-->
കൊച്ചിന്‍ കലാഭവനിലൂടെ മിമിക്രി ആര്‍ട്ടിസ്റ്റായി തുടങ്ങി പിന്നീട് സംവിധായകന്‍ ഫാസിലിന്റെ അസിസ്റ്റന്റായി ക്യാമറയുടെ പിന്നിലേക്ക് മാറി, അതിനു ശേഷം സ്വതന്ത്രസംവിധായകനായി ഹിറ്റ് സിനിമകള്‍ നല്‍കിയ താരമാണ് ലാല്‍. ഇന്‍ ഹരിഹര്‍ നഗറും ഗോഡ്ഫാദറും വിയറ്റ്നാം കോളനിയുമടക്കം എത്ര കണ്ടാലും മടുക്കാത്ത ഒരുപിടി ചിത്രങ്ങള്‍ സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടിലൂടെ മലയാളികള്‍ക്ക് മുന്നിലെത്തി.
കുറെ സിനിമകള്‍ ചെയ്ത ശേഷം സിദ്ദിഖ്‍-ലാല്‍ എന്ന ഹിറ്റ് കോമ്പിനേഷനില്‍ നിന്ന് രണ്ടുപേരും സ്വതന്ത്ര സംവിധായകനും അഭിനേതാവുമൊക്കെയായി. ക്യാമറയുടെ പിന്നില്‍ നില്‍ക്കുക മാത്രമല്ല ക്യാരക്ടര്‍- വില്ലന്‍ റോളുകളടക്കം ചെയ്ത് കൈയടി നേടുകയും ചെയ്തിട്ടുണ്ട് ലാല്‍. മലയാളത്തില്‍ മാത്രമല്ല തമിഴിലും ലാലിന്റെ അഭിനയമികവ് പ്രേക്ഷകര്‍ കണ്ടറിഞ്ഞിട്ടുണ്ട്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിർമാതാവ്, വിതരണക്കാരന്‍ എന്നിങ്ങനെ സിനിമയുമായി ബന്ധപ്പെട്ടുള്ള എല്ലാ മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരം കൂടിയാണ് ലാല്‍.
ഇപ്പോഴിതാ താന്‍ സിനിമയിലേക്കെത്തിയതിന് കാരണഭൂതനായ സംവിധായകന്‍ ഫാസിലിന് അദ്ധ്യാപക ദിനാശംസകള്‍ നേരുകയാണ് ലാല്‍. ഫാസിലിനൊപ്പമുള്ള ചിത്രം പങ്കിട്ടാണ് ലാല്‍ ആശംസ കുറിച്ചത്. ‘‘എന്റെ വഴികാട്ടിയുടെ ദിവസം... അദ്ധ്യാപകദിനാശംസകള്‍...’’ എന്നാണ് ലാല്‍ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ലാല്‍ പങ്കിട്ട പോസ്റ്റിനു താഴെ നിരവധി ആരാധകര്‍ ഈ ആശംസയില്‍ സംവിധായകന്‍ സിദ്ദിഖ് ഇല്ലാതെ പോയതിന്റെ സങ്കടവും നൊമ്പരവും കുറിക്കുന്നുണ്ട്.
ഫാസിലിന്റെ നോക്കെത്താദൂരത്തു കണ്ണുംനട്ട്, മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്നീ ചിത്രങ്ങളിൽ സഹസംവിധായകരായാണ് കലാഭവനിലെ സഹപ്രവർത്തകനായിരുന്ന ലാലും സിദ്ദിഖും സിനിമാ രംഗത്ത് എത്തിയത്. തുടർന്ന് ഫാസിലിന്റെ മിക്ക ചിത്രങ്ങളിലും ഇവര്‍ സംവിധായക സഹായികയായി. ഫാസിലിന്റെ നിർദ്ദേശപ്രകരമാണ് ലാലും സിദ്ദിഖും സ്വതന്ത്ര സംവിധായകരാകാൻ തീരുമാനിച്ചത്. ആ സൗഹൃദക്കൂട്ടായ്മയിലും മലയാളികള്‍ക്ക് ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ലഭിച്ചു. സംവിധായക ജോഡി എന്ന ലേബലിൽനിന്ന് ഇരുവരും വഴിപിരിയാന്‍ തീരുമാനിച്ചപ്പോഴും നിര്‍ദ്ദേശകനും വഴികാട്ടിയുമായി ഫാസില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.
പിന്നീട് ലാൽ അഭിനയത്തിലാണ് ശ്രദ്ധപതിപ്പിച്ചത്. ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിൽ പനിയൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്ന ലാലിന്റെ അഭിനയത്തിലെ അരങ്ങേറ്റം. ജോണി വാക്കർ എന്ന ചിത്രത്തിലേക്കുള്ള ജയരാജിന്റെ ക്ഷണം നിരസിച്ചതിനുള്ള പ്രായശ്ചിത്തംകൂടിയായിരുന്നു ഈ ചിത്രമെന്നാണ് കേട്ടറിവ്.