-->
തിരുവനന്തപുരം: പിഎം ശ്രീയില്‍ ഇടതുപക്ഷത്തെ രണ്ടുപാര്‍ട്ടികള്‍ക്കും ഇടയില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍. സിപിഐ യിലും സിപിഐഎമ്മിലും ഉന്നതതല യോഗങ്ങള്‍ ചേരുകയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോവിശ്വവുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തതായിട്ടാണ് വിവരം. പിഎം ശ്രീയില്‍ ഇടഞ്ഞുനില്‍ക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തിയിരുന്നു. സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബിയും സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയും കൂടിക്കാഴ്ച നടത്തിയിരുന്നു.
പിഎം ശ്രീ വിഷയത്തില്‍ സംസ്ഥാന തലത്തില്‍ ചര്‍ച്ച നടത്തി പരിഹാരം കാണട്ടെയെന്നായിരുന്നു എം എ ബേബി പറഞ്ഞത്. കേന്ദ്ര നേതൃത്വം ഇടപെടില്ലെന്നായിരുന്നു എം എ ബേബി പ്രതികരിച്ചത്. സിപിഐയുടെ ആവശ്യം സിപിഐഎം ദേശീയ നേതൃത്വം ഇടപെടണമെന്നായിരുന്നുവെന്നും സംസ്ഥാന നേതൃത്വം വിഷയത്തില്‍ പരിഹാരം കാണുമെന്നും എം എ ബേബി പറഞ്ഞിരുന്നു. സര്‍ക്കാര്‍ മുന്നണി മര്യാദകള്‍ ലംഘിച്ചുവെന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് ശേഷം ഡി രാജ പ്രതികരിച്ചത്.
നടപടി പാര്‍ട്ടി നയത്തിന് വിരുദ്ധമാണെന്നും ഡി രാജ പറഞ്ഞിരുന്നു. എന്‍ഇപി 2020നെ എതിര്‍ക്കുന്ന പാര്‍ട്ടികളാണ് സിപിഐയും സിപിഐഎമ്മും. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിക്കുന്നതും കേന്ദ്രീയവല്‍ക്കരിക്കുന്നതും എതിര്‍ക്കുന്നവരാണ് തങ്ങള്‍. എന്‍ഇപിയെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി ധാരണപത്രം ഒപ്പിട്ടതിനെ എങ്ങനെ ന്യായീകരിക്കാന്‍ കഴിയുമെന്നും ഡി രാജ ചോദിച്ചിരുന്നു. പ്രശ്‌നം തണുപ്പിക്കാന്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടേക്കുമെന്നാണ് വിവരം. കടുത്ത തീരുമാനങ്ങള്‍ സിപിഐയുടെ ഭാഗത്ത് നിന്ന് ഉണ്ടാവരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി അടുത്ത ദിവസം നേരില്‍ കൂടിക്കാഴ്ച നടത്തിയേക്കും.
അതേസമയം, പിഎം ശ്രീ വിഷയം ചര്‍ച്ചചെയ്യാ നുള്ള നിര്‍ണായക നീക്കത്തിലാണ് സിപിഐഎം. നാളെ സിപിഐഎം അടിയന്തര സെക്രട്ടറിയേറ്റ് യോഗം ചേരും. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരികെ വന്നതിന് പിന്നാലെയാണിത്. ചര്‍ച്ചകള്‍ക്ക് പിന്നാലെ സിപിഐ എന്തുതീരുമാനമാവും എടുക്കുകയെന്നതാണ് ഇനി അറിയേണ്ടത്.
നേരത്തേ പദ്ധതിയുമായി ബന്ധപ്പെട്ട സിപിഐ യുടെ ആശങ്കകള്‍ നീക്കാന്‍ വി ശിവന്‍കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സമഗ്രശിക്ഷാ ഫണ്ട് ലഭിക്കാനെന്നായിരുന്നു ഒപ്പുവെച്ചതെന്നാണ് മന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചത്.
പിഎം ശ്രീ പദ്ധതി കേരളത്തിന് ആവശ്യമില്ല. പദ്ധതിയില്‍ ഒപ്പിട്ടെങ്കിലും പദ്ധതിയുമായി ബന്ധപ്പെട്ട ഒന്നും കേരളത്തില്‍ നടപ്പാക്കില്ലെന്നും അതിനെ കുറിച്ച് കൂടുതല്‍ ഉത്കണ്ഠ വേണ്ടതില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കേരളത്തിലെ 47 ലക്ഷം വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന വിഷയത്തില്‍ ഫണ്ട് ലഭിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടിലാകുമെന്നും പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും പട്ടികജാതിയില്‍ പെട്ടവര്‍ക്കും അര്‍ഹമായ 1500കോടി രൂപ വേണ്ടെന്ന് വെക്കേണ്ടതുണ്ടോ എന്നതാണ് ഇവിടെ ആലോചിക്കാനുള്ളത്. അവര്‍ക്ക് അര്‍ഹതപ്പെട്ട ഫണ്ട് ഒരു കാരണവശാലും പാഴാക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞിരുന്നു.