-->
ദുബൈ: അമ്മയെ ഉപദ്രവിച്ച കേസിൽ രണ്ട് അറബ് സ്ത്രീകളെ ദുബൈയിലെ ക്രിമിനൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇരുവർക്കും 1,000 ദിർഹം (23,500 ഇന്ത്യൻ രൂപ) വീതം പിഴ ചുമത്തി.
അമ്മ, തനിക്ക് ഉണ്ടായ വൈകാരികവും മാനസികവുമായ ഉപദ്രവത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടതിനെത്തുടർന്ന് കേസ് പിന്നീട് സിവിൽ കോടതിയിലേക്ക് മാറി.
ക്രിമിനൽ വിധിയിൽ, അമ്മയ്ക്ക് നേരെ ആക്രമണം നടന്നുവെന്ന് തെളിഞ്ഞിരുന്നു . അതിനാൽ സിവിൽ കോടതിയിലെ കേസിൽ ഇത് നഷ്ടപരിഹാര അവകാശവാദത്തിനുള്ള അടിസ്ഥാനമായതായി ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
വ്യവസ്ഥാപിത നിയമ തത്വങ്ങൾ ഉദ്ധരിച്ച്, മാനസിക വേദന ഉൾപ്പെടെ, അന്തസ്സിനോ വികാരങ്ങൾക്കോ ബഹുമാനത്തിനോ ഉണ്ടാകുന്ന ഏതൊരു മുറിവുകളും ധാർമ്മിക ദ്രോഹത്തിൽ ഉൾപ്പെടുന്നുവെന്നും അവ വിലയിരുത്തുന്നത് കോടതിയുടെ വിവേചനാധികാരത്തിലാണെന്നും സിവിൽ കോടതി അഭിപ്രായപ്പെട്ടു.
തെളിവുകൾ പരിശോധിച്ച ശേഷം, ആക്രമണത്തിൽ നിന്ന് അമ്മയ്ക്ക് ശാരീരികവും വൈകാരികവുമായ ഉപദ്രവം അനുഭവപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു.പെൺമക്കൾ രണ്ടുപേരും ചേർന്ന് 30,000 ദിർഹം( ഏഴ് ലക്ഷം രൂപ)നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു.