-->
കൊല്ലം : കൊല്ലത്ത് തിരുവോണ ദിവസം ദളിത് കുടുംബത്തിന് നേരെ ലഹരി സംഘത്തിൻ്റെ അക്രമം. ലഹരി സംഘത്തിൻ്റെ അസഭ്യവിളി ചോദ്യം ചെയ്തതാണ് മർദനത്തിന് ഇടയാക്കിയത്. വീടുകയറിയുള്ള അക്രമത്തിൽ കുട്ടികളടക്കം11 പേർക്ക് പരുക്കേറ്റു. ചവറ സ്വദേശിനി നാഗലക്ഷ്മിക്കും കുടുംബത്തിനും നേരെയാണ് അക്രമണം ഉണ്ടായത്. എന്നാൽ പ്രധാന പ്രതികളെ സംരക്ഷിക്കാൻ പൊലീസ് ശ്രമിക്കുന്നുണ്ടെന്നാണ് ആരോപണം.
തിരുവോണ ദിവസം ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. വീടിനു മുന്നിലൂടെ ബൈക്കുകളിൽ പോയ ലഹരിസംഘം സ്ത്രീകളെ അസഭ്യം പറഞ്ഞു. ഇത് ചോദ്യം ചെയ്തതോടെയാണ് വീട്ടിൽ അതിക്രമിച്ചു കയറി ലഹരി സംഘം ആക്രമം അഴിച്ചുവിട്ടത്. 6 വയസ്സുകാരി മുതൽ 35കാരൻ വരെ സംഘത്തിൻ്റെ മർദനത്തിന് ഇരയായി.
സംഭവത്തിൽ 8 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ വിരുന്നെത്തിയ ബന്ധുക്കൾക്കടക്കമാണ് മർദനമേറ്റത്. വീടിന്റെ ജനൽ ചില്ലുകളടക്കം ലഹരി സംഘം അടിച്ചു തകർത്തു. ജാതി പറഞ്ഞായിരുന്നു മർദനമെന്ന് കുടുംബം പറഞ്ഞു.സംഭവത്തിൽ 18 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 25 അംഗ സംഘമാണ് അക്രമം നടത്തിയത്.