-->
മലയാളത്തിൽ നിരവധി സിനിമകളിൽ സഹനടൻ, വില്ലൻ റോളുകളിൽ തിളങ്ങിയിട്ടുള്ള വ്യക്തിത്വമാണ് മജീദ് കൊല്ലിയിൽ. നടൻ സിദ്ദിഖിന്റെ സഹോദരൻ കൂടിയായ താരം വിദ്യാഭ്യാസ കാലത്തു തന്നെ നാടകത്തിലടക്കം സജീവമായി കലാപ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു. ചെറിയ കാലയളവില്‍ ഫ്രീലാന്‍സ് ഫിലിം ജേര്‍ണലിസ്റ്റ് ആയും മജീദ് ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് മജീദ് പ്രേംനസീര്‍ അടക്കമുള്ള പല പ്രമുഖരെയും അഭിമുഖം ചെയ്തിരുന്നു.
ജോലിയില്‍ നിന്നും വിരമിച്ച ശേഷം നടന്‍ സിദ്ദിഖ് നിര്‍മ്മിച്ച നന്ദനം എന്ന സിനിമയിലെ ഒരു ചെറിയ കഥാപാത്രത്തിലൂടെയാണ് താരം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് താരം ഏറെ തിളങ്ങിയത് രാഷ്ട്രീയപ്രവര്‍ത്തകന്റെയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലൂടെയും വില്ലന്‍ കഥാപാത്രങ്ങളിലൂടെയുമാണ്.
അമ്പതുകളോട് അടുത്തപ്പോഴാണ് സിനിമയിലും സീരിയലുകളിലും മജീദ് അഭിനയിച്ച് തുടങ്ങിയത്. സീരിയലിലൂടെയാണ് പ്രേക്ഷകര്‍ക്ക് പരിചിതനായതെങ്കിലും മായാവി, അറബിക്കഥ, കഥ പറയുമ്പോള്‍, വെള്ളരിപ്രാവിന്റെ ചങ്ങാതി എന്നിങ്ങനെയുള്ള സിനിമകളിലടക്കം പ്രേക്ഷകര്‍ ഓര്‍ത്തുവയ്ക്കുന്ന കഥാപാത്രങ്ങള്‍ മജീദ് ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ ഒരു സിനിമയില്‍ തനിക്ക് ചെയ്യാന്‍ പറ്റാത്ത ഒരു രംഗം തന്നപ്പോള്‍ പറ്റില്ലെന്ന് തുറന്നു പറഞ്ഞിട്ടുണ്ടെന്ന് പറയുകയാണ് താരം. ഒരു പുതപ്പിനുള്ളില്‍ നഗ്നയായി കിടക്കുന്ന ഒരു യുവതിയും പുതപ്പിനുള്ളില്‍ നിന്നും എഴുന്നേറ്റ് വരുന്ന മന്ത്രിയും എന്നതായിരുന്നു ആ സീനെന്നും താനത് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞെന്നും പറയുകയാണ് താരം. ഒപ്പം മലയാള സിനിമയിലെത്തിയ ശേഷമുള്ള അനുഭവങ്ങളും താരം പങ്കുവയ്ക്കുന്നുണ്ട്.
. ‘‘മോഹൻലാലുമായി അടുപ്പമുണ്ട്. അദ്ദേഹത്തിന്റെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. എന്നെ അറിയാം. ലാലിന് എല്ലാവരോടും സംസാരിക്കുന്നതിന് ലിമിറ്റുണ്ട്. ആ ലിമിറ്റില്‍ നിന്ന് കൊണ്ട് സെറ്റില്‍ വന്നാല്‍ പ്രസൻസ് അറിയിക്കും. അഭിവാദ്യം ചെയ്യും. ഒരുപാട് കാര്യങ്ങള്‍ ചർച്ച ചെയ്യാൻ പാകത്തിനുള്ള അടുപ്പമൊന്നും ഞങ്ങള്‍ തമ്മില്‍ ഇല്ല. സിനിമയിലെ സ്ഥാനത്തെ കുറിച്ച് നമ്മള്‍ മനസിലാക്കണം. അല്ലാതെ ഈ വ്യക്തിയുടെ ബ്രദറാണ്, ഇന്ന സിനിമയില്‍ ഒപ്പം അഭിനയിച്ചിട്ടുണ്ട് എന്നൊന്നും പറഞ്ഞ് കൂടുതല്‍ ഫ്രീഡം എടുക്കുന്നത് ശരിയല്ലെന്ന അഭിപ്രായവുമുണ്ട്.
മറ്റുള്ളവർക്കും അത് അരോചകമായിരിക്കും. ചെറിയ കുറച്ച് സിനിമയില്‍ അഭിനയിച്ചയാള്‍ എന്തിന് ഇത്ര വാചകമടിക്കുന്നുവെന്ന തോന്നല്‍ ഉണ്ടാക്കരുതല്ലോ. അതുകൊണ്ട് ഒതുങ്ങി എവിടെ എങ്കിലും ഇരിക്കും ജോലി ചെയ്യും തിരിച്ച് പോകും. ഞാൻ ആരോടും പരാതിപ്പെടാറില്ല. നല്ല വേഷം തരുമോയെന്ന് ചോദിക്കാറില്ല. ഒരു സിനിമ ചെയ്യാൻ തീരുമാനിക്കുമ്പോള്‍ സംവിധായകനും നിർമാതാവും എല്ലാം കൂടി ആദ്യം തീരുമാനിക്കുക അത് നന്നാക്കാനാണ്.
അതിനാല്‍ പ്രധാനപ്പെട്ട റോളുകളിലേക്ക് കാസ്റ്റ് ചെയ്യുമ്പോള്‍ ആളുകളുടെ മനസില്‍ ചിരപ്രതിഷ്ഠ നേടിയിട്ടുള്ള താരങ്ങളെ കുറിച്ചാകും അവരുടെ മൈന്റിലേക്ക് ആദ്യം വരിക. അല്ലാതെ എന്നെ പോലെയുള്ള ആർട്ടിസ്റ്റിനെ കൊണ്ടുവന്ന് ഒരു റോള്‍ ചെയ്യിപ്പിച്ച് ഉയർത്തണം എന്നാവില്ലല്ലോ ചിന്തിക്കുക. സിനിമ ബിസിനസ് അല്ലേ. സിദ്ദിഖ് എനിക്ക് വേണ്ടി റെക്കമെന്റ് ചെയ്യാറില്ല.
പക്ഷെ ഞാനും അവനൊപ്പം സിനിമകളില്‍ ഭാഗമാകുന്നത് അവന് താല്‍പര്യമാണ്. ഒരുപാട് സിനിമകളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സജഷൻസൊന്നും ഞങ്ങള്‍ പരസ്പരം പറയാറില്ല. വലുതായി സിനിമ ഡിസ്കസ് ചെയ്യാറുമില്ല. ആദ്യം ചെയ്ത സിനിമ നന്ദനമാണ്. പ്രൊഡ്യൂസർ സിദ്ദിഖും രഞ്ജിത്തുമായിരുന്നു. ഞാൻ ജോലി ചെയ്യുന്ന സ്ഥാലത്തായിരുന്നു ഷൂട്ടിങ്. അവർക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ഷൂട്ടിങ് സെറ്റില്‍ ചെയ്ത് കൊടുത്തു. അപ്പോഴാണ് രഞ്ജിത്ത് ഒരു സീനിലേക്ക് ക്ഷണിച്ചത്.
അവസരം കിട്ടണമെന്ന ആഗ്രഹം മനസില്‍ ഉണ്ടായിരുന്നു. പക്ഷെ അവസരം ചോദിച്ചിരുന്നില്ല. നന്ദനത്തിനുശേഷമാണ് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത്. കമല്‍ എന്നെ ഒട്ടുമിക്ക സിനിമകളിലേക്കും ആവശ്യപ്പെടാതെ തന്നെ വിളിക്കാറുണ്ട്...’’ മജീദ് പറയുന്നു.
