Sunday, March 15, 2026 Last Updated 20 Min 3 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 01.37 PM

മണിക്കൂറുകള്‍ കൊണ്ടു നിറയുന്ന 13 ഹുണ്ടികള്‍ ; ക്ഷേത്രത്തിലെ ഒരു ഗുമസ്തന്‍ 20 വര്‍ഷം കൊണ്ട് അടിച്ചുമാറ്റിയത് 100 കോടി രൂപ

uploads/news/2025/09/803279/tirupathy-temple.jpg

തിരുപ്പതി: തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പണം എണ്ണുന്ന ജീവനക്കാരന്‍ 20 വര്‍ഷം കൊണ്ട് തട്ടിയെടുത്തത് കോടികളുടെ സ്വത്ത്. 60,000 മുതല്‍ 1 ലക്ഷം വരെ ഭക്തര്‍ എല്ലാ ദിവസവും കാണിക്ക വീഴുന്ന ക്ഷേത്രത്തില്‍ രൂപ, ഡോളര്‍, സ്വര്‍ണ്ണം, ആഭരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍ പോലും സമര്‍പ്പിക്കുന്ന ശ്രീവരി ഹുണ്ടിയില്‍ നിന്നുമായിരുന്നു അടിച്ചുമാറ്റല്‍.

സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് മോഷണം പിടികൂടിയത്. 108 ക്യാമറകളുടെ കീഴില്‍ ക്ഷേത്രത്തിലെ സംഭാവനകള്‍ സൂക്ഷിച്ചിരിക്കുന്ന 22,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള പരകാമണി എന്ന പുതുതായി മാറ്റിസ്ഥാപിച്ച സമുച്ചയത്തില്‍ രവികുമാര്‍ വിചിത്രമായി പെരുമാറുന്നത് ശ്രദ്ധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, തന്റെ ശരീരത്തില്‍ ഒളിപ്പിച്ചിരിക്കുന്ന 100 യുഎസ് ഡോളറിന്റെ ഒമ്പത് ബില്ലുകള്‍ കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോള്‍ 20 വര്‍ഷത്തിലേറെയായി താന്‍ ഇതു ചെയ്യുന്നുണ്ടെന്നായിരുന്നു മറുപടി.

പ്രായം 20 കളുടെ തുടക്കത്തില്‍ പദ്ദ ജീയാനഗര്‍ മഠത്തില്‍ ചേര്‍ന്ന ഇയാള്‍ ക്ഷേത്രത്തിലെ ഏറ്റവും സെന്‍സിറ്റീവ് ജോലികളില്‍ ഒന്നായി ദൈനംദിന പണം എണ്ണലിന്റെ മേല്‍നോട്ടം വഹിക്കാന്‍ നിയോഗിക്കപ്പെടുകയായിരുന്നു. നാലു കോടി മുതല്‍ 16 കോടി രൂപ വരെ വരുന്ന സംഭാവനകളുടെ ദൈനംദിന എണ്ണലിനായി ഉത്സാഹത്തോടെ വന്നിരുന്ന ഇയാളുടെ മുഖംമൂടി തകര്‍ന്നത് 2023 ഏപ്രില്‍ 29 നായിരുന്നു. മോഷ്ടിച്ച പണം ഉപയോഗിച്ച്, രവികുമാര്‍ തിരുപ്പതി, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ഒന്നിലധികം സ്വത്തുക്കള്‍ വാങ്ങി. ആദ്യം 14 കോടി രൂപയ്ക്ക് വാങ്ങിയ ഈ ആസ്തികള്‍ 2023 ആയപ്പോഴേക്കും ഏകദേശം 140 കോടി രൂപയായി.

2023 മെയ് 19 ന്, രവികുമാറും ഭാര്യയും തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് (ടിടിഡി) ഏഴ് സ്വത്തുക്കള്‍ (തിരുപ്പതിയില്‍ അഞ്ച്, ചെന്നൈയില്‍ രണ്ട്) സംഭാവന ചെയ്തു, ഇത് ഒരു ഭക്തിപ്രകടനമായി ആള്‍ക്കാര്‍ കരുതി ടിടിഡി ചെയര്‍മാന്‍ വൈ വി സുബ്ബ റെഡ്ഡി സംഭാവന അംഗീകരിച്ചു. എന്നാല്‍ മെയ്‌യോടെ ഇത് കേസായി മാറി. മെയ് 30 ഓടെ തിരുമല പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. എന്നാല്‍ മാസങ്ങള്‍ക്കുശേഷം, സെപ്റ്റംബര്‍ 9 ന്, രവികുമാറും പരാതിക്കാരനായ ടിടിഡി അസിസ്റ്റന്റ് വിജിലന്‍സ് ഓഫീസര്‍ വൈ സതീഷ് കുമാറും ഒത്തുതീര്‍പ്പ് തേടി ലോക് അദാലത്തിനെ സമീപിച്ചു. കേസ് തീര്‍പ്പായി, രവികുമാര്‍ കുറ്റവിമുക്തനായി, ഒരു രാത്രി പോലും ജയിലില്‍ കഴിഞ്ഞില്ല.

