-->
റെസ്ലിംഗ് ലോകം കണ്ട എക്കാലത്തെയും വലിയ സൂപ്പർതാരങ്ങളിൽ ഒരാളായ ഹൾക്ക് ഹോഗന്‍റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി ബോളിവുഡ് താരം വരുണ്‍ ധവാന്‍. "ഒരു തലമുറയെ മുഴുവൻ പ്രചോദിപ്പിച്ച ഹൾക്ക്സ്റ്റർ. RIP" എന്നാണ്ഹൃ വരുണ്‍ കുറിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഹള്‍ക്ക് വിടപറഞ്ഞത്. 71 വയസ്സായിരുന്നു.
വാർത്ത പുറത്തുവന്ന നിമിഷം മുതൽ ലോകമെമ്പാടുമുള്ള റെസ്ലിംഗ് ആരാധകരും സിനിമാ പ്രേമികളും ഞെട്ടലോടെയും കണ്ണീരോടെയും അദ്ദേഹത്തിന് ആദരാഞ്ജലികൾ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. ബോളിവുഡ് നടന്‍ അർജുൻ കപൂറും വേദനയോടെ അദ്ദേഹത്തെ ഓർമ്മിച്ചവരിൽ പ്രധാനിയാണ്.‘എന്റെ കുട്ടിക്കാലത്തിന്റെ ഒരു ഭാഗം നിങ്ങളോടൊപ്പം പോയി ഹൾക്ക്സ്റ്റർ... ഓർമ്മകൾക്ക് നന്ദി ’എന്നാണ് അര്‍ജുന്‍ കപൂര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്.
റെസ്ലിംഗ് റിംഗിൽ നിന്ന് ഹോളിവുഡിലേക്കും ഹൾക്ക് ഹോഗൻ തന്റെ മാസ്മരികത എത്തിച്ചു. സിൽവസ്റ്റർ സ്റ്റാലൻ നായകനായ 'റോക്കി III' (1982) എന്ന ചിത്രത്തിലെ 'തണ്ടർലിപ്‌സ്' എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് 'മി. നാനി' പോലുള്ള ചിത്രങ്ങളിലും 'തണ്ടർ ഇൻ പാരഡൈസ്' അടക്കമുള്ള ടെലിവിഷൻ ഷോകളിലും അദ്ദേഹം നിറഞ്ഞുനിന്നു. അദ്ദേഹത്തിന്റെ കുടുംബ ജീവിതം പറഞ്ഞ 'ഹോഗൻ നോസ് ബെസ്റ്റ്' എന്ന റിയാലിറ്റി ഷോയും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു.