-->
പത്തനംതിട്ട: ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ആദ്യ നടപടിയായി മുരാരി ബാബുവിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനം. ദേവസ്വം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു നിലവില്‍ ഹരിപ്പാട്ടെ ദേവസ്വം കമ്മീഷണറാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേതാണ് തീരുമാനം. ദേവസ്വം വിജിലന്‍സ് അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
രണ്ടു കാരണങ്ങളാണ് കണ്ടെത്തിയത്. 2019 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം 14 പാളികള്‍ കൊടുത്തുവിട്ടപ്പോള്‍ അത് സ്വര്‍ണ്ണപാളിയായിട്ടും ചെമ്പുപാളിയാണെന്ന് അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായ മുരാരിബാബു മഹസ്സറില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയെന്നാണ് ആദ്യ കണ്ടെത്തല്‍. 2024 ല്‍ നവീകരണ പ്രവര്‍ത്തിക്കായി ഉണ്ണികൃഷ്ണന് ഇതേ പാളികള്‍ കൈമാറാനായി ദേവസ്വം ബോര്‍ഡിന് കൈമാറിയ ഫയലില്‍ രേഖപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. അന്ന് എക്‌സിക്യുട്ടീവ് ഓഫീസറായിരുന്നു മുരാരി ബാബു.
മുരാരി ബാബു 2024 ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ സ്വര്‍ണ്ണപ്പാളി നവീകരണത്തിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡ് നിരാകരിച്ചിരുന്നു. അതേസമയം 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് സ്വര്‍ണ്ണുപ്പാളി കൈമാറുമ്പോള്‍ തനിക്ക് ചുമതലയില്ല എന്നായിരുന്നു മുരാരി ബാബു നല്‍കിയിരിക്കുന്ന വിശദീകരണം.
സ്വര്‍ണ്ണപാളി വിവാദത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഗൂഡാലോചന നടന്നതായും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയിരുന്ന മുരാരി ബാബു, തിരുവാഭരണ കമ്മീഷണര്‍ കെ എസ് ബൈജു ,എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് എന്നിവര്‍ക്കെതിരെയായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്.
ചെമ്പ് തെളിഞ്ഞതുകൊണ്ടാണ് സ്വര്‍ണം പൂശാന്‍ കൊണ്ടുപോയതെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ സ്വര്‍ണ്ണപ്പാളിയല്ല അതെന്നും മുരാരി ബാബു നേരത്തേ പറഞ്ഞിരുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൈമാറിയത് ചെമ്പ് പാളിയാണെന്നും വിവരങ്ങള്‍ പുറത്ത് വരുന്നത് ഇപ്പോള്‍ മാത്രമാണെന്നും പറഞ്ഞു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായി എന്നും മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു.