Friday, March 13, 2026 Last Updated 10 Min 37 Sec ago English Edition
Todays E paper
Ads by Google
Saturday 13 Sep 2025 12.43 PM

‘ലക്ഷ്മിയുടെ ആരോപണം എന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നു; അച്ഛനും അമ്മയും വീട്ടുകാരും ഇത് താങ്ങില്ല...’കണ്‍ഫഷന്‍ റൂമില്‍ പൊട്ടിക്കരഞ്ഞ് ഒനീല്‍

uploads/news/2025/09/800645/Untitled-2.jpg
Oneal, lakshmi and mastani in bigg boss malayalam (Image Source: Youtube)

ബിഗ് ബോസ് മലയാളം സീസണുകള്‍ എന്നും വാര്‍ത്തകളിലും ചര്‍ച്ചകളിലും പിന്നീട് വിവാദങ്ങളിലും നിറയാറുള്ളത് പതിവാണ്. ഓരോ മത്സരാര്‍ത്ഥികളും ഓരോ എപ്പിസോഡുകളിലൂടെയും തങ്ങളുടെ റീച്ചും പ്രേക്ഷകര്‍ക്കുള്ള ഇഷ്ടവും കൂട്ടാനുള്ള തത്രപാടിലാണ്. അതിനു വേണ്ടി എന്ത് പറയാനും പ്രവര്‍ത്തിക്കാനും അവര്‍ തയ്യാറുമാണ്. മിക്ക ദിവസങ്ങളിലും ബിഗ് ബോസ് ഹൗസില്‍ പ്രശ്നങ്ങളുണ്ടാകാറുണ്ട്. പ്രത്യേകിച്ച് ഏഴാം സീസണ്‍ തുടങ്ങിയ ആദ്യ ദിനം മുതല്‍ പ്രശ്‌നങ്ങളുടെ ഘോഷയാത്ര തന്നെയായിരുന്നു.
പല മേഖലകളില്‍ പ്രവർത്തിക്കുന്ന വ്യക്തികള്‍, പല ജീവിതശൈലി പിന്തുടരുന്നവര്‍, പല വീടുകളില്‍ കഴിഞ്ഞിരുന്നവർ ഒരുമിച്ച് ഒരു വീട്ടില്‍ ചില പ്രത്യേക നിയമങ്ങള്‍ക്കനുസരിച്ച് താമസിക്കുമ്പോള്‍ പ്രശ്നങ്ങളുണ്ടാവുക സ്വഭാവികം. പക്ഷേ ബിഗ് ബോസിനെ സംബന്ധിച്ച് എല്ലാം കണ്ടന്റാണ്. ഈ സീസണ്‍ ആരംഭിച്ച്‌ നാല്പത് ദിവസം പിന്നിടുമ്ബോള്‍ വീട്ടില്‍ മത്സരം മുറുകുകയാണ്.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അനുമോളുടെ ആര്യൻ-ജിസേല്‍ പുതപ്പ് വിഷയവും മറ്റും വലിയ റീച്ച്‌ നേടുന്നതും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ മത്സരാര്‍ത്ഥികളെ ട്രോളിയതുമൊക്കെ നടന്നതാണ്. ഇത്തരം കാര്യങ്ങള്‍ക്ക് സ്വീകാര്യത കൂടുതലാണെന്ന തോന്നലാകണം മറ്റെല്ലാ മത്സരാര്‍ത്ഥികളും അതിനു പിന്നാലെ ഈ പാത പിന്തുടരാനുള്ള കാരണമായത്.
ബിഗ് ബോസിലെ വൈല്‍ഡ് കാർഡ് ആയ വേദ ലക്ഷ്‌മിയും ആ പാത പിന്തുടരുന്നതായിരുന്നു ഇക്കഴിഞ്ഞ ആഴ്ചയിലെ ബിഗ് ബോസ് വിവാദം. ഒനിയല്‍ സാബുവിനെ പ്രതിക്കൂട്ടില്‍ നിർത്തിയാണ് വേദ ലക്ഷ്‍മി ആരോപണം ഉന്നയിച്ചത്. ഇരയായി മാറിയത് മസ്‍താനിയാണെങ്കിലും ഇക്കാര്യത്തില്‍ അവർക്ക് പരാതി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ലക്ഷ്‌മി ഇത് ഏറ്റെടുത്ത് വലിയ വിഷയമായി ഉന്നയിച്ചു. അതോടെ ഏറ്റവും കൂടുതല്‍ ഹേറ്റ് നേരിടുന്നതും ലക്ഷ്‌മി തന്നെയാണ്.
