-->
2024 സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ വിവാദങ്ങളില്‍ പ്രതികരിച്ച മന്ത്രി സജി ചെറിയാന് മറുപടിയുമായി സംവിധായകന്‍ വിനയന്‍. 2022ലെ അവാര്‍ഡില്‍ തന്റെ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിന് പുരസ്‌കാരം ലഭിച്ചില്ലെന്ന കാര്യം ഓര്‍മിപ്പിച്ചാണ് വിനയന്റെ പ്രതികരണം. തന്റെ സിനിമയ്ക് അവാര്‍ഡ് നിഷേധിക്കാന്‍ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന ആരോപണമാണ് വിനയന്‍ ഉന്നയിച്ചത്. മന്ത്രി വെറുതെ തളളി മറിച്ചിട്ടൊരു കാര്യവുമില്ലെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
തന്റെ കാലത്ത് നല്‍കിയ അവാര്‍ഡുകളില്‍ ഒന്നിലും പരാതികള്‍ ഉയര്‍ന്നിട്ടില്ലെന്നായിരുന്നു മന്ത്രി സജി ചെറിയാന്‍ പറഞ്ഞത്. എന്നാല്‍ 2022 ലെ അവാര്‍ഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ പത്തൊമ്പതാം നൂറ്റാണ്ട് എന്ന തന്റെ സിനിമക്ക് അവാര്‍ഡ് നിഷേധിക്കാന്‍ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയില്‍ പറഞ്ഞത് ഞാനോ അതിന്റെ നിര്‍മ്മാതാവോ അല്ലെന്നും സാക്ഷാല്‍ ജൂറി അംഗങ്ങള്‍ തന്നെയാണെന്നും വിനയന്‍ കുറിച്ചു.
വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു... ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ? ഏതായാലും എനിക്ക് ഒന്നറിയാം.. 2022 ലെ അവാർഡ് പ്രഖ്യാപിച്ചു കഴിഞ്ഞപ്പോൾ പത്തൊമ്പതാം നൂറ്റാണ്ട് എന്ന എന്റെ സിനമയ്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാഡമി ഇടപെട്ടു എന്ന വിവരം വെളിയിൽ പറഞ്ഞത് ഞാനോ അതിന്റെ നിർമ്മാതാവോ അല്ല.. സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണ് .. അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്.. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം..സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല.. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല.