-->
ആലപ്പുഴ ഒറ്റപ്പനയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന ഹംലത്ത് എന്ന സ്ത്രീയുടെ കൊലപാതകക്കേസിൽ വഴിത്തിരിവ്. പോലീസ് കസ്റ്റഡിയിലെടുത്ത മണ്ണഞ്ചേരി അമ്പനാകുളങ്ങര സ്വദേശി അബൂബക്കർ യഥാർഥ പ്രതിയല്ല. യഥാർഥ പ്രതികൾ മോഷണക്കേസ് പ്രതിയും ഭാര്യയും. ഇരുവരും മൈനാഗപ്പള്ളിയിൽ നിന്നാണ് പിടിയിലായത്. പ്രതികൾ കൊല്ലപ്പെട്ട ഹംലത്തിന്റെ അയൽവാസികൾ ആയിരുന്നു.എന്നാല്‍ ഇക്കാര്യം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അബൂബക്കറിനെയും ഇപ്പോള്‍ പിടിയിലായ പ്രതികളേയും ഒരുമിച്ച് ചോദ്യം ചെയ്തതിനുശേഷമേ പോലീസ് ഇക്കാര്യത്തില്‍ വിശദീകരണം തരികയുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹംലത്തുമായി ബന്ധമുള്ള അബൂബക്കർ കൊല നടന്ന ദിവസം രാത്രി ആ വീട്ടിൽ എത്തിയിരുന്നു. ഈ സമയത്ത് ശാരീകാസ്വാസ്ഥ്യം അനുഭവപ്പെട്ട ഹംലത്തിന് അബൂബക്കർ ശീതളപാനീയം നൽകുകയും അവർ ഉറങ്ങുകയും ചെയ്തു. ഈ സമയത്താണ് സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി പ്രതികൾ ഈ വീട്ടിൽ എത്തുന്നത്. അബൂബക്കർ പോയ ശേഷം വീട്ടിനകത്തേക്ക് കടന്ന പ്രതികളുടെ മോഷണശ്രമത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഹംലത്തിനെ ഇരുവരും ചേർന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മോഷണത്തിനായി ഇരുവരും വീട്ടിലെ വൈദ്യുതിബന്ധം വിച്‌ഛേദിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുളകുപൊടി വിതറുകയും ചെയ്തു. കൊല്ലപ്പെട്ട സ്ത്രീയുടെ മൊബൈൽ ഫോണും കമ്മലും ഇരുവരു കൈക്കലാക്കുകയും ചെയ്തിരുന്നു. മൊബൈൽഫോണാണ് അന്വേഷണത്തിൽ നിർണായക വഴിത്തിരിവായത്. മൊബൈൽഫോൺ മറ്റൊരു സിം കാർഡ് ഇട്ട് ഉപയോഗിക്കാൻ ശ്രമിച്ചതാണ് ഇരുവരെയും കുടുക്കിയത്. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിടിയിലായ സ്ത്രീ അപസ്‌മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ചതിനാൽ ചികിൽസക്കായി ആശുപത്രിയിൽ എത്തിച്ചു.