-->
കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറയില്‍ മലവെള്ളപ്പാച്ചില്‍. കട്ടിപ്പാറയിലെ മണ്ണാത്തിയേറ്റ് മല ഇടിഞ്ഞുവീണു. താഴ്വാരത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും. രാവിലെ മുതല്‍ പ്രദേശത്ത് കനത്തമഴ തുടരുകയാണ്. താഴ്‌വാരത്തെ 17 വീടുകള്‍ക്ക് മലയിടിച്ചില്‍ ഭീഷണിയാണെന്ന ആശങ്കയാണ് ഉയരുന്നത്.
ഇനിയും മലയിടിയാനുള്ള സാധ്യതയും പരിഗണിക്കപ്പെടുന്നുണ്ട് . താമരശ്ശേരി തഹസില്‍ദാര്‍, ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ സ്ഥലത്തെത്തി. ആളുകളെ മാറ്റിപ്പാര്‍പ്പിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്. അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റാനാണ് തീരുമാനം.
അതിശക്തമായ മഴയിൽ കോടഞ്ചേരിയില്‍ വീട്ടുമുറ്റത്തെ കിണർ ഇടിഞ്ഞുതാഴ്ന്നു. മാരാം വീട്ടിൽ ശോഭയുടെ വീട്ടിലെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. ആൾമറയും പടവുകളും ഉൾപ്പടെയാണ് ഇടിഞ്ഞത്. ജില്ലയിൽ പലയിടങ്ങളിലായി കൃഷിക്കും നാശം സംഭവിച്ചു. മഞ്ഞക്കുന്ന്, ഉരുട്ടി, വാളൂക്ക്, പാനോം പത്താം മൈൽ മേഖലകളിലാണ് കാറ്റ് നാശം വിതച്ചത്. വാളൂക്കിൽ മരം വീണ് വീട് തകരുകയും ചെയ്തു. മേഖലയിൽ വൈദ്യുതി ബന്ധവും താറുമാറായി.
നിലവിൽ കോഴിക്കോട് ജില്ലയിൽ അതി ശക്തമായ മഴ തുടരുകയാണ്. ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട് മലയോര മേഖലയിലും കനത്ത മഴ തുടരുകയാണ്. താമരശ്ശേരി കട്ടിപ്പാറ താഴ്വാരത്ത് മലവെള്ള പാച്ചിൽ ഉണ്ടായിരുന്നു. വിലങ്ങാടും മിന്നൽച്ചുഴലി ഉണ്ടായി.