മസ്‌താനിയെ ഒനിയല്‍ മോശമായി സ്‌പര്‍ശിച്ചു എന്നും അത് ബോധപൂര്‍വ്വമായിരുന്നു എന്നുമായിരുന്നു ലക്ഷ്‌മി പരസ്യമായി ആരോപിച്ചത്. മസ്‍താനി പോലും ആ വിഷയം ഗൗരവമായി എടുക്കാത്ത സാഹചര്യത്തിലാണ് കണ്ടന്റ് കിട്ടിയപ്പോള്‍ ലക്ഷ്‌മി ചാടിവീണത്. ലക്ഷ്‌മിക്ക് തന്നെ വലിയ രീതിയില്‍ ദോഷകരമായി ബാധിക്കുന്നുണ്ടിത്. രാത്രി പല്ല് തേക്കുന്നതിനിടെയാണ് ലക്ഷ്മി ഒനീലിനെതിരെ ആരോപണം ഉന്നയിച്ചത്. ആക്ടിവിറ്റി റൂമിലേക്ക് പോകുന്നതിനിടെ ഒനീല്‍ മസ്താനിയെ മോശമായി സ്പർശിക്കുന്നത് കണ്ടെന്നായിരുന്നു ലക്ഷ്മി പറഞ്ഞത്. തനിക്കും ശരിയായി തോന്നിയില്ലെന്ന് മസ്താനിയും പറഞ്ഞു. എന്നാല്‍ വീഴാൻ പോയപ്പോഴാണ് ഇടിച്ചതെന്നും സോറി പറഞ്ഞുവെന്നും ഒനീല്‍ വിശദീകരിച്ചു. മസ്താനി സമാധാനത്തിലാണ് പ്രതികരിച്ചതെങ്കിലും ലക്ഷ്മി വളരെ ദേഷ്യത്തിലായിരുന്നു.
ഇപ്പോഴിതാ ഇക്കാര്യത്തെക്കുറിച്ച് തനിക്ക് സംസാരിക്കാനുണ്ടെന്നും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കണമെന്നും ഒനീല്‍ സാബു ഒരു ക്യാമറയുടെ മുന്നില്‍ വന്ന് പറഞ്ഞതാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ഇതൊരു ഷോ ആണെന്നും ഈ ഷോയില്‍ ഇതേപോലെയുള്ള മത്സരാര്‍ഥികള്‍ ഉള്ളപ്പോള്‍ തനിക്ക് തുടരാൻ ബുദ്ധിമുട്ടാണെന്നുമാണ് ഒനീല്‍ പറഞ്ഞത്.
‘‘തെറ്റായിട്ടുള്ള ലൈംഗികാരോപണം ഒരു പുരുഷനെതിരെ വെറുതെ ഉയര്‍ത്താന്‍ പാടില്ല. അതുകൊണ്ട് വ്യക്തത വരുത്തണമെന്നും അത് എന്റെ ആവശ്യമാണ്. എന്റെ വ്യക്തിത്വത്തെ ബാധിക്കുന്നതാണ്. എന്റെ കരിയറിനെ ബാധിക്കുന്നതാണ്. ദയവായി ഇത് ഗൗരവമായി എടുക്കണം. എന്നെ ഒന്ന് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കണം...’’ ഒനീല്‍ ക്യാമറയുടെ മുന്നില്‍ നിന്ന് ബിഗ് ബോസിനോട് ആവശ്യപ്പെട്ടു.
ഇതിനു പിന്നാലെ ഏറെ വൈകാതെ ബിഗ് ബോസ് ഒനീലിനെ കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയും ചെയ്തു. ‘‘ലക്ഷ്മി കഴിഞ്ഞ ദിവസം ഉയര്‍ത്തിയ ആരോപണം എന്റെ വ്യക്തിത്വത്തെ കളങ്കപ്പെടുത്തുന്നതാണ്. അച്ഛനും അമ്മയും അടക്കമുള്ള വീട്ടുകാര്‍ ഇത് താങ്ങില്ല. എനിക്ക് 42 വയസായി ഇതുവരെ എനിക്കെതിരെ ഇത്തരത്തിലുള്ള ഒരു ആരോപണം ഉയർന്നിട്ടില്ല. എല്ലാവരോടും ബഹുമാനത്തോടെ പെരുമാറുന്ന ഒരാളാണ് ഞാന്‍...’’ ഒനീല്‍ കണ്‍ഫെഷന്‍ റൂമില്‍ ബിഗ് ബോസിനോട് പറഞ്ഞു. ഒപ്പം അവിടെയിരുന്ന് കുറെനേരം പൊട്ടിക്കരയുകയും ചെയ്തു. ഒനിയല്‍ കരയുന്നത് ഉള്‍പ്പെടെ ലൈവില്‍ കാണാമായിരുന്നു. ഇതിന് പിന്നാലെ പ്രേക്ഷകരും താരത്തിന് പിന്തുണ നല്‍കി. ഈ വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകള്‍ കുറിക്കുന്നത്.
‘ഇത് ഹൃദയത്തില്‍ നിന്ന് വന്ന കണ്ണീരാണ്. ഈ ഷോയില്‍ ഒരിക്കലും കരയില്ല എന്ന് വിചാരിച്ച ഒരു മനുഷ്യൻ ഇങ്ങനെ പൊട്ടിക്കരയുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നി. സ്വന്തം നേട്ടത്തിന് വേണ്ടി മറ്റൊരാളുടെ മേല്‍ ഇല്ലാത്ത ആരോപണം ഉന്നയിച്ച്‌ വിവിധ കാർഡുകള്‍ പുറത്ത് എടുക്കുന്നവർ വിചാരണ ചെയ്യപ്പെടുക തന്നെ വേണം. ഒനിയലിന് നീതി വേണം...’ എന്നതടക്കമാണ് കമന്റുകള്‍.

