Saturday, March 21, 2026 Last Updated 28 Min 44 Sec ago English Edition
Todays E paper
Ads by Google
Thursday 16 Oct 2025 08.08 AM

'ഹിന്ദി വിരുദ്ധ' ബില്ലുമായി സ്റ്റാലിന്‍ ; സിനിമയും പാട്ടും ഉള്‍പ്പെടെ വിലക്കും ; എഡിഎംകെയും കോണ്‍ഗ്രസും ആശങ്കയില്‍

uploads/news/2025/10/805885/MK-Stalin.jpg

ചെന്നൈ: സംസ്ഥാനത്ത് ഹിന്ദി ഭാഷ നിരോധിക്കുന്ന ബില്‍ അവതരിപ്പിക്കാനൊരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിനം മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. തമിഴ്‌നാട്ടിലുടനീളം ഹിന്ദിയിലെഴുതിയ ബോര്‍ഡുകള്‍, ഹിന്ദി സിനിമകള്‍, പാട്ടുകള്‍ എന്നിവയെല്ലാം നിരോധിക്കുക എന്നതാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് സൂചന.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പെന്ന നിലയിലാണ് ഡി.എം.കെ വൃത്തങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. സംസ്ഥാനത്ത് ഉടനീളമുള്ള ഹിന്ദി ഹോര്‍ഡിങുകള്‍, ബോര്‍ഡുകള്‍, സിനിമകള്‍, പാട്ടുകള്‍ എന്നിവ നിരോധിക്കാന്‍ ലക്ഷ്യമിടുന്ന ബില്ലാണ് തയ്യാറാക്കുന്നത് എന്നാണ് വിവരം. ഹിന്ദിയും സംസ്‌കൃതവും അടിച്ചേല്‍പ്പിക്കാനുള്ള ബി.ജെ.പിയുടെ ശ്രമങ്ങളെ സംസ്ഥാനം എതിര്‍ക്കുന്നുവെന്ന് സ്റ്റാലിന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്തും വിഷയം പ്രചരണത്തിനായി ഡി.എം.കെ ആയുധമാക്കിയിരുന്നു. അതേസമയം, സംസ്ഥാനത്ത് എന്‍.ഡി.എ മുന്നണിയെ നയിക്കുന്ന അണ്ണാ ഡി.എം.കെ ബില്ലിനെ എതിര്‍ക്കുമോ എന്നാണു നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് ബി.ജെ.പിയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് മുന്നണി വിട്ട അണ്ണാ ഡി.എം.കെ അടുത്തിടെയാണ് എന്‍.ഡി.എയില്‍ മടങ്ങിയെത്തിയത്. ബില്ലിനെ അനുകൂലിച്ചാല്‍ ബി.ജെ.പിയുമായുള്ള ബന്ധം പിന്നെയും തുലാസിലാകും.

അനുകൂലിച്ചാല്‍ പാര്‍ട്ടിയില്‍ വീണ്ടുമൊരു പൊട്ടിത്തെറി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ വിജയ്‌യുടെ നേതൃത്വത്തില്‍ ശക്തമായിരിക്കുന്ന ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും ബില്ലിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. 'ആന്റി ഡി.എം.കെ' പ്രചാരണത്തെ മറികടക്കാന്‍ 'ആന്റി ഹിന്ദി' വഴി കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ഡി.എം.കെ നേതൃത്വം. പ്രത്യേകിച്ച് കരൂര്‍ സംഭവത്തിനുശേഷം പ്രചാരണത്തില്‍ പിന്നില്‍ പോയ വിജയ്, അടുത്ത തിരിച്ചുവരവ് നടത്തുന്നതിന് മുന്‍പ് ബില്ലുമായി രംഗം കീഴടക്കാനാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യം.

എന്നാല്‍, ബില്ല് പ്രതിപക്ഷത്തിനു പുറമേ ഭരണപക്ഷത്തും ആശങ്കവിതയ്ക്കുന്നുണ്ട്. ഡി.എം.കെ നയിക്കുന്ന മുന്നണിയിലെ രണ്ടാം കക്ഷിയായ കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനാണ് ആശങ്ക. ഇതു ദേശീയ തലത്തില്‍ ബി.ജെ.പി പ്രചാരണായുധമാക്കുമെന്നുറപ്പ്. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ 'ആന്റി ഹിന്ദി' പാര്‍ട്ടിയായി കോണ്‍ഗ്രസിനെ ബി.ജെ.പി ചിത്രീകരിച്ചാല്‍ പ്രതിരോധിക്കുക പ്രയാസമായിരിക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW