-->
ഛണ്ഡീഗഢ്: വ്യക്തമായ മെഡിക്കല്‍ കുറിപ്പടിയും രോഗനിര്‍ണയവും ഒരാളുടെ അവകാശമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം മൗലികാവകാശമാണെന്നും പഞ്ചാബ്, ഹരിയാന ഹൈക്കോടതി വ്യക്തമാക്കി. അതിനാല്‍ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കുറിപ്പടികള്‍ നല്‍കുമ്പോള്‍ വായിക്കാവുന്ന തരത്തില്‍ നല്‍കണമെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലുടനീളമുള്ള മെഡിക്കല്‍ കോളജുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കുറിപ്പടികളില്‍ വ്യക്തമായ കൈയക്ഷരത്തിന്റെ പ്രാധാന്യം ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ജസ്റ്റിസ് ജുസ്ഗുര്‍പ്രീത് സിംഗ് പുരി ദേശീയ മെഡിക്കല്‍ കമ്മീഷനോട് അഭ്യര്‍ഥിച്ചു.
കംപ്യൂട്ടര്‍വല്‍ക്കരിച്ചതോ ടൈപ്പ് ചെയ്തതോ ആയ കുറിപ്പടികള്‍ വരുന്നതുവരെ വലിയ അക്ഷരങ്ങളില്‍ എഴുതണമെന്നും ഡോക്ടര്‍മാരോട് കോടതി നിര്‍ദേശിച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ണമായും കുറിപ്പടികളില്‍ കംപ്യൂട്ടര്‍ വല്‍ക്കരണം പ്രാവര്‍ത്തികമാക്കണമെന്നും കോടതി വ്യക്തമാക്കി. ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ മെഡിക്കോ-ലീഗല്‍ റിപ്പോര്‍ട്ട് വായിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്ന് കോടതി സ്വമേധയാ വിഷയം ഏറ്റെടുക്കുകയായിരുന്നു.
അവ്യക്തമായ കുറിപ്പടികള്‍ ആശയക്കുഴപ്പത്തിലേയ്ക്ക് നയിക്കുന്നു. ഇത് ഒരു രോഗിയുടെ ജീവിതത്തേയും ആരോഗ്യത്തേയും ബാധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഒറീസ, ഉത്തരാഖണ്ഡ് ഹൈക്കോടതിയും നേരത്തെ സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. മെഡിക്കോ-ലീഗല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി വായിക്കാന്‍ കഴിയാത്ത രീതിയില്‍ മോശം കൈയക്ഷരം കണ്ടതിനെത്തുടര്‍ന്ന് 2018ല്‍ അലഹബാദ് ഹൈക്കോടതി 5000 രൂപ പിഴ ചുമത്തിയിരുന്നു.