പരസ്പരം കുറ്റപ്പെടുത്തിയും തർക്കിച്ചും മത്സരാർത്ഥികള്‍ മുന്നോട്ട് പോകുന്നതിനിടെയിലാണ്ഒനീലിനെതിരെ കഴിഞ്ഞ ദിവസം ഗുരുതര ആരോപണവുമായി മസ്താനിയും വേദ് ലക്ഷ്മിയും രംഗത്ത് എത്തിയത്. ടാസ്‌ക് പൂർഒരു ത്തിയാക്കി അതിന്റെ ഫലപ്രഖ്യാപനവേളയില്‍ വിജയിച്ച ടീമംഗമായ ഒനിയല്‍ ആഹ്‌ളാദം പ്രകടിപ്പിച്ച്‌ നീങ്ങവെ കാല്‍ തെറ്റി വീണപ്പോള്‍ മസ്‍താനിയെ അറിയാതെ പിടിച്ചതാണെന്നും അപ്പോള്‍ തന്നെ താൻ മാപ്പ് പറഞ്ഞതാണെന്നും പറഞ്ഞിരുന്നു. ഒനീല്‍ തന്നെ മോശമായി സ്പർശിച്ചു എന്നാണ് മസ്താനിയുടെ ആരോപണം. ഇതേ കാര്യത്തെച്ചൊല്ലി ലക്ഷ്മിയും ഒനീലുമായി തർക്കിച്ചു. ദൃശ്യങ്ങള്‍ വരട്ടെ, കേസാക്കാം എന്നായിരുന്നു ഇതിനോട് ഒനീല്‍ പ്രതികരിച്ചത്. ഇതോടെ ബിഗ് ബോസ് വീട്ടിലെ ഭൂരിഭാഗം പേരും ഒനിയല്‍ സാബുവിന് പിന്തുണയുമായി രംഗത്ത് വന്നിരുന്നു.
തുടർന്നാണ് ജയില്‍ നോമിനേഷനിലും ലക്ഷ്‌മിയുടെ ഗെയിമിനോടുള്ള തങ്ങളുടെ എതിര്‍പ്പ് മറ്റ് മത്സരാര്‍ഥികള്‍ കൃത്യമായി അവതരിപ്പിച്ചു. ഒരു ജയില്‍ നോമിനേഷനില്‍ ബിഗ് ബോസില്‍ ഒരു മത്സരാര്‍ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ വോട്ടുകളില്‍ ഒന്നെന്ന നാണക്കേടാണ് ലക്ഷ്മിക്ക് ഇതുകൊണ്ട് കിട്ടിയത്. 14 വീട്ടുകാരാണ് ലക്ഷ്‌മിക്ക് എതിരായി നോമിനേഷൻ നല്‍കിയിരിക്കുന്നത്.
ഇരയെന്ന് ലക്ഷ്‌മി പറയുന്ന മസ്‍താനി പോലും ലക്ഷ്‌മിയ്ക്ക് എതിരായാണ് വോട്ട് ചെയ്‌തത്. താന്‍ സ്വകാര്യമായി ഒനീലിനോട് സംസാരിക്കാന്‍ ഉദ്ദേശിച്ച കാര്യം പരസ്യമായി ഉന്നയിച്ചത് ശരിയായില്ലെന്ന് മസ്‍താനി നോമിനേഷൻ സമയത്ത് പറയുന്നത് കേള്‍ക്കാമായിരുന്നു. എന്തായാലും ലക്ഷ്‌മിയുടെ രീതികള്‍ ഒട്ടും ശരിയായില്ലെന്ന് തന്നെയാണ് പ്രേക്ഷകരുടെയും അഭിപ്രായം.

Ads by Google
Saturday 13 Sep 2025 12.43 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW