Wednesday, March 11, 2026 Last Updated 17 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 29 Sep 2025 07.59 AM

വിജയ്‌യുടെ അറസ്റ്റ് ഉടനുണ്ടാകില്ല; കേസ് പാര്‍ട്ടിനേതാക്കള്‍ക്കെതിരേ ; നടന്റെ വീടിന് സിആര്‍പിഎഫ് സുരക്ഷ

uploads/news/2025/09/803184/vijay.jpg

ചെന്നൈ: കരൂരിലെ ദുരന്തത്തിന് പിന്നാലെ നടനും ടി.വി.കെ നേതാവുമായ വിജയ്‌യുടെ വീടിന് സുരക്ഷ ശക്തമാക്കി. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് താരത്തിന്റെ ചെന്നൈ നീലാങ്കരയിലെ വീടിനു സി.ആര്‍.പി.എഫ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ടി.വി.കെയുടെ എല്ലാ ജില്ലാ സെക്രട്ടറിമാരുടെയും സുരക്ഷ വര്‍ധിപ്പിക്കാനും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വിജയ്‌യുടെ വസതിയിലേക്കുള്ള റോഡില്‍ കൂടുതല്‍ പോലീസിനെ വിന്യസിച്ചു. അതിനിടെ, കരൂരിലേക്ക് പോകാന്‍ വിജയ് പോലീസ് അനുമതി തേടി. അനുമതി ലഭിച്ചാല്‍ കരൂരിലെത്തും. വിജയ്‌യുടെ അറസ്റ്റ് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് സൂചന. ജുഡീഷ്യല്‍ അന്വേഷണത്തിനുശേഷമാകും ഇക്കാര്യത്തില്‍ തീരുമാനം. അതേസമയം, ടി.വി.കെ ഭാരവാഹികള്‍ക്കെതിരേ പോലീസ് കേസെടുത്തു.

ജനറല്‍ സെക്രട്ടറി എന്‍. ആനന്ദ്, ജോയിന്റ് ജനറല്‍ സെക്രട്ടറി സി.ടി. നിര്‍മല്‍ കുമാര്‍, കരൂര്‍ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകന്‍ തുടങ്ങിയ ആറു പാര്‍ട്ടി നേതാക്കള്‍ക്കെതിരേയാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.

പാര്‍ട്ടിയില്‍ വിജയ്‌യുടെ ഏറ്റവും വിശ്വസ്തനാണ് എന്‍. ആനന്ദ്. പുതുച്ചേരി മുന്‍ എം.എല്‍.എകൂടിയായ ആനന്ദ്, ടി.വി.കെയിലെ രണ്ടാമന്‍ എന്നാണ് അറിയപ്പെടുന്നത്. എന്നാല്‍, റാലിക്ക് നേതൃത്വംനല്‍കിയ പാര്‍ട്ടി അധ്യക്ഷന്‍ വിജയ്‌യുടെ പേരില്‍ ഇതുവരെ കേസെടുത്തിട്ടില്ല. കരൂരിലെ റാലിക്കിടെ ഉണ്ടായ ദുരന്തത്തെ തുടര്‍ന്ന് ശനിയാഴ്ച രാത്രി തന്നെ വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.

ദുരന്തശേഷം പ്രതികരിക്കാതെ കരൂരില്‍നിന്ന് മടങ്ങിയ വിജയ് പിന്നീട് സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. ഹൃദയം നുറുങ്ങിപ്പോയെന്നു വിജയ് സമൂഹമാധ്യമത്തില്‍ പറഞ്ഞു. ചെന്നൈ വിമാനത്താവളത്തിലും മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞില്ല. രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കം സംഭവത്തില്‍ പ്രതികരിച്ച ശേഷമാണു വിജയ്‌യുടെ സമൂഹമാധ്യമ പോസ്റ്റ് വന്നത്.

Ads by Google
Monday 29 Sep 2025 07.59 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW