-->
റിയാലിറ്റി ഷോയിലൂടെ ലാല്‍ ജോസിന്റെ മനം കവര്‍ന്ന് പിന്നീട് ഡയമണ്ട് നെക്ലെസ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് നേടിയെടുത്ത താരമാണ് അനുശ്രീ. നെക്സ്റ്റ് ഡോർ ഗേള്‍ ഇമേജിലാണ് താരം തിളങ്ങിയത്. മോഡേണ്‍ ലുക്കിലുള്ള കഥാപാത്രങ്ങളിലും താരം കൈയടി നേടിയിട്ടുണ്ട്. നാട്ടിന്‍പുറത്തു നിന്നെത്തിയെങ്കിലും സിനിമാലോകത്തിന്റെ നിറപകിട്ടിലും തിളക്കത്തിലും താരം ഒരിക്കലും സ്വയം മറന്നു പോയിട്ടില്ലെന്ന് ആരാധകര്‍ പറയാറുണ്ട്. നാട്ടിലെ എല്ലാ പരിപാടികള്‍ക്കും അനുശ്രീ മുന്‍പന്തിയിലുണ്ട്. ഉത്സവപരിപാടികളിലും മറ്റും അനുശ്രീ എല്ലാം ആസ്വദിച്ച് മുന്നില്‍ത്തന്നെയുണ്ടാകും.
എന്നാല്‍ താരം സിനിമാ രംഗത്തേക്ക് വന്ന കാലത്ത് നാട്ടുകാരില്‍ നിന്നും പിന്തുണ കുറവായിരുന്നു. കുറ്റം പറയുകയും പിന്തുണ തരാതിരിക്കുകയും ചെയ്തവരാണ് കൂടുതലെന്ന് അനുശ്രീ മുന്‍പും പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ സിനിമയിലെത്തിയ കാലത്ത് പിന്തുണ തന്നവരെക്കുറിച്ചും തന്റെ നാട്ടുകാരുടെ പ്രതികരണത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് അനുശ്രീ.
‘‘ഞാൻ സിനിമാ രംഗത്തേക്ക് വന്ന കാലത്ത് ആളുകള്‍ പറഞ്ഞത് പോലെ ഇന്ന് ഒരു പെണ്‍കുട്ടി വരുമ്പോള്‍ പറയുമെന്ന് എനിക്ക് തോന്നുന്നില്ല. സിനിമയില്‍ പോകൂ എന്നാണ് ഇന്ന് പറയുന്നത്. ഞാനൊക്കെ വന്ന സമയത്ത് വളരെ വിഷമം തോന്നുന്ന കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ ആരുടെ അടുത്താണ് ഇത് പറയേണ്ടതെന്ന് അറിയില്ല. കൂട്ടുകാരൊക്കെ നാട്ടിലുള്ളവരാണ്.
അവർക്കെങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ല. ഒരുപക്ഷെ അവരും എന്നെ കുറ്റം പറയുന്നവരില്‍ ഉണ്ടാകും. പറയാൻ ആകെയുള്ളയാള്‍ ലാല്‍ ജോസ് സാറായിരുന്നു. അദ്ദേഹത്തെ വിളിച്ച് കരയും. വീട്ടില്‍ വെച്ച് കരഞ്ഞാല്‍ ഇത്രയും സങ്കടമാണെങ്കില്‍ നീ പോകേണ്ടെന്ന് പറയും. ലാല്‍ ജോസ് സാറെ വിളിച്ച് സങ്കടം പറയുമ്പോള്‍ നിന്നെ കുറ്റം പറയുന്നവർ നാളെ നിന്റെ ബന്ധുക്കളാണ് എന്ന് പറയുന്ന കാലം വരുമെന്ന് അദ്ദേഹം പറഞ്ഞു. സത്യമാണത്.
ഞാനും അമ്മയും കൂടിയായിരിക്കും ഷൂട്ടിന് പോകുക. തിരിച്ച് വരുമ്പോള്‍ ഒരുപാട് കഥകള്‍ കേട്ടായിരിക്കും അച്ഛൻ ഇരിക്കുന്നത്. എന്നോട് പറയില്ല. അമ്മയോട് പറയും. ഇങ്ങനെയാെക്കെയാണ് പുതിയ സ്റ്റോറികള്‍ എന്ന് അമ്മ പറയുമ്പോള്‍ എങ്ങനെയാണ് ആള്‍ക്കാർക്ക് ഇങ്ങനെ പറയാൻ പറ്റുക എന്ന് ആലോചിച്ചിട്ടുണ്ട്. ഇവിടെ നിന്ന് വീട് മാറി പോയാലോ എന്ന് ചോദിച്ചിട്ടുണ്ട്. അച്ഛന് പക്ഷെ നാട്ടില്‍ നിന്നും പോകാൻ ഇഷ്ടമല്ല. ഒരിക്കല്‍ ഇന്റർവ്യൂവിന് ഷൂട്ട് ചെയ്യാൻ വന്നപ്പോള്‍ അച്ഛൻ അവർ ഇങ്ങനെ പറഞ്ഞു എന്നെല്ലാം പറഞ്ഞ് കരഞ്ഞു. എന്റെ അച്ഛൻ ഇത്രയും കേട്ടിരുന്നോ എന്ന് വിചാരിച്ചു. പക്ഷെ ഇപ്പോള്‍ അച്ഛന് അഭിമാനമാണ്....’’ അനുശ്രീ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രിയോട് എപ്പോഴും ആരാധകർ ചോദിക്കുന്ന പ്രധാന ചോദ്യങ്ങളില്‍ ഒന്നാണ് വിവാഹത്തെക്കുറിച്ചുള്ളത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിനിടെ വിവാഹം എപ്പോഴാണന്ന നടി അതിഥി രവിയുടെ ചോദ്യത്തിനാണ് അനുശ്രീ മറുപടി പറഞ്ഞത്. ഭാവി ഭർത്താവിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും അനുശ്രീ പങ്കുവെച്ചു.
