-->
ചേര്‍ത്തല: മൂന്ന് സ്ത്രീകളുടെ തിരോധനവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്ന സെബാസ്റ്റന്റെ സുഹൃത്ത് റോസമ്മയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്‌തേക്കും. റോസമ്മ നേരത്തേ ചോദ്യം ചെയ്യലില്‍ നല്‍കിയ മൊഴികള്‍ തമ്മിലുള്ള പൊരുത്തക്കേടിനെ തുടര്‍ന്നാണ് വീണ്ടും ചോദ്യം ചെയ്യുക. ഐഷയെ കാണാതായ സംഭവത്തില്‍ റോസമ്മയ്ക്കും സെബാസ്റ്റ്യനും പങ്കുണ്ടെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം ഐഷയുടെ സഹോദരന്റെ മക്കള്‍ രംഗത്തെത്തിയിരുന്നു.
ഐഷയെ സെബാസ്റ്റ്യന് പരിചയപ്പെടുത്തിയത് റോസമ്മ എന്നാണ് വിവരം. എന്നാല്‍ സെബാസ്റ്റ്യനെ പരിചയപ്പെട്ടത് ഐഷ വഴി എന്നായിരുന്നു റോസമ്മയുടെ മൊഴി. ഐഷയെ തനിക്കറിയാവുന്നത് 2017 മുതലാണെന്നും ഐഷവഴിയാണ് സെബാസ്റ്റിയനെ പരിചയപ്പെട്ടതെന്നുമാണ് റോസമ്മ നല്‍കിയിട്ടുള്ള മൊഴി. ഐഷയുമായി ബന്ധപ്പെട്ടാണ് സെബാസ്്റ്റിയെന തനിക്കറിയാവുന്നതെന്നും പറഞ്ഞു. എന്നാല്‍ ആറുമാസം ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച തന്റെ കോഴിഫാമിന് വേണ്ടി ലൈസന്‍സിനായി റോസമ്മ സെബാസ്റ്റിയനൊപ്പം ചേര്‍ത്തല നഗരസഭയില്‍ എത്തിയിരുന്നതായി ചില ജീവനക്കാര്‍ ഓര്‍ക്കുന്നുണ്ട്. അന്ന് സെബാസ്റ്റിയന്‍ ജീവനക്കാരെ അനാവശ്യം പറയുകയും ചെയ്തിരുന്നതായും പറയുന്നു.
2017ല്‍ ഇരുവരും ഒരുമിച്ച് എത്തിയതായി ചേര്‍ത്തല നഗരസഭ ഓഫീസിലെ ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിട്ടുണ്ട്. 2012 മെയ് 13നാണ് ഐഷയെ കാണാതാകുന്നത്. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സംശയകരമായ നീക്കങ്ങളാണ് റോസമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സഹോദരന്റെ മക്കളായ ശാസ്താംകവല വെളിയില്‍ എം ഹുസൈനും എം അലിയും ആരോപിച്ചിരുന്നു. റോസമ്മയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് ധാരണ.
റോസമ്മയാണ് ഐഷയെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിക്കുകയും ചെയ്തത്. റോസമ്മയുടെ മൊഴിയില്‍ വൈരുദ്ധ്യതയുണ്ട്. ഐഷയെ കാണാതായ സമയത്ത് റോസമ്മയുടെ ഫോണിലേക്് ഐഷയുടെ കോള്‍ വന്നിരുന്നതായും പറയുന്നു. അതിനിടയില്‍ പ്രതി സെബാസ്റ്റ്യന്റെ കാറില്‍ നിന്ന് ആയുധങ്ങളും ഡീസല്‍ കന്നാസും കണ്ടെത്തി. ഇന്നലെ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. കത്തിയും ചുറ്റികയും ഡീസല്‍ കന്നാസുമാണ് കണ്ടെത്തിയത്. ഏറ്റുമാനൂര്‍ വെട്ടിമുകളില്‍ നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെത്തിയത്.