2024 ല്‍, ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാര്‍ട്ടി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ മായം ചേര്‍ത്ത തിരുപ്പതി ലഡ്ഡു ആരോപണം അന്വേഷണത്തിലേക്ക് നയിച്ചു. പോലീസിന്റെ 'അതിശക്തമായ സമ്മര്‍ദ്ദം' മൂലം താന്‍ ഒത്തുതീര്‍പ്പിന് സമ്മതിച്ചതായി സതീഷ് കുമാര്‍ പിന്നീട് അവകാശപ്പെട്ടു. തിരുപ്പതി പത്രപ്രവര്‍ത്തകന്‍ എം ശ്രീനിവാസ് റാവു ലോക് അദാലത്ത് തീരുമാനത്തെ ചോദ്യം ചെയ്ത് ആന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ ഒരു റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. 2025 സെപ്റ്റംബര്‍ 19 ന്, ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, എല്ലാ കേസ് രേഖകളും പിടിച്ചെടുക്കാന്‍ സിഐഡിയോട് നിര്‍ദ്ദേശിച്ചു. അടുത്ത വാദം കേള്‍ക്കല്‍ ഒക്ടോബര്‍ 13 നാണ്.

വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഭരണകാലത്ത് സേവനമനുഷ്ഠിച്ച ടിടിഡി ഉദ്യോഗസ്ഥര്‍ മുന്‍ ഒത്തുതീര്‍പ്പിനെ മാനുഷിക പരിഗണനകള്‍ ചൂണ്ടിക്കാട്ടി ന്യായീകരിച്ചു, രവികുമാറിന്റെ കുടുംബം ആത്മഹത്യയുടെ വക്കിലാണെന്നും സ്വത്തുക്കള്‍ ദാനം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും അവകാശപ്പെട്ടു. ഈ സാഹചര്യങ്ങളില്‍ 40 കോടി രൂപയുടെ സ്വത്ത് സംഭാവന ചെയ്യുന്നത് ന്യായീകരിക്കപ്പെട്ടതാണെന്ന് മുന്‍ ടിടിഡി ചെയര്‍മാന്‍ ഭൂമന കരുണാകര്‍ റെഡ്ഡി എടുത്തുപറഞ്ഞു. നിലവിലെ ടിടിഡി ചെയര്‍മാന്‍ ബിആര്‍ നായിഡുവും ബിജെപി ബോര്‍ഡ് അംഗം ജി ഭാനു പ്രകാശ് റെഡ്ഡിയും തീരുമാനത്തെ ശക്തമായി വിമര്‍ശിച്ചു, ആഴത്തിലുള്ള അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്ന് ചോദിക്കുകയും ചെയ്തു.

രവികുമാറിന് ഇപ്പോഴും ഏഴ് അധിക സ്വത്തുക്കളും മെഴ്സിഡസ് ബെന്‍സും വോള്‍വോയും ഉള്‍പ്പെടെ ആഡംബര വാഹനങ്ങളും ഉണ്ടെന്ന് എടുത്തുകാണിക്കുകയും ചെയ്തു. ഓരോ ദിവസവും, തിരുപ്പതിയിലെ 13 ഹുണ്ടികള്‍ - ചിലപ്പോള്‍ രണ്ട് മണിക്കൂറില്‍ ഒന്ന് എന്നരീതിയില്‍ നാണയങ്ങള്‍ മുതല്‍ വിദേശ കറന്‍സി വരെയുള്ള വഴിപാടുകള്‍ കൊണ്ട് നിറയാറുണ്ട്. ഈ സംഭാവനകള്‍ 250-ലധികം പേരടങ്ങുന്ന ഒരു സംഘം സൂക്ഷ്മതയോടെ എണ്ണി, തരംതിരിച്ച്, ബാങ്കുകളിലേക്ക് മാറ്റുകയാണ് പതിവ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW