-->
വ്യവസായി മുഹമ്മദ് ഷർഷാദ് സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിൽ. കൊച്ചി സൗത്ത് പൊലീസ് ചെന്നൈയിൽ നിന്നാണ് ഇയാെള അറസ്റ്റ് ചെയ്തത്. 40 ലക്ഷം രൂപ തട്ടിച്ചു എന്ന കൊച്ചി സ്വദേശികളുടെ പരാതിയിലാണ് പൊലീസ് നടപടി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും മകനുമെതിരെ ഇയാൾ ആരോപണം ഉന്നയിച്ചിരുന്നു. പരാതിയായി സിപിഎം പോളിറ്റ് ബ്യൂറോക്ക് കത്തയച്ചു. ഇത് വിവാദവുമായിരുന്നു. വിവാദമായ കത്ത് കഴിഞ്ഞ ആഗസ്റ്റിലായിരുന്നു പുറത്ത് വന്നത്.
താൻ പാർട്ടിയെ അപകീർത്തിപ്പെടുത്താനുദ്ദേശിച്ചല്ല പരാതി നൽകിയതെന്ന് സിപിഎമ്മിലെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷെർഷാദ് വ്യക്തമാക്കുകയുണ്ടായി. രാജേഷ് കൃഷ്ണ കടലാസ് കമ്പനിയുണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നും എംവി ഗോവിന്ദൻ്റെ മകനുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഷർഷാദ് ആരോപിച്ചിരുന്നു. എംബി രാജേഷ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ തുടങ്ങി സിപിഎമ്മിൻ്റെ മുൻനിര നേതാക്കളുമായി രാജേഷ് കൃഷ്ണയ്ക്ക് അടുത്ത വ്യക്തിബന്ധമുണ്ടെന്നും 2016ന് ശേഷം യുകെയിൽ വലിയ വളർച്ചയാണ് രാജേഷ് കൃഷ്ണ നേടിയതെന്നും ഇയാൾ പറഞ്ഞിരുന്നു.