-->
തിരുവനന്തപുരം: ഒഡീഷയില്‍ മലയാളി വൈദികരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഒരു വര്‍ഷത്തിനകത്ത് ബിജെപി ഭരിക്കുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന 835 ാമത്തെ ആക്രമണമായിരുന്നു ഇന്നലെ ഒഡീഷയില്‍ നടന്നതെന്നും ഇത് ഫ്യൂഡലിസ്റ്റ് മനോഭാവമാണെന്നും പറഞ്ഞു.
ഒരു പൊതു ശത്രുവിനെ ഉണ്ടാക്കി അവരെ വേട്ടയാടുന്ന ഹിറ്റലറുടെ തന്ത്രമാണ് നടക്കുന്നതെന്നും ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെ ചെറുക്കാതെ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെപ്പോലെ മതമേലദ്ധ്യക്ഷന്‍മാരുടെ അരമനകള്‍ കയറിയിറങ്ങി കേക്ക് കൊടുക്കാന്‍ പോകുകയാണ് നേതാക്കന്മാരെന്നും വിമര്‍ശിച്ചു. ഛത്തീസ്ഗഡിന് പിന്നാലെ ഇന്നലെയും ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ വൈദികരെയും കന്യാസ്ത്രീകളെയും ആക്രമിച്ചിരിക്കുകയാണെന്നും മതപരമായ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍ക്ക് നേരെ ബജ്‌രംഗദള്‍ പ്രവര്‍ത്തകര്‍ മൂന്ന മണിക്കുര്‍ ആക്രമണം നടത്തിയെന്നും അവരുടെ വാഹനത്തിലെ പെട്രോള്‍ ഊറ്റി, ഫോണ്‍ പിടിച്ചെടുത്തു. രണ്ടു കന്യാസ്ത്രകളെ ആക്രമിച്ചെന്നും പറഞ്ഞു.
ഇന്നലെ രാഹുല്‍ഗാന്ധി തെളിവുകള്‍ സഹിതം കൃത്യതയോടും വ്യക്തതയോടും പുറത്തുവിട്ട തെളിവുകളില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളും രാഹുലിന് പിന്തുണച്ച് കൂടെയുണ്ടാകും. തൃശൂര്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടന്നെന്നും തെരഞ്ഞെടുപ്പ് അട്ടിമറിച്ച ബിജെപിയ്ക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്നും പറഞ്ഞു. രാജ്യത്തുടനീളം സംഘപരിവാര്‍ തെറ്റായ രീതിയില്‍ വോട്ടര്‍പട്ടികയില്‍ ആളെ ചേര്‍ത്തെന്നും വി.ഡി. സതീശന്‍ പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം അത്യാസന്ന കിടക്കയിലാണെന്നും പറഞ്ഞു.
ഇക്കാര്യം സത്യസന്ധമായി വെളിപ്പെടുത്തിയ ഡോ. ഹാരീസിനെതിരായി ആരോഗ്യമന്ത്രിയുെട നേതൃത്വത്തില്‍ ഗൂഡാലോചന നടക്കുകയാണ്. അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ പത്രസമ്മേളനം നടത്തുന്നെന്നും ഇതിലൂടെ ആരോഗ്യരംഗത്തെ പ്രശ്‌നങ്ങള്‍ പുറത്തറിയാതിരിക്കാന മറ്റുള്ള ഡോക്ടര്‍മാരുടെ വായടപ്പിക്കാനാണ് ആരോഗ്യമന്ത്രിയുടെ ശ്രമമെന്നും പറഞ്ഞു. നടപടി സ്വീകരിക്കുന്നതിന് പകരം വേട്ടയാടാന്‍ ശ്രമിക്കുകയാണെന്നും പറഞ്ഞു.