-->
ഭാര്യ തുടർച്ചയായി കാമുകനൊപ്പം ഒളിച്ചോടുന്നതുകാരണം കടുത്ത മാനസിക സമ്മർദത്തിലായിരുന്ന 38കാരനായ സൽമാൻ തന്റെ നാല് മക്കളുമായി യമുനാ നദിയിൽ ചാടി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ഷാംലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. സൽമാൻ്റെ ഭാര്യയായ ഖുഷ്നുമ എന്ന ഖുഷി, കഴിഞ്ഞ ഏഴ് മാസത്തിനിടെ അഞ്ച് തവണയാണ് കാമുകനോടൊപ്പം ഒളിച്ചോടിയത്. ഓരോ തവണയും ഒരാഴ്ചയോ പത്തോ ദിവസമോ കഴിഞ്ഞ് തിരികെ വരും. നാല് മക്കളെയും തനിച്ചാക്കിയായിരുന്നു ഈ ഒളിച്ചോട്ടം. ഭാര്യയെ പിന്തിരിപ്പിക്കാൻ സൽമാൻ ശ്രമിച്ചെങ്കിലും ഖുഷി മാറാൻ തയ്യാറായില്ല. ഒടുവിൽ, അഞ്ചാം തവണത്തെ ഒളിച്ചോട്ടത്തിന് ശേഷം സൽമാൻ്റെ ക്ഷമ നശിക്കുകയും കടുംകൈ ചെയ്യുകയുമായിരുന്നു.
ഈ സംഭവത്തോടെ സൽമാൻ്റെ കുടുംബം പൂർണമായും തകർന്നു. ഇപ്പോൾ സൽമാന്റെ പിതാവും ഇളയ മകനും മാത്രമാണ് വീട്ടിൽ അവശേഷിക്കുന്നത്. ഭാര്യയുടെ തുടർച്ചയായ ഒളിച്ചോട്ടത്തെക്കുറിച്ച് സൽമാൻ കുടുംബത്തോട് പറയാതിരുന്നത് ബന്ധുക്കൾക്ക് വലിയ ദുഃഖമുണ്ടാക്കി. "അവൻ നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ ഞങ്ങൾക്ക് ഈ പ്രശ്നം പരിഹരിക്കാൻ കഴിയുമായിരുന്നു," സൽമാൻ്റെ അമ്മാവൻ ജമീൽ പറഞ്ഞു.