-->
തിരുവനന്തപുരം: ബെവ്ക്കോയിൽ റെക്കോർഡ് ബോണസ്. 1,02,000 രൂപ ബോണസ് നൽകാൻ ധാരണയായി. എക്സൈസ് മന്ത്രിയുടെ നേതൃത്വത്തിൽ മാനേജ്മെൻറും തൊഴിലാളി യൂണിയൻ പ്രതിനിധികളും നടത്തിയ ചർച്ചയിലാണ് തീരുമാനം. റെക്കോർഡ് വിറ്റുമാനം ലഭിച്ച സാഹചര്യത്തിൽ ജീവനക്കാർക്കും അതിന് അനുസരിച്ച് ബോണസ് നൽകാൻ തീരുമാനിക്കുകയായിരുന്നുവെന്ന് എംഡി ഹർഷിത അത്തല്ലൂരി പറഞ്ഞു.
മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ബോണസുമായി ബന്ധപ്പെട്ട് ഇന്ന് ചർച്ച നടത്തിയിരുന്നു. കഴിഞ്ഞ വർഷത്തെ ബോണസിനെക്കാള്‍ എട്ട് ശതമാനം ഇക്കുറി വർദ്ധിപ്പിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 19,700 കോടിയാണ് ബെവ്ക്കോയുടെ വിറ്റുവരുമാനം. മുൻ വർഷത്തെക്കാള്‍ 650 കോടിയുടെ അധികവരുമാനമുണ്ടാക്കി.
കടകളിലേയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൌസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.