-->
തൃശൂര്‍ : പീച്ചി പോലീസ് സ്റ്റേഷന്‍ മര്‍ദനത്തില്‍ ആരോപണവിധേയനായ എസ്എച്ച്ഒ പി എം രതീഷിന് സസ്പെൻഷൻ. ദക്ഷിണ മേഖല ഐജിയുടേതാണ് നടപടി. നിലവിൽ കടവന്ത്ര എസ്എച്ച്ഒയാണ് രതീഷ്. പീച്ചി പോലീസ് സ്റ്റേഷനിലെ മര്‍ദനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദക്ഷിണ മേഖല ഐജിയുടെ ഓഫീസില്‍ ഏഴ് മാസത്തോളമാണ് കെട്ടിക്കിടന്നത്.
പീച്ചി കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ രതീഷിനെതിരേ പരാതികൾ ഉയർന്നിരുന്നു. മർദന ദൃശ്യം പുറത്തുവന്നതോടെ വിഷയം വൻതോതിൽ ചർച്ചയായിരുന്നു.നേരത്തെ കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട് ഉത്തര മേഖല ഐജി ദക്ഷിണ മേഖല ഐജിയ്ക്ക് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ റിപ്പോർട്ടിൽ നടപടിയെടുക്കാതിരുന്നത് വിവാദമായിരുന്നു.
2023 മെയ് 24ന് പട്ടിക്കാട് ലാലീസ് ഹോട്ടല്‍ മാനേജരെയാണ് രതീഷ് മര്‍ദിച്ചത്. ഹോട്ടല്‍ മാനേജര്‍ കെപി ഔസേപ്പിനെയും മകനെയുമായിരുന്നു അന്നത്തെ എസ്എച്ച്ഒയായിരുന്ന രതീഷ് മര്‍ദിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഈ അടുത്താണ് പുറത്തുവന്നത്. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ ആള്‍ നല്‍കിയ വ്യാജ പരാതിയക്ക് പിന്നാലെയാണ് സ്റ്റേഷനിലെത്തിച്ച് ഇരുവരെയും എസ്എച്ച്ഒ മര്‍ദിച്ചത്.ആരോപണവിധേയനായിരുന്ന രതീഷിന് പിന്നീട് സ്ഥാനക്കയറ്റം ലഭിക്കുകയും കടവന്ത്ര പൊലീസ് സ്റ്റേഷനിലേക്ക് എസ്എച്ചഒയായി നിയമിക്കുകയും ചെയ്തിരുന്നു.
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ മുഖേന പോലീസ് സ്റ്റേഷനിലെ ദൃശ്യങ്ങള്‍ ലഭിക്കുന്നതിന് ഔസേപ്പ് അപേക്ഷിച്ചു. ഒടുവില്‍ മനുഷ്യാവകാശകമ്മിഷന്‍ ഇടപെട്ടതിനുശേഷമാണ് ദൃശ്യങ്ങള്‍ നല്‍കാന്‍ പോലീസ് തയ്യാറായത്. ഇതിന് പിന്നാലെയാണ് സ്റ്റേഷനില്‍ എത്തിച്ച് ഔസേപ്പിനെയും മകനെയും ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. കുന്നംകുളം പോലീസ് സ്റ്റേഷനിലെ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പീച്ചി സ്റ്റേഷനിലെ കസ്റ്റഡി മര്‍ദനം വാര്‍ത്തയായത്.