Thursday, March 12, 2026 Last Updated 55 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Aug 2025 08.44 AM

സുഹൃത്തെന്ന് നടിക്കുന്ന ചെന്നായ; സനല്‍ കുമാറിന് മറുപടിയുമായി വിനോദ് കോവൂര്‍

vinod-kovoor

സനല്‍ കുമാര്‍ ശശിധരന്റെ ആരോപണത്തിന് മറുപടിയുമായി നടന്‍ വിനോദ് കോവൂര്‍. കലാഭവന്‍ നവാസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി വിനോദ് പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയായിരുന്നു. ഈ സമയത്ത് വിനോദിനെ വിമര്‍ശിച്ച് സനല്‍ കുമാര്‍ രംഗത്തെത്തുകയായിരുന്നു. സുഹൃത്തെന്ന് നടിക്കുന്ന ചെന്നായ എന്നായിരുന്നു വിനോദിനെ സനല്‍ കുമാര്‍ വിളിച്ചത്.

''ഇയാള്‍ ആ സെറ്റില്‍ നവാസിനോടൊപ്പം ഉണ്ടായിരുന്ന ആളല്ല എന്നാണ് മനസിലാവുന്നത്. എന്തിനാണ് ഇയാളിങ്ങനെ ''സെറ്റില്‍ വെച്ച് നെഞ്ചുവേദന ഉണ്ടായി എന്നും ഡോക്ടറെ വിളിച്ചു സംസാരിച്ചു എന്നും'' പറഞ്ഞു കേട്ടതാണോ നേരിട്ടുള്ള അറിവാണോ എന്ന് സംശയമുണ്ടാകുന്ന രീതിയില്‍ എഴുതിയത്. അത് ഇയാളുടെ നേരിട്ടുള്ള അറിവാണ് എന്ന മട്ടില്‍ വാര്‍ത്തകള്‍ പെട്ടെന്നുതന്നെ സൃഷ്ടിക്കപ്പെട്ടത് എന്തിന്?'' എന്നായിരുന്നു സനല്‍കുമാര്‍ ചോദിച്ചത്.

ഇതിനാണ് വിനോദ് കോവൂര്‍ മറുപടി നല്‍കിയിരിക്കുന്നത്. വിനോദ് തനിക്ക് അയച്ച ശബ്ദ സന്ദേശം പങ്കുവെച്ചത് സനല്‍ കുമാര്‍ തന്നെയാണ്. ''സനല്‍ജി ഞാന്‍ വിനോദ് കോവൂരാണ്. നിങ്ങളുടെ ഫെയ്‌സ്ബുക്കില്‍ എന്റെ പോസ്റ്റിനെക്കുറിച്ചൊരു പ്രതികരണം കണ്ടു. അതിലൊരു വ്യക്തത വരുത്താനാണ് വിളിച്ചത്. ഞാന്‍ ആ സെറ്റിലുണ്ടായിരുന്നില്ല. പക്ഷെ നവാസ് മരിച്ച ദിവസം മോര്‍ച്ചറിയില്‍ മൂന്ന് നാല് മണിക്കൂര്‍ ഞാനും നവാസിന്റെ അടുത്ത സുഹൃത്തുക്കളുമൊക്കെ ഉണ്ടായിരുന്നു. ആ സമയത്ത് നവാസിന്റെ കുടുംബ സുഹൃത്തും കളിക്കൂട്ടുകാരുനുമായ നൗഷാദ് ആണ് ഇക്കാര്യം അവിടെ പലരോടും പറഞ്ഞത്.'' എന്നാണ് വിനോദ് പറയുന്നത്.

''രണ്ട് മൂന്ന് തവണ കുടുംബ ഡോക്ടറെ വിളിച്ചിരുന്നു. അദ്ദേഹം ഇസിജിയെടുക്കാന്‍ പറഞ്ഞിരുന്നു. അപ്പോഴൊന്നും ഞാന്‍ കാരണം ഷൂട്ടിങിന് ഭംഗം വരരുതെന്ന് കരുതി വൈകിട്ട് കാണിക്കാം എന്ന് അവന്‍ ഡോക്ടറോട് പറയുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ അങ്ങനൊരു കുറിപ്പിട്ടത്. ഇക്കാര്യം സിനിമ സെറ്റിലെ ആര്‍ക്കുമറിയില്ല. ആരോടും നവാസ് പറഞ്ഞിട്ടുമില്ല. പക്ഷെ എനിക്ക് കൃത്യമായ അറിവുണ്ട്. ഡോക്ടറും നൗഷാദും അക്കാര്യം പുറത്ത് പറയാന്‍ തയ്യാറുമാണ്.'' എന്നും വിനോദ് പറയുന്നുണ്ട്.

ഇക്കാര്യങ്ങളൊക്കെ ഞാന്‍ മാധ്യമങ്ങളോട് പറഞ്ഞതാണ്. നിങ്ങള്‍ അങ്ങനെ പറഞ്ഞ് കണ്ടപ്പോള്‍ പ്രയാസം തോന്നി. നവാസ് എന്റെ അടുത്ത സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് ഷോ ചെയ്തിട്ടുണ്ട്. എനിക്ക് അങ്ങനൊരു തെറ്റിദ്ധാരണ ഉണ്ടാക്കേണ്ട ആവശ്യമില്ലല്ലോ. മറ്റ് ദുരൂഹതകളൊന്നും ഇതിലില്ലെന്നും ശബ്ദ സന്ദേശത്തില്‍ വിനോദ് പറയുന്നുണ്ട്. എന്നാല്‍ വിനോദിന്റെ വിശദീകരണത്തിലും ദുരൂഹത ആരോപിക്കുകയാണ് സനല്‍കുമാര്‍.

രണ്ടുമൂന്നു തവണ ഡോക്ടറെ വിളിക്കാന്‍ തോന്നുന്ന തരത്തില്‍ നവാസിന് നെഞ്ചുവേദന വന്നിട്ടും അത് സെറ്റില്‍ ഉള്ള ആരോടും പറഞ്ഞില്ല എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയില്ലെന്നാണ് സനല്‍കുമാര്‍ പറയുന്നത്. നവാസിന്റെ മരണത്തില്‍ ദുരൂഹതയുണ്ട് എന്നും അത് ഒരു സാധാരണ രീതിയിലുള്ള മരണം ആണെന്ന് വരുത്തി തീര്‍ക്കാന്‍ ഷാഡോ വ്യക്തികള്‍ ശ്രമിച്ചു എന്നുമാണ് മനസിലാക്കേണ്ടത് എന്നും സനല്‍കുമാര്‍ ആരോപിക്കുന്നുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW