-->
കോഴിക്കോട്: മണ്ണിടിച്ചിലും കനത്തമഴയും കാരണം പൂര്‍ണ്ണമായും ഗതാഗതനിയന്ത്രണത്തിന് ശേഷം ഇന്ന് രാവിലെ മുതല്‍ താമരശ്ശേരി ചുരത്തിലൂടെ വാഹനം കടത്തിവിട്ടു തുടങ്ങി. ഒരു വശത്തുകൂടിയാണ് വാഹനം പോകുന്നത്. ചുരത്തിലൂടെ ഒരു വരിയായ വാഹനങ്ങള്‍ കടത്തിവിടുന്നുണ്ട്്. അതേസമയം ഇന്നലെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ പിടിച്ചിട്ടിരിക്കുകയാണ്. നൂറോളം വാഹനങ്ങളാണ് ഇവിടെയുണ്ട്.
ചെറിയ വാഹനങ്ങളാണ് കടത്തിവിടുന്നത്. വേഗം കുറച്ച് യാത്ര ചെയ്യണമെന്നാണ് ആവശ്യം. മഴ കനത്താല്‍ താമരശ്ശേരി ചുരത്തിലെ ഗതാഗതം പൂര്‍ണ്ണമായും നിയന്ത്രിക്കുമെന്നാണ് വിവരം. ചുരം റോഡിലേക്ക് വീണ കല്ലുകളും മണ്ണുകളും നീക്കം ചെയ്തുകൊണ്ടിരിക്കുകയാണ്. ഭാരം കൂടി വാഹനങ്ങള്‍ കുറ്റ്യാടിയിലൂടെ വഴിതിരിച്ചുവിടുകയാണ്. ഓണക്കാലമായതിനാല്‍ പച്ചക്കറികളും പൂക്കളുമെല്ലാം വരേണ്ടതുണ്ട്.
മഴ കുറയുന്ന സമയങ്ങളില്‍ മാത്രമായിരിക്കും ചെറുവാഹനങ്ങള്‍ കടത്തിവിടുക. കോഴിക്കോട് ജില്ലാ കളക്ടര്‍ സ്നേഹില്‍കുമാര്‍ സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടേതാണ് തീരുമാനം. വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചിട്ടുണ്ട്.
80 അടി ഉയരത്തിലാണ് പൊട്ടലിന്റെ പ്രഭവ കേന്ദ്രമെന്നും ഇത് വളരെ ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് നല്ല ശബ്ദത്തോടുകൂടി വീണ്ടും പൊട്ടലുണ്ടായി. ബ്ലോക്കുകള്‍ ആയാണ് പാറകള്‍ പൊട്ടിയിട്ടുള്ളത്. പൊട്ടലുകള്‍ താഴോട്ട് പോയിട്ടുണ്ടോ എന്ന് അറിയേണ്ടതുണ്ട്. അതിനാല്‍ റിസ്‌ക് എടുത്ത് വലിയ വാഹനങ്ങള്‍ വിടാന്‍ കഴിയില്ല. മഴ മാറിയാല്‍ കുറ്റ്യാടി ചുരം പൂര്‍ണമായും നാളെ മുതല്‍ ഗതാഗതയോഗ്യമാക്കുമെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയാണ് താമരശ്ശേരി ഒമ്പതാം വളവിലെ വ്യൂ പോയിന്റില്‍ വലിയ മണ്ണിടിച്ചിലുണ്ടായത്. റോഡിലേക്ക് കല്ലും മണ്ണും മരങ്ങളും ഇടിഞ്ഞുവീഴുകയായിരുന്നു. കാല്‍നടയാത്രപോലും സാധ്യമല്ലാത്ത വിധമാണ് റോഡിലേക്ക് മണ്ണ് ഇടിഞ്ഞു വീണത്.