ചാന്‍സ് ചോദിച്ച് അങ്ങനെ ആരെയും ബുദ്ധിമുട്ടിച്ചില്ലയെന്നും പക്ഷേ ഒരു സിനിമയിലെ ഒരു രംഗത്ത് അഭിനയിക്കാന്‍ പറ്റില്ലെന്ന് തുറന്നു പറഞ്ഞെന്നും മജീദ് പറയുന്നു. ‘‘ദീപൻ സംവിധാനം ചെയ്ത ഒരു സിനിമയുണ്ടായിരുന്നു. രാഷ്ട്രീയക്കാരെ കളിയാക്കിയുള്ള സിനിമയായിരുന്നു. മന്ത്രി ഐ വി തോമസ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. മന്ത്രി കെവി തോമസിനെ ഉദ്ദേശിച്ചുള്ള കഥാപാത്രമായിരുന്നു. ആദ്യം അവർ സീൻ എന്താണെന്ന് എന്നോട് പറഞ്ഞിരുന്നില്ല. ആലപ്പുഴയിലെ ഫിനിഷിംഗ് പോയിന്റിലെത്തി. അവിടെ ഒരു കെട്ടുവള്ളത്തിലായിരുന്നു ഷൂട്ട്. പുതപ്പിനുള്ളില്‍ നഗ്നയായി കിടക്കുന്ന ഒരു യുവതിയും പുതപ്പിനുള്ളില്‍ നിന്നും എഴുന്നേറ്റ് വരുന്ന ഐ വി തോമസും എന്നാണ് അവർ സീൻ വിവരിച്ച് പറഞ്ഞത്. സീൻ കേട്ടപ്പോഴെ ഞാൻ പറഞ്ഞു ഇത് ചെയ്യാൻ പറ്റില്ലെന്ന്. ദീപന്‍ എന്നോട് പറഞ്ഞു അത് അങ്ങനെ ചെയ്താലാണ് ഭംഗി എന്ന്. എനിക്ക് ബുദ്ധിമുട്ടാണെന്ന് ഞാന്‍ പറഞ്ഞു.
ആ സിനിമയുടെ ക്യാമറമാൻ രഞ്ജിത്ത് ശങ്കറാണ് അന്ന് എന്നോട് ഏറ്റവും കൂടുതല്‍ ദേഷ്യപ്പെട്ടത്. അദ്ദേഹത്തിന് എന്നോട് ഭയങ്കര ദേഷ്യം തോന്നി. നരേന്ദ്രപ്രസാദും ലാലുമെല്ലാം അഭിനയിച്ചിട്ടുണ്ടല്ലോ എന്നൊക്കെ പറഞ്ഞു. ഞാൻ പറഞ്ഞു, അവരൊക്കെ വലിയ നടന്മാരാണ്. ഞാൻ വരുന്നതേയുള്ളു. അഞ്ചോ ആറോ സിനിമയെ ആയിട്ടുള്ളു. ഈ സമയത്ത് ഞാനത് ചെയ്യില്ല. എനിക്ക് പേരക്കുട്ടികളുണ്ട്. ഞാൻ ഇത് ചെയ്യില്ലെന്ന് പറഞ്ഞു. അങ്ങനെ ഒന്ന് രണ്ട് മണിക്കൂറിനുശേഷം ഒരു കട്ടിലില്‍ ഞാനും മറ്റൊരിടത്ത് ആ പെണ്‍കുട്ടിയും ഇരിക്കുന്ന രീതിയില്‍ സീൻ എടുത്തു...
സമൂഹത്തെ ഓർത്ത് അത്തരം റോളുകള്‍ ചെയ്യാറില്ല. ഇന്നേവരെ റൊമാന്റിക്ക് സീനില്‍ അഭിനയിച്ചിട്ടില്ല. പറ്റില്ലെന്ന് പറഞ്ഞതിന് വൈരാഗ്യം കൊണ്ട് എനിക്ക് പ്രതിഫലം തന്നില്ല. എനിക്കൊപ്പം അഭിനയിക്കേണ്ട പെണ്‍കുട്ടിയും ആ സമയത്ത് കരച്ചിലായിരുന്നു...’’ മജീദ് പറയുന്നു.