-->
18-ാം വയസ്സില്‍ മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ഇന്ത്യയുടെ അഭിമാനമായി മാറിയ സൗന്ദര്യ റാണിയാണ് സുസ്മിത സെന്‍. വിശ്വസുന്ദരിപ്പട്ടം നേടിയ സുസ്മിത പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ ബോളിവുഡിലും തന്റേതായ ഒരു ഐഡന്റിറ്റിയുണ്ടാക്കി. നിലപാടുകള്‍കൊണ്ട് ബോളിവുഡ് നടിമാരില്‍ നിന്ന് എപ്പോഴും വ്യത്യസ്തത പുലര്‍ത്തുന്നയാളാണ് സുസ്മിത. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് വളര്‍ത്തി അവര്‍ക്ക് വേണ്ട വിദ്യാഭ്യാസം നല്‍കിയും താരം പലര്‍ക്കും പ്രചോദനമായിട്ടുണ്ട്.
സുസ്മിതയുടെ അഭിമുഖങ്ങളും പെരുമാറ്റവും വാക്കുകളുമൊക്കെ മറ്റുള്ളവര്‍ക്ക് പ്രചോദനവും കരുത്തും നല്‍കുന്നതാണ്. തന്റെ ജീവിതത്തില്‍ അഡിസൺസ് രോഗം വന്നപ്പോഴും തളരാതെ പതറാതെ രോഗത്തെ കീഴ്പ്പെടുത്തി കരിയറില്‍ മുന്നേറാന്‍ താരത്തിന് കഴിഞ്ഞു. വെബ് സീരീസിലടക്കം കരിയറില്‍ സജീവമാണ് സുസ്മിതയിപ്പോള്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ ബ്ലാക്ക് ബ്യൂട്ടിയായി സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ടിരിക്കുകയാണ് താരം. ബ്ലാക്ക് സ്യൂട്ടിനൊപ്പം ന്യൂഡ് മേക്കപ്പുമായി എലഗന്റ് ക്ലാസ്സ് ലുക്കിലാണ് താരം. ആ പഴയ വിശ്വസുന്ദരിയുടെ സൗന്ദര്യത്തിന് ഇന്നും പത്തരമാറ്റെന്ന് തോന്നിപ്പിക്കുന്നതാണ് താരത്തിന്റെ ചിത്രങ്ങള്‍. ‘‘ക്ഷണിക്കപ്പെടുന്നത്... ഒരു ബഹുമതി, പ്രചോദനം നൽകുന്നത്... ഒരു ഉത്തരവാദിത്തം...അവിശ്വസനീയമായ ഊർജ്ജത്തിനും, കഠിനമായ ചോദ്യങ്ങൾക്കും, ഭാവിയെക്കുറിച്ചുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതീക്ഷയ്ക്കും ഐഐഎംയുഎന്‍ ന് നന്ദി...സ്വപ്നം കാണുന്നതിനു പകരം ധൈര്യപ്പെടുന്ന മനസ്സുകളുടെ ഇടയിൽ ആയിരിക്കാൻ കഴിഞ്ഞത് ഒരു സന്തോഷമായിരുന്നു....തടയാതെ തുടരുക. ദയയുള്ളവരായിരിക്കുക...’’ എന്ന ക്യാപ്ഷന്‍ നല്‍കിയാണ് സുസ്മിത തന്റെ ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്.
യുവ മനസ്സുകളെ പ്രചോദിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തമായി ടാഗ് ചെയ്ത ഇന്ത്യയുടെ ഇന്റർനാഷണൽ മൂവ്‌മെന്റ് ടു യുണൈറ്റ് നേഷൻസിൽ (ഐഐഎംയുഎന്‍) സംസാരിക്കാൻ ക്ഷണിച്ചതിന് നന്ദി കുറിച്ചാണ് സുസ്മിതയുടെ പോസ്റ്റ്.
സുസ്മിത അവസാനമായി അഭിനയിച്ചത് റാം മാധവാനിയുടെ ഇന്ത്യൻ ക്രൈം-ത്രില്ലർ നാടക ടെലിവിഷൻ പരമ്പരയായ ആര്യ 3 യിലാണ്. സുസ്മിത സെൻ ടൈറ്റിൽ റോളിൽ അഭിനയിച്ച ഈ പരമ്പര, ഡച്ച് നാടക പരമ്പരയായ പെനോസയെ അടിസ്ഥാനമാക്കിയുള്ളതാണ്.
ഭർത്താവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാൻ ഒരു മാഫിയ സംഘത്തിൽ ചേരുകയും കുടുംബത്തെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ആര്യ എന്ന സ്വതന്ത്ര സ്ത്രീയെക്കുറിച്ചാണിത്. മികച്ച നാടക പരമ്പരയ്ക്കുള്ള അന്താരാഷ്ട്ര എമ്മി അവാർഡുകൾക്ക് ഈ ഷോ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.