Thursday, March 19, 2026 Last Updated 2 Min 9 Sec ago English Edition
Todays E paper
Ads by Google
Saturday 20 Sep 2025 03.38 PM

പ്രാണിയെന്നു കരുതി, ഉറക്കത്തിനിടെ കടിച്ചത് പാമ്പ്; അച്ഛനും മകനും ദാരുണാന്ത്യം, ഭാര്യ ഗുരുതരാവസ്ഥയില്‍

uploads/news/2025/09/801844/snake.gif

റായ്പൂര്‍: ഉറക്കത്തിനിടെ പാമ്പുകടിയേറ്റ് ഒരു കുടുംബത്തിലെ രണ്ട് പേര്‍ മരിച്ചു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍ ആണ് സംഭവം. ശരിയായ പ്രാഥമിക ചികിത്സ ലഭ്യമാക്കുന്നതില്‍ വന്ന വീഴ്ചയാണ് രണ്ട് പേരുടെ മരണത്തില്‍ കലാശിച്ചത്. പാമ്പുകടിയേറ്റ മൂന്നാമത്തെ വ്യക്തി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

കോര്‍ബ ജില്ലയിലെ ദാരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഇന്ദിരാ നഗറിലാണ് സംഭവം. 52 കാരനായ ചൂഡാമണി ഭരദ്വാജ്, മകന്‍ പ്രിന്‍സ് (10) എന്നിവരാണ് മരിച്ചത്. ഭരദ്വാജിന്റെ ഭാര്യ രജനിയാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. കഴിഞ്ഞദിവസമാണ് ഉറക്കത്തിനിടെ കുടുംബാംഗങ്ങള്‍ക്ക് പാമ്പുകടിയേറ്റത്.

ഭരദ്വാജിന് ആയിരുന്നു ആദ്യം പാമ്പിന്റെ കടിയേറ്റത്. ശംഖുവരയന്‍ ഇനത്തില്‍പ്പെട്ട പാമ്പായിരുന്നു കടിച്ചത്. എന്നാല്‍ പ്രാണി കടിച്ചെന്ന് കരുതി ഭരദ്വാജ് ഉറക്കം തുടരുകയായിരുന്നു. പിന്നാലെ പ്രിന്‍സിനും രജനിക്കും കടിയേറ്റു. കടിച്ചത് പാമ്പാണെന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ സമീപത്തെ ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്തു. എന്നാല്‍, ഏറെ വൈകിയാണ് അരോഗ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചതെന്നും, ആന്റി വെനം ഇല്ലെന്ന് അറിയിക്കുകയായിരുന്നു എന്നും ബന്ധുക്കള്‍ ആരോപിച്ചു.

മരുന്നില്ലെന്ന കാരണം പറഞ്ഞ് കുടംബത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും മടക്കിയതോടെ സമീപത്തെ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെങ്കിലും ഭരദ്വാജും പ്രിന്‍സും മരിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള രജനി ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി കോര്‍ബ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രതികരിച്ചു. പുതിയതായി നിയമിക്കപ്പെട്ട ഉദ്യോഗസ്ഥാരാണ് ഗോപാല്‍പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്നത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW