-->
സിനിമകളിൽ കൂടി മാത്രമല്ല സീരിയലുകളിൽ കൂടിയും പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന ഒരുപാട് താരങ്ങളുണ്ട്. അക്കൂട്ടത്തിൽ വില്ലൻ വില്ലത്തി കഥാപാത്രങ്ങൾ ചെയ്യുന്ന താരങ്ങളെ എല്ലാവരും ഓർത്തു വയ്ക്കും.
ജനപ്രിയ പരമ്പരയായിരുന്ന വാനമ്പാടിയില്‍ നെഗറ്റീവ് ഷെയ്‍ഡുള്ള അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച് പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് പ്രിയദർശിനി മേനോൻ എന്ന പ്രിയ.
മൂന്നുമണി എന്ന പരമ്പരയില്‍ ജലജ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും പ്രിയ ജനപ്രീതി നേടിയിരുന്നു.
സീരിയലുകളില്‍ ഏറെയും നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് ചെയ്തതെങ്കിലും യഥാർത്ഥ ജീവിതത്തില്‍ എല്ലാവരോടും സ്നേഹവും സൗഹൃദവും പുലർത്താൻ ശ്രമിക്കുന്ന വ്യക്തിയാണ് താരം.
ഇപ്പോഴിതാ നിരന്തരമായി നെഗറ്റീവ് റോളുകള്‍ ചെയ്യുന്നതിന് പിന്നിലെ കാരണം പറയുകയാണ് പ്രിയ.
മലയാളം സീരിയല്‍ ഇന്റസ്ട്രിയില്‍ പ്രവർത്തിച്ച് തുടങ്ങിശേഷമാണ് താൻ സ്ട്രീറ്റ് സ്മാർട്ടായതെന്നും കിട്ടുന്ന കഥാപാത്രങ്ങളെല്ലാം ചെയ്യുമെന്നും തന്നെ കണ്ടാല്‍ വില്ലത്തി ലുക്കുണ്ടെന്നാണ് എല്ലാവരും പറയാറെന്നായിരുന്നു പ്രിയ പറയുന്നത്. ഒപ്പം വാനമ്പാടി സീരിയല്‍ സംവിധായകനായ അന്തരിച്ച ആദിത്യനിൽ നിന്നും ഉണ്ടായിട്ടുള്ള മോശം അനുഭവങ്ങളും പ്രിയ പങ്കുവെച്ചു.
"സീരിയല്‍ മേഖലയില്‍ വന്ന് കഴിഞ്ഞാല്‍ നമ്മുടെ സേഫ്റ്റി നമ്മള്‍ നോക്കണം. ആരും പ്രോട്ടക്‌ട് ചെയ്യാൻ വരില്ല. കേരളം ആ സമയത്ത് എനിക്ക് പുതിയ സ്ഥലമായിരുന്നു. ആ അനുഭവം ട്രോമാറ്റിക്കായിരുന്നു. കാണുന്നവരെ എല്ലാം എനിക്ക് ഇഷ്ടവും വിശ്വാസവുമാണ്. ജോവിയല്‍ പേഴ്സണാണ് ഞാൻ. ഇന്നത്തെ ദിവസം ആഘോഷിക്കുക എന്ന ചിന്താഗതിയാണ്.
പക്ഷെ കേരളത്തില്‍ വന്നശേഷം ചിലർ അവരുടെ സ്വാർത്ഥ താല്‍പര്യങ്ങള്‍ക്ക് എന്നെ ഉപയോഗിക്കുന്നതും അതിനെ എതിർക്കുമ്പോള്‍ ദ്രോഹിക്കുന്നതും സെറ്റില്‍ ഒറ്റപെടുത്തുന്നതും അബ്യൂസ് ചെയ്യുകയും എല്ലാം ചെയ്തു. ആദ്യത്തെ രണ്ട്, മൂന്ന് കൊല്ലം പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് പ്രശ്നങ്ങള്‍ വന്ന് തുടങ്ങിയത്. അങ്ങനെയാണ് അഞ്ച് വർഷം മുമ്പ് ലൈവില്‍ വന്ന് ഞാൻ കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.
