-->
തിരുവനന്തപുരം: മുതലപ്പൊഴിയിൽ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയ വള്ളം മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ (68), ചിറയിൻകീഴ് സ്വദേശി ജോസഫ് (43) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 6.40നായിരുന്നു അപകടം. മൈക്കിൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റ ജോസഫിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അഞ്ചുതെങ്ങ് സ്വദേശി അനുവിന്റെ ഉടമസ്ഥതയിലുള്ള ‘കർമല മാതാ’ വള്ളമാണ് മറിഞ്ഞത്. അഞ്ചുതെങ്ങ് ചിറയിൻകീഴ് സ്വദേശികളായ ജിനു, അനു, സുജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. മത്സ്യബന്ധനം കഴിഞ്ഞ് വരുമ്പോൾ അഴിമുഖത്ത് ശക്തമായ തിരമാലയിൽപെട്ട് വള്ളം മറിയുകയായിരുന്നു. വള്ളം അര കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒലിച്ചുപോയി. ഒരാഴ്ചക്കിടെ മുതലപ്പൊഴിയിൽ ഉണ്ടാകുന്ന നാലാമത്തെ അപകടമാണിത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മുതലപ്പൊഴിയില്‍ മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്. മുതലപ്പൊഴിയിൽ 2011 ജനുവരി മുതൽ 2023 ഓഗസ്റ്റ് വരെ അഴിമുഖത്തും കടലിലുമുണ്ടായ അപകടങ്ങളിൽ 66 പേർ മരിച്ചതായി ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർ നേരത്തെ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചിരുന്നു.