-->
കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡിന്റെ ഹൃദയം കീഴടക്കിയ താരമാണ് ഋഷി കപൂര്‍. മികച്ച അഭിനയത്തിലൂടെയും അസാമാന്യമായ ചടുല നൃത്തത്തിലൂടെയും കരുത്തുറ്റ കഥാപാത്രങ്ങളിലൂടെയും ബോളിവുഡിലെ ഐക്കോണിക് നായകന്മാരില്‍ ഒരാളായി മാറാന്‍ ഋഷി കപൂറിന് കഴിഞ്ഞു. ഒരു കാലത്ത് ബോളിവുഡിന്റെ സൂപ്പര്‍സ്റ്റാറായിരുന്നു ഋഷി. ഒന്നിലധികം സിനിമകളില്‍ റൊമാന്റിക് ജോഡികളായി അഭിനയിച്ച നീതു കപൂറിനെയാണ് ഋഷി ജീവിതസഖിയാക്കി കൂടെക്കൂട്ടിയത്.
ആരും കൊതിച്ചു പോകുന്ന നായകവേഷത്തില്‍ തിളങ്ങിയിരുന്ന ഋഷി കപൂര്‍ പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ വളരെ ദേഷ്യക്കാരനായിരുന്നുവെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്. പലപ്പോഴും ഋഷി കപൂറിനൊപ്പമെത്തുന്ന അഭിമുഖങ്ങളില്‍ നീതു കപൂര്‍ ഇക്കാര്യം തുറന്നു പറഞ്ഞിട്ടുമുണ്ട്. കപൂര്‍ കുടുംബത്തില്‍ നിന്നെത്തി ബോളിവുഡില്‍ തിളങ്ങി നില്‍ക്കുന്ന ഋഷി കപൂറിന്റെ മകന്‍ രണ്‍ബീര്‍ കപൂറും അച്ഛന്റെ ദേഷ്യത്തെക്കുറിച്ചും അച്ഛനും അമ്മയും തമ്മിലുണ്ടായിട്ടുള്ള വഴക്കുകളെക്കുറിച്ചും പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഋഷി കപൂറുമായുള്ള ഒരു രസകരമായ ഓർമ പങ്കുവയ്ക്കുകയാണ് നടൻ വീർ ദാസ്. ഒരു വിമാനയാത്രയ്ക്കിടയില്‍ ഋഷി കപൂറിനേയും ഭാര്യ നീതു കപൂറിനേയും കണ്ടുമുട്ടിയതിനെക്കുറിച്ചും കേക്ക് കഴിക്കാൻവേണ്ടി നീതുവിനോട് ഋഷി വാശി പിടിച്ചതിനെ കുറിച്ചുമാണ് വീർ ദാസ് അഭിമുഖത്തില്‍ പറഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ കാരണം നീതു മധുരപലഹാരം കഴിക്കാൻ അനുവദിച്ചില്ലെന്നും അതോടെ ഋഷി തന്റെ ബിസിനസ് ക്ലാസ് സീറ്റിൽ നിന്ന് എഴുന്നേറ്റ് തന്നോടൊപ്പം ഇരിക്കാൻ വന്നതായും വീർ വെളിപ്പെടുത്തി.
‘‘ഞാൻ വിമാനത്തിലെ പിൻസീറ്റിലായിരുന്നു. മുൻവശത്തുള്ള ബിസിനസ് ക്ലാസില്‍ ദമ്പതികള്‍ക്കിടയില്‍ ചില തർക്കങ്ങള്‍ നടക്കുന്നത് ഞാൻ കേട്ടു. ‘നിങ്ങള്‍ക്ക് കേക്ക് കഴിക്കാൻ പറ്റില്ല...’ എന്ന് ഭാര്യ പറയുന്നതും അതിന് മറുപടിയായി, ‘എനിക്ക് കേക്ക് കഴിക്കണം...’ എന്ന് ഭർത്താവ് പറയുന്നതും കേട്ടു. ‘നിങ്ങള്‍ക്ക് കേക്ക് കഴിക്കാൻ അനുവാദമില്ല. ഡോക്ടർ കേക്ക് പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്...’ എന്നാണ് വീണ്ടും ഭാര്യ പറയുന്നത്. ‘എനിക്ക് ആ ബ്ലഡി കേക്ക് വേണം.. എന്തൊരു കഷ്ടമാണിത്?...’ എന്ന് ചോദിച്ച് ആ ഭർത്താവ് എഴുന്നേറ്റു നിന്നു. അപ്പോഴാണത് അത് ഋഷി കപൂറാണെന്ന് ഞാന്‍ അറിഞ്ഞത്.
ഋഷി എന്നെ കണ്ടതും എന്റെ അടുത്തേക്ക് നടന്നു വന്നു. എന്നിട്ട് തന്റെ കൂടെ സിനിമയില്‍ വന്നവരുടെ ലിസ്റ്റ് അദ്ദേഹം എന്നോട് പറഞ്ഞു. ഈ കഥ പറയുന്നതിനിടയില്‍ എന്റെ കേക്ക് ചൂണ്ടിക്കാട്ടിയിട്ട് ‘നീ നിന്റെ കേക്ക് കഴിക്കുന്നുണ്ടോ?...’ എന്ന് ചോദിച്ചു. ‘ഇല്ല...’ എന്ന് പറഞ്ഞപ്പോള്‍ ഋഷി കപൂർ എന്റെ കേക്ക് കഴിച്ചു....
സംഭാഷണത്തിനിടയിൽ ഋഷി കപൂര്‍ പറഞ്ഞു, ‘‘കൂൾ ഗയ്. മോനെ എന്താണ് നിന്റെ പേര്?... ഞാൻ പറഞ്ഞു, ‘സർ, വീർ ദാസ്...’ അദ്ദേഹം പറഞ്ഞു, ‘ഒരു ഷേക്ക് ഹാന്‍ഡ് തരൂ...’എന്ന്. ‘‘മോനെ, നിങ്ങൾ വളരെ നല്ല നടനാണ്...എന്റെ കൈ കുലുക്കി നിങ്ങൾ അഭിനയിക്കുന്നത് തുടരുമെന്ന് എനിക്ക് വാഗ്ദാനം ചെയ്യുക...’’ എന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷം 3 സെക്കൻഡിനുള്ളിൽ അദ്ദേഹം പോയി. സത്യത്തില്‍ എനിക്ക് അഭിനയിക്കാൻ ആവശ്യമായിരുന്നത് അതാണ് - ഋഷി കപൂറിന്റെ ‘ഹസ്തദാനം’...’’വിർ ദാസ് പറയുന്നു.
സാക്ഷി ശിവ്ദാസാനിയും നൈന ഭാനും ചേർന്ന് അവതരിപ്പിക്കുന്ന ‘മൊമന്റ് ഓഫ് സൈലൻസ്’ എന്ന പോഡ്കാസ്റ്റില്‍ സംസാരിച്ചപ്പോഴാണ് വീർ ദാസ് തമാശയോടെ ഇക്കാര്യം പറഞ്ഞത്.
കരിയറില്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് ഋഷിയും നീതുവും വിവാഹിതരാകുന്നത്. രണ്‍ബീർ കപൂറും റിധിമ കപൂറുമാണ് ഇവരുടെ മക്കള്‍. അച്ഛന്റേയും അമ്മയുടേയും വഴിയേ രണ്‍ബീറും ബോളിവുഡില്‍ എത്തി, തിളങ്ങി. അർബുദത്തോട് പോരാടിയാണ് ഋഷി കപൂർ അന്തരിച്ചത്.