-->
കഴിഞ്ഞ കുറച്ചു നാളുകളായി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ ‘അമ്മ’ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. ചിലപ്പോള്‍ അതിന്റെ തലപ്പത്ത് ആരാകും എന്നതിനായി നടത്തുന്ന തെരഞ്ഞെടുപ്പുകളുടെ പേരില്‍ മറ്റ് ചിലപ്പോള്‍ കുറ്റാരോപിതരായ വ്യക്തികള്‍ അതില്‍ നിലനില്‍ക്കുന്നു എന്നതിന്റെ പേരില്‍. പലപ്പോഴും വിവാദങ്ങളില്‍ പെട്ട് ഉഴലുകയാണ് അമ്മ. മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനം വേണ്ടെന്ന് വച്ചപ്പോള്‍ മുതലാണ് ‘അമ്മ’യുടെ പേര് വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്. ഇക്കഴിഞ്ഞ ദിവസം ‘അമ്മ’യുടെ നേതൃത്വം തീരുമാനിക്കാനുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നുണ്ട്.
അതിനിടെ ഇപ്പോഴിതാ നടൻ ബാബുരാജിനെതിരെ ആരോപണവുമായി സരിത. എസ് നായർ രംഗത്ത് എത്തിയിരിക്കുകയാണ്. തനിക്ക് ചികിത്സയ്ക്കായി മോഹൻലാല്‍ നല്‍കിയ തുക ബാബുരാജ് വകമാറ്റിയെന്നാണ് ഫേസ്ബുക്കിലൂടെ സരിത എസ്.നായര്‍ ആരോപിച്ചത്. മോഹൻലാല്‍ നല്‍കിയ പണം ഉപയോഗിച്ച് ബാബുരാജ് കെഎഫ്‌സിയിലെ ലോണ്‍ കുടിശിക തീർത്തുവെന്നും ചതിയനായ ഒരാള്‍ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരരുതെന്നുമാണ് സരിത കുറിക്കുന്നത്.
‘‘അമ്മ (എ എം എം എ) സിനിമാതാരങ്ങളുടെ ‘അമ്മ’ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തെക്കുള്ള തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ? അതില്‍ എനിക്കെന്താ റോള് എന്നായിരിക്കും ഇപ്പോള്‍ ചോദ്യം വരുന്നതെന്നറിയാം. ആ സംഘടനയില്‍ എനിക്ക് യാതൊരു റോളും ഇല്ല .ഞാനൊരു സിനിമ പ്രേക്ഷക മാത്രമാണ്.
പക്ഷേ ഇപ്പോഴത്തെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതില്‍ ഒരാള്‍ ബാബുരാജ് എന്ന ബാബുരാജ് ജേക്കബ് ആണെന്ന് കണ്ടപ്പോള്‍ ശരിക്കും എനിക്ക് അതിശയവും ഞെട്ടലും ആണുണ്ടായത്. ഒരു സാധാരണക്കാരിയായ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്ന... ചികിത്സയ്ക്ക് പോലും ശരിക്കും കഷ്ടപ്പെടുന്ന ഒരു അവസ്ഥയിലാണ് ഞാൻ ഉള്ളത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ചതിയൻ ബാബുരാജ് @ ബാബുരാജ് ജേക്കബ് ആണല്ലോ എന്നത് കൊണ്ട് മാത്രമാണ്, ഇനി അതേപ്പറ്റി പറയാതിരിക്കാൻ ആകില്ല എന്ന് തോന്നിപ്പോയി.
2018 ല്‍ അതായത് എനിക്ക് അസുഖങ്ങളുടെ പ്രാരംഭഘട്ടത്തില്‍ നല്ലൊരു ചികിത്സ ചെയ്തിരുന്നെങ്കില്‍ ഒരുപക്ഷേ ഇത്രത്തോളം ബുദ്ധിമുട്ട് ആയി പോകില്ലായിരുന്നു. 2018 ല്‍ എന്റെ ചികിത്സയ്ക്കായി ശ്രീ .മോഹൻലാല്‍ ബാബുരാജിനെ പണം ഏല്‍പ്പിച്ചു. ആ പണം എനിക്ക് എത്തിച്ചു തരാതെ വക മാറ്റി സ്വന്തം പേരില്‍ ഉണ്ടായിരുന്ന KFC ( Kerala Financial Corporation) - യുടെ ലോണ്‍ കുടിശ്ശിക തുക അടച്ച് തീർത്തൂ ജപ്തി ഒഴിവാക്കി.
എന്നോട് മാത്രമാണോ എന്ന് ഞാൻ അന്വേഷിച്ചു. അല്ല.
ബാബുരാജ് സമാനമായ നിരവധി തട്ടിപ്പുകള്‍ കേരളത്തിലും ദുബായിലും ഒക്കെ ചെയ്തിട്ടാണ് നില്‍ക്കുന്നത്. ദുബായിലെ ഒരു വൻ തട്ടിപ്പ് നടത്തിയത് കാരണം പുള്ളി തിരിച്ച് അവിടേക്ക് പോകാതിരിക്കുകയാണ്. പാസ്പോർട്ട്, റസിഡന്റ് കാർഡ് കോപ്പി ഞാനിവിടെ നല്‍കുന്നുണ്ട് ആർക്കുവേണമെങ്കിലും പരിശോധിക്കാം.
ഇദ്ദേഹം AMMA. യുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നാല്‍ എന്താണ് സംഭവിക്കുക എന്ന് എനിക്ക് പറയാൻ അറിയില്ല. സ്ത്രീ അഭിനേതാക്കള്‍ കൂടെ ഉള്‍പ്പെടുന്ന ഒരു സംഘടനയാണ്. പ്രായഭേദമില്ലാതെ ആർക്കും ഒരു ബുദ്ധിമുട്ട് ബാബുരാജ് കാരണം ഉണ്ടാകാതിരിക്കട്ടെ എന്ന് മാത്രമേ പറയാൻ പറ്റുകയുള്ളൂ... സ്ത്രീകളുടെ പ്രായം പുള്ളിക്ക് പ്രശ്നമല്ല. ഒരു സാധാരണക്കാരിയായ സ്ത്രീക്ക് ലഭിക്കുന്ന ചികിത്സ സഹായം പോലും ചതിയിലൂടെ സ്വന്തമാക്കി എടുത്ത് സ്വന്തം കാര്യം മാത്രം ക്ലിയർ ആക്കുന്ന ഒരാളാണോ അമ്മ പോലെ ഉള്ള ഒരു സംഘടനയുടെ തലപ്പത്ത് വരേണ്ടത്?
ഞാൻ ബാബുരാജിനെതിരെ നിയമപരമായ വഴികളിലൂടെ നീങ്ങിയിരുന്നു. പിന്നീട് പലർക്കും അതുകൊണ്ട് ബുദ്ധിമുട്ടുണ്ടാകും എന്ന് ചിന്തിച്ചു. ആ പരാതി അങ്ങനെ തന്നെ നില നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’ യുടെ ജനറല്‍ സെക്രട്ടറി ആകാൻ പറ്റിയ ഒരാളല്ല ഈ ബാബുരാജ്....’’ എന്നാണ് സരിത നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒപ്പം കെ.എഫ്.സിയ്ക്ക് ബാബുരാജ് നല്‍കിയ കത്ത്, പാസ്പോർട്ട്, റസിഡന്റ് കാർഡ് കോപ്പി എന്നിവയും സരിത പങ്കുവച്ചിട്ടുണ്ട്.