-->
തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ള വിവാദത്തിൽ വീണ്ടും ദേവസ്വം ബോര്‍ഡ് നടപടി. അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിനെ സസ്പെൻഡ് ചെയ്യാന്‍ ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിലാണ് തീരുമാനം . പ്രതി പട്ടികയിൽ സുനിൽ കുമാറിന്റെ പേരുകൂടെ വന്നതോടെയാണ് നടപടി. സുനിൽ കുമാറിന്റെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്ന വിജിലൻസ് കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
നേരത്തെ പുറത്ത് വന്ന ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് അടക്കം ഇന്നത്തെ യോഗം ചർച്ച ചെയ്തു. എട്ട് ഉദ്യോഗസ്ഥരാണ് പ്രതിപട്ടികയിൽ ഉള്ളത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരി ബാബുവും കെ സുനിൽ കുമാറും നിലവിൽ സർവീസിലുള്ളവരാണ്. മുരാരി ബാബുവിനെതിരെ നേരത്തെ തന്നെ ബോർഡ് നടപടി എടുക്കുകയും സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അസിസ്റ്റന്റ് എഞ്ചിനീയർ കെ സുനിൽ കുമാറിനെയും സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സ്വർണം പൊതിഞ്ഞ ചെമ്പുതകിടുകളാണ് ദ്വാരപാലക ശില്പങ്ങളിൽ എന്ന് അറിയാമായിരുന്നിട്ടും വെറും ചെമ്പ് തകിടുകൾ എന്നെഴുതി തയ്യാറാക്കിയ മഹ്‌സറിൽ സാക്ഷിയായി ഒപ്പുവെച്ച് ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൊടുത്തു വിടാൻ ഇടയാക്കി എന്നതാണ് സുനിൽ കുമാറിനെതിരായ പ്രധാന കണ്ടെത്തൽ.
വിരമിച്ച ഉദ്യോഗസ്ഥർക്കെതിരെ വിരമിക്കൽ ആനുകൂല്യം തിരിച്ചുപിടിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കണമെങ്കിൽ കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇതിന് ശേഷം ബാക്കിയുള്ളവരുടെ കാര്യത്തിൽ തുടർനടപടികൾ ഉണ്ടാകും. അതേസമയം കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘം ദേവസ്വം ആസ്ഥാനത്ത് എത്തി. ഔദ്യോഗികമായി അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് നീക്കം. ബോർഡ് യോഗത്തിനിടെയാണ് ഉദ്യോഗസ്ഥർ എത്തിയത്.