-->
പാലക്കാട് : വാണിയംകുളം ഡിവൈഎഫ്‌ഐ ആക്രമണവുമായി ബന്ധപ്പെട്ട് പനയൂര്‍ സ്വദേശി വിനീഷ് ക്രൂരമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡിവൈഎഫ്‌ഐ ഷൊര്‍ണൂര്‍ ബ്‌ളോക്ക് സെക്രട്ടറി രാകേഷ് കീഴടങ്ങി. ഇന്ന് രാവിലെ ഷൊര്‍ണൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തി കീഴടങ്ങുകയായിരുന്നു. ഇയാളുമായി തെളിവെടുപ്പ് നടത്തിയ ശേഷം പോലീസ് കൂടുതല്‍ നടപടികളിലേക്ക നീങ്ങുമെന്നാണ് വിവരം. ഇതോടെ ഈ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം അഞ്ചായി. സംഭവത്തില്‍ ഒളിവില്‍ പോയ രാകേഷിന് വേണ്ടി പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. വാണിയംകുളം ചന്തയിലും പനയൂരിലും വെച്ചായിരുന്നു വിനീഷ് ആക്രമണത്തിന് ഇരയായത്.
നേരത്തേ വിനേഷ് ആക്രമിക്കപ്പെട്ട ദിവസം രാകേഷ് ഷൊര്‍ണൂറില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്കെതിരേ കേസ് എടുക്കാന്‍ ആവശ്യമായ തെളിവുകള്‍ പോലീസിന്റെ കയ്യില്‍ ഇല്ലായിരുന്നു. പിന്നീട് കേസില്‍ അറസ്റ്റിലായ മുഹമ്മദ് ഹാരീസ് സുര്‍ജിത് കിരണ്‍ എന്നിവരുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ നിന്നുമാണ് രാകേഷിന്റെ പങ്ക് കണ്ടെത്തിയത്. വിനീഷിനെ മര്‍ദ്ദിക്കണമെന്ന രാകേഷിന്റെ സന്ദേശം പോലീസ് കണ്ടെത്തുകയായിരുന്നു. മര്‍ദ്ദിച്ചെന്ന് പറഞ്ഞ അയച്ച സന്ദേശത്തിന് മറുപടിയായി പനിയൂരിലേക്ക് പോയി വീണ്ടും മര്‍ദ്ദിക്കണമെന്നും രാകേഷ് സന്ദേശം അയച്ചു. രാകേഷിന്റെ സന്ദേശങ്ങള്‍ കണ്ടെത്തിയതോടെയാണ് ഇയാള്‍ക്കെതിരേ കേസെടുത്തത്. രാകേഷിനായി പോലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയതോടെ രാകേഷിന് രക്ഷപ്പെടാനുള്ള അവസരം പോലീസ് ഒരുക്കിക്കൊടുത്തെന്ന് ആരോപണവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വരികയായിരുന്നു.
നേരത്തേ ഡിവൈഎഫ്്‌ഐ യൂണിറ്റ് നടത്തിയ പഞ്ചഗുസ്തി ടൂര്‍ണമെന്റുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റില്‍ ഇട്ട കമന്റാണ് പ്രശ്‌നത്തിന് കാരണമായത്. പരിപാടി ഉദ്ഘാടനം ചെയ്തത് രാകേഷ് ആയിരുന്നു. ഇതിന്റെ ചിത്രം രാകേഷ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇത്തരം പരിപാടികളുടെ ലക്ഷ്യം ചോദ്യം ചെയ്ത് വിനേഷ് നടത്തിയ വിമര്‍ശനമായിരുന്നു പ്രകോപനം ഉണ്ടാക്കിയത്. കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തിലാണ് ആക്രമണം നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ഗുരുതരമായി പരിക്കേറ്റ വിനീഷിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ഐസിയുവിലാണ്. വെന്റിലേറ്ററില്‍ നിന്നും ഐസിയുവിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിനിടയിലാണ് രാകേഷിന്റെ കീഴടങ്ങല്‍.