‘‘വിവാഹം, റിലേഷൻ, പ്രേമിക്കാനുള്ള പ്ലാനുണ്ടോ എന്നീ ടോപ്പിക്കുകള്‍ ഞാനും അതിഥിയുമായി ഉണ്ടാകാറുണ്ട്. അതുകൊണ്ടാവാം അവള്‍ ഈ ചോദ്യം ചോദിച്ചത്. ഞാൻ കല്യാണം കഴിക്കാൻ തീരുമാനിച്ചിട്ടില്ല. സങ്കല്‍പ്പങ്ങളെക്കുറിച്ച് പറയുമ്പോള്‍, എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ജോലി സിനിമയില്‍ അഭിനയിക്കുക എന്നതാണ്. നടന്നുപോയി, ആരോഗ്യമുള്ളിടത്തോളം കാലം ഒരു നിയന്ത്രണം ഇല്ലാതെ എന്നെ അഭിനയിക്കാൻ വിടുന്ന ഒരാളാകണം. അതിനാണ് ആദ്യം പരിഗണന നല്‍കുന്നത്.
പിന്നെ അമ്മ, അച്ഛൻ, ചേട്ടൻ എന്നിവരെ വിട്ട് ഒരു കാര്യവും ഇല്ല. എന്താണ് ഉദ്ദേശം എന്ന് ഇപ്പോള്‍ എന്റെയടുത്ത് വീട്ടുകാർ ചോദിക്കും. 23 വയസില്‍ കല്യാണം കഴിക്കുമ്പോള്‍ ഇനി മറ്റൊരു വീട്ടില്‍ ജീവിക്കാം എന്ന ചിന്ത വരും. ഞാൻ പത്ത് വർഷം കൂടി ഇപ്പുറത്തേക്ക് വന്നു. 34 വർഷമായി താമസിക്കുന്ന വീട്ടില്‍ നിന്ന് മറ്റൊരിടത്തേക്ക് പോകാൻ ഇപ്പോള്‍ എനിക്ക് പറ്റണില്ല. അതുകൊണ്ട് ഇങ്ങോട്ടേക്ക് വരുന്ന ആരെയെങ്കിലും നോക്കാം. വീട്ടിലെ ഇളയ ആളാണ്, വേറെ വീട് വെക്കണം എന്നൊക്കെ ടാസ്കുള്ള ചെക്കൻമാരുണ്ടാകില്ലേ. നിങ്ങള്‍ വേറെ വീട് വെക്കേണ്ടെന്ന് അവരോട് പറഞ്ഞ് എന്റെ വീട്ടിലേക്ക് കൊണ്ട് വരാം. അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ എന്ന് നോക്കട്ടെ അമ്മേയെന്ന് ഞാൻ പറയും. അങ്ങനെ ഒരു മാറ്റമെങ്കിലും ഉണ്ടായതില്‍ സന്തോഷമുണ്ടെന്ന് അമ്മയും ചേട്ടനും പറയും. എന്റെ വീട്ടിലേക്ക് വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരില്‍ നിന്ന് ആലോചന ക്ഷണിക്കുന്നെന്ന് മാട്രിമോണിയലില്‍ പരസ്യം കൊടുക്കും.
എന്റെ വീട്ടില്‍ വന്ന് താമസിക്കാൻ ആഗ്രഹിക്കുന്നവരില്‍ നിന്ന് ആലോചനകള്‍ ക്ഷണിക്കുന്നു. മറ്റൊരു വീട് വയ്ക്കണമെന്ന ടാസ്‌കൊക്കെയുള്ള വീട്ടിലെ ഇളയ ചെക്കന്മാർ ഉണ്ടാകില്ലേ? അവർ വേറെ വീട് വയ്‌ക്കേണ്ട, എന്റെ വീട്ടിലേക്ക് കൊണ്ടുവരാം...’’ ചിരിയോടെ അനുശ്രി പറഞ്ഞു.