-->
മൂന്നാര്‍: വിനോദസഞ്ചാരികളുടെ ഫേവറിറ്റ് ഡെസ്റ്റിനേഷനായ മൂന്നാറിൽ വീണ്ടും നീലക്കുറിഞ്ഞി പൂക്കൾ വിരിഞ്ഞു തുടങ്ങി. ഇക്കാനഗർ, ഗ്രഹാംസ് ലാൻഡ്, മാട്ടുപ്പട്ടി എന്നീ സ്ഥലങ്ങളിലാണ് പൂക്കൾ വിരിഞ്ഞു തുടങ്ങിയിരിക്കുന്നത്. വലിയ രീതിയിൽ പൂക്കൾ പൂത്തു തുടങ്ങിയിട്ടില്ല. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് നീല നിറത്തിലുള്ള പൂക്കൾ സന്ദർശകരുടെ ശ്രദ്ധയിൽപ്പെട്ടത്. വരും ആഴ്ചകളിൽ വലിയ തോതിൽ പൂക്കൾ വിരിയുമ്പോൾ മൂന്നാറിലേയ്ക്ക് വിനോദസഞ്ചാരികളുടെ വരവ് വർധിക്കും. നീലക്കുറിഞ്ഞി പൂക്കുന്ന കാലത്ത് പ്രത്യേക യാത്രാ പദ്ധതികളും സാഹസിക നടത്തത്തിനുളള സൗകര്യങ്ങളും ലഭ്യമാകാറുണ്ട്.
പശ്ചിമഘട്ട മലനിരകളില്‍ കാഴ്ചയുടെ വിസ്മയം തീര്‍ക്കുന്ന ഒരു അത്ഭുതമാണ് നീലക്കുറിഞ്ഞി. പന്ത്രണ്ടു വര്‍ഷം കൂടുമ്പോള്‍ മാത്രം പൂക്കുന്ന അപൂര്‍വവും മനോഹരവുമായ നീലക്കുറിഞ്ഞിയെ കാണാന്‍ ഓരോ സീസണിലും സഞ്ചാരികള്‍ ഒഴുകിയെത്താറുണ്ട്. സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയ നാമത്തില്‍ അറിയപ്പെടുന്ന നീലക്കുറിഞ്ഞി കേരളം, തമിഴ്നാട്, കര്‍ണാടക തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കൂടുതലായി കണ്ടുവരുന്നത്.കേരളത്തില്‍ ഇരവികുളം ദേശീയ ഉദ്യാനം, പാമ്പാടും ചോല ദേശീയ ഉദ്യാനം, സൈലന്റ് വാലി ദേശീയ ഉദ്യാനം, സത്യമംഗലം മലകള്‍, മൂന്നാര്‍ തുടങ്ങീ ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്.
നീലക്കുറിഞ്ഞി കാണാൻ ഇടുക്കിയിലേക്ക് എങ്ങനെ എത്തിച്ചേരാം
റോഡ് മാർഗം
കേരളത്തിലെ പ്രധാന നഗരങ്ങളിൽ നിന്ന് റോഡ് മാർഗം മൂന്നാറിലേക്ക് എത്തിച്ചേരാം. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിൽ നിന്നും കെഎസ്ആർടിസി ബസ് നിരവധി സർവീസുകൾ നടത്തുന്നുണ്ട്.
ട്രെയിൻ മാർഗം
മൂന്നാറിനോട് ഏറ്റവും അടുത്ത് കിടക്കുന്നത് ആലുവ റെയിൽവേ സ്റ്റേഷനാണ്. ഇവിടെ നിന്നും 108 കിലോമീറ്റർ ദൂരം ബസിലോ ടാക്‌സിയിലോ സഞ്ചരിച്ച് മൂന്നാറിലെത്താം.
വിമാന മാർഗം
മൂന്നാറിൽ നിന്നും 130 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന കൊച്ചിൻ ഇന്‍റർനാഷണൽ എയർപോർട്ടാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. 112 കിലോമീറ്റർ ബസിലോ ടാക്‌സിയിലോ സഞ്ചരിച്ചാൽ മൂന്നാറിൽ എത്തിച്ചേരാം.
മൂന്നാറിൽ നിന്നും സർക്കാരിന്‍റെ ഷട്ടിൽ സർവീസിലോ ടാക്‌സിയിലോ നീലക്കുറിഞ്ഞിയുടെ ആവാസ കേന്ദ്രമായ ഇരവികുളം ദേശീയോദ്യാനത്തിൽ എത്താം. നിലക്കുറുഞ്ഞി പൂക്കുന്ന സമയത്ത് സഞ്ചാരികളുടെ എണ്ണം കുത്തനെ വർധിക്കുന്നതിനാൽ വാഹനങ്ങളുടെ എണ്ണം നിയന്ത്രിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ ഇക്കാര്യം മനസിൽ കരുതി വേണം യാത്ര ആസൂത്രണം ചെയ്യാൻ.