-->
തൃശൂർ: കൊടുങ്ങല്ലൂർ അഴീക്കോട് ബീച്ചിൽ യുവാവിനെ കത്തി കൊണ്ട് ആക്രമിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ. എറിയാട് കൊട്ടിക്കൽ മുസ്ലിം പള്ളിക്കു സമീപം വാടകക്ക് താമസിക്കുന്ന പേബസാർ പുളിഞ്ചോട് മറ്റത്തിൽ വീട്ടിൽ അമീർ (23), അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം പാടത്തിങ്കൽ വീട്ടിൽ അമ്രാൻ (22) എന്നിവരെയാണ് കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മുനക്കൽ ബീച്ചിൽ വച്ച് അഴിക്കോട് ലൈറ്റ് ഹൗസിന് സമീപം അയ്യരിൽ കരികുളം വീട്ടിൽ അഹമ്മദ് ഹാബിൽ (20) എന്ന യുവാവ് സുഹൃത്തുക്കളുമൊന്നിച്ച് സംസാരിച്ച് നിൽക്കുന്നത് കണ്ടപ്പോൾ ഇഷ്ടക്കേട് തോന്നിയായിരുന്നു ആക്രമണം. അഹമ്മദ് ഹാബിലിനെ തടഞ്ഞ് നിർത്തി ഭീഷണിപ്പെടുത്തി കത്തി ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.