അന്ന് വാനമ്പാടി സീരിയലിന്റെ നിർമാതാക്കള്‍ എനിക്ക് പിന്തുണ നല്‍കിയിരുന്നു. കുറ്റക്കാരൻ സംവിധായകനാണ്. അയാള്‍ പിന്നീട് ഞാൻ ലൈവ് പോയശേഷം വന്ന് സോറി പറഞ്ഞു. ഭാര്യയും കുട്ടികളുമുണ്ടെന്നാണ് പറഞ്ഞത്. കാല് പിടിച്ച് മാപ്പ് പറയാം എന്നൊക്കെ പറഞ്ഞു. അയാള്‍ മരിച്ചുപോയി. പക്ഷെ എന്നോട് ചെയ്തത് പറയാതിരിക്കാനാവില്ല.
ഒരു മനുഷ്യൻ എന്ന നിലയില്‍ എനിക്ക് അയാളെ അംഗീകരിക്കാനാവില്ല. ടെക്നീഷ്യൻ എന്ന നിലയില്‍ അയാള്‍ മികച്ചതാണ്. പ്രശ്നങ്ങള്‍ നിരവധി ഉണ്ടായിട്ടും ആ സീരിയല്‍ വിട്ട് ഞാൻ പോകാതിരുന്നത് ആ സീരിയലിനോടുള്ള എന്റെ കമ്മിറ്റ്മെന്റ് കൊണ്ടാണ്. സംവിധായകൻ മോശമായതുകൊണ്ടാണ് ആ സീരിയല്‍ പെട്ടെന്ന് നിന്ന് പോയത്. സെറ്റില്‍ ആരും എന്നോട് മിണ്ടുമായിരുന്നില്ല.
വിവരിക്കാൻ പറ്റാത്ത തരത്തില്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ ഞാൻ സ്ട്രീറ്റ് സ്മാർട്ടാണ്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് എല്ലാവരും പറയും. പക്ഷെ നോ പറഞ്ഞ് കഴിയുമ്പോള്‍ ആരും ഒപ്പമുണ്ടാവില്ല. ഒരു സ്ത്രീയെ ഉപദ്രവിക്കുക മറ്റൊരു സ്ത്രീയാണ്. വാനമ്പാടി ലൊക്കേഷനിലുണ്ടായിരുന്നവരോട് ചോദിച്ചാല്‍ എന്ന് ഉപദ്രവിച്ച ആ സ്ത്രീയാരാണെന്ന് പറഞ്ഞ് തരും.
ആദിത്യന്റെ ഭാര്യ രോണുവിന്റെ ഇന്റർവ്യു ഞാനും കണ്ടിരുന്നു.
സത്യത്തില്‍ രോണു ഒന്നും പറഞ്ഞിട്ടില്ലെന്ന് വേണം പറയാൻ. മക്കളേയും മരിച്ചുപോയ അയാളെയും ഓർത്ത് രോണു ഒന്നും പറഞ്ഞിട്ടില്ല. പലതുമുണ്ട് പിന്നെ പറയാമെന്ന് രോണു പറയുന്നുണ്ടല്ലോ. അവരോട് എനിക്ക് റെസ്പെക്‌ട് മാത്രമേയുള്ളു....’’ പ്രിയദര്‍ശിനി പറഞ്ഞു. അഞ്ച് വർഷം മുമ്പ് സീരിയല്‍ സെറ്റില്‍ നിന്നുണ്ടായിട്ടുള്ള അനുഭവങ്ങള്‍ ലൈവില്‍ വന്ന് പ്രിയ തുറന്ന് പറഞ്ഞത് വാർത്തകളിൽ നിറഞ്ഞിരുന്നു.