-->
പിഎം ശ്രീ ഉടമ്പടിയിൽ നിന്ന് പിന്മാറാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ആത്മഹത്യാപരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ പറഞ്ഞു. പിഎം ശ്രീയിൽ അപാകതകളൊന്നുമില്ലെന്ന് വിദ്യാഭ്യാസമന്ത്രി ശിവൻകുട്ടി തുറന്നു പറഞ്ഞതാണ്. എളുപ്പത്തിൽ പിന്മാറാൻ സംസ്ഥാനത്തിന് കഴിയില്ല. ഏകപക്ഷീയമായി സംസ്ഥാന സർക്കാർ ഒന്നും ചെയ്യാനാവില്ല. എംഒയു പ്രകാരമുള്ള കാര്യങ്ങൾ പരിഗണിക്കേണ്ടി വരും. സിപിഐ പിണങ്ങിയെന്ന പേരിൽ കേന്ദ്രത്തിന്റെ അടുത്ത് പോയി കരാറിൽ നിന്ന് പിന്മാറാൻ പിണറായി വിജയന് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ നിഷേധിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നത്. സംസ്ഥാന സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. കേരളത്തിലെ വിദ്യാഭ്യാസ സമൂഹത്തോടും പൊതുജനങ്ങളോടും സർക്കാർ മാപ്പ് പറയണമെന്ന് കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. സിപിഐയുടെ ദുർവാശി നാടിന് ദോഷം ചെയ്യുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.