-->
പുണെ: ഡെലിവറി ഏജന്റ് ചമഞ്ഞ് വീട്ടിലെത്തിയയാൾ മുറിയിലേക്ക് അതിക്രമിച്ചു കയറി ലൈംഗികമായി പീഡിപ്പിച്ചെന്ന 22 വയസ്സുകാരിയായ ഐടി ഉദ്യോഗസ്ഥയുടെ പരാതി വ്യാജമെന്ന് കണ്ടെത്തിയതിനു പിന്നാലെ യുവതിക്കെതിരെ പുണെ പോലീസ് കേസെടുത്തു. വീട്ടിലെത്തിയ ‘ഡെലിവറി ഏജന്റ്’ തന്റെ മുഖത്ത് രാസവസ്തു തളിച്ച് ബോധരഹിതയാക്കിയതിനു ശേഷം ലൈംഗികമായി പീഡിപ്പിക്കുകയും ചിത്രം പകർത്തുകയും വിവരം പുറത്തുപറഞ്ഞാൽ ഇത് പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തെന്നായിരുന്നു പരാതി. എന്നാൽ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങളെല്ലാം വ്യാജമാണെന്ന് പൊലീസ് തെളിയിച്ചു.
ഡെലിവറി ഏജന്റ് ചമഞ്ഞ് ആളൊഴിഞ്ഞ നേരം യുവതിയുടെ വീട്ടിലെത്തിയ 27 വയസ്സുകാരൻ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനാണെന്നും ഇവർ പരസ്പരം ഒരു വർഷത്തിലേറെയായി സുഹൃത്തുക്കളാണെന്നും യുവതിയുടെ സമ്മതത്തോടെയാണ് ഇദ്ദേഹം ഫ്ലാറ്റിലേക്കു കയറിയതെന്നും പൊലീസ് പറഞ്ഞു. ഇരുവരുടെയും ഫോൺ ചാറ്റുകൾ, ഫോൺ കോളുകൾ, സംഭവം നടന്ന സമയം, ഇരുവരും തമ്മിലുള്ള ബന്ധം എന്നിവയുടെ അടിസ്ഥാനത്തിലാണ് യുവതിയുടെ വാദങ്ങൾ തെറ്റാണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്. അതേസമയം, എന്തിനാണു യുവതി വ്യാജ പരാതി നൽകി കബളിപ്പിക്കാൻ ശ്രമിച്ചതെന്ന കാര്യം പൊലീസ് അന്വേഷിക്കുകയാണ്. ഇവരെ മാനസിക പരിശോധനയ്ക്ക് വിധേയമാക്കി.