-->
ന്യൂഡൽഹി: ആർഎസ്എസിനെയും സിപിഎമ്മിനെയും ആശയപരമായി താൻ എതിർക്കുന്നുവെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ ജോൺ ബ്രിട്ടാസ് എം.പി. ആർ.എസ്.എസിനെയും സി.പി.എമ്മിനെയും സമീകരിച്ച് പ്രസ്താവന നടത്താൻ ഒരു കോൺഗ്രസ് നേതാവിന് എങ്ങിനെയാണ് കഴിയുകയെന്നത് അദ്ഭുതപ്പെടുത്തുകയും അന്ധാളിപ്പിക്കുകയും ചെയ്യുന്ന കാര്യമാണ്. ആർ.എസ്.എസിനെ പ്രതിരോധിക്കാൻ എല്ലാ മതേതര പാർട്ടികളും അണിനിരക്കേണ്ട സമയത്താണ് ആ പ്രസ്താവന. കേരളത്തിലെ കോൺഗ്രസ് നേതാക്കളാണ് രാഹുൽ ഗാന്ധിയെ വഴിതെറ്റിക്കുന്നതെന്നാണ് എന്റെ ബലമായ സംശയം. പ്രസ്താവന നിരുത്തരവാദപരമാണെന്നും അദ്ദേഹം.
തനിക്ക് വ്യക്തമായ ദാർശനിക തലം നൽകുന്നതിന് യെച്ചൂരി നിസ്തുലമായ പങ്ക് വഹിച്ചിട്ടുണ്ടെന്ന് രാഹുൽ ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. സീതാറാം യെച്ചൂരിയെ അനുസ്മരിച്ച് അദ്ദേഹം നടത്തിയ പ്രസംഗം ഒന്ന് കേട്ടുനോക്കൂ. അദ്ദേഹവുമായുള്ള അടുപ്പവും സൗഹൃദവും പറയുന്നുണ്ട്. മുൻകാലങ്ങളിൽ ആർ.എസ്.എസിനെ അനുകരിച്ച് താനും പൂണൂലിട്ട ബ്രാഹ്മണനാണ് എന്നു പറഞ്ഞു നടന്ന കാലം രാഹുൽഗാന്ധിക്ക് ഉണ്ടായിരുന്നു. അതിൽനിന്ന് അദ്ദേഹത്തെ ശക്തനായ മതനിരപേക്ഷ പോരാളിയാക്കി മാറ്റുന്നതിൽ സഖാവ് സീതാറാം യെച്ചൂരിയുടെ സാന്നിധ്യം സഹായിച്ചിട്ടുണ്ടാകും. അതല്ലെങ്കിൽ അദ്ദേഹം പഴയത് പോലെ 'ഞാൻ ഒരു പൂണൂൽധാരി ബ്രാഹ്മണനാണ്' എന്ന് പറഞ്ഞ് നടക്കേണ്ടതല്ലേ?' -ജോൺ ബ്രിട്ടാസ് ചോദിച്ചു