-->
നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം നേടിയെടുത്ത താരമാണ് സുരേഷ് കൃഷ്ണ. സുന്ദരനായ വില്ലൻ എന്ന പേര് ഉറപ്പിച്ച ശേഷം താരം ചുവടൊന്ന് മാറ്റി പിടിച്ചു.
മുൻനിര കഥാപാത്രങ്ങൾ താരത്തിന് കിട്ടിത്തുടങ്ങിയത് കോമഡി വേഷങ്ങള്‍ കൈകാര്യം ചെയ്ത ശേഷമാണ്. അതോടെ മലയാളത്തിന്റെ കണ്‍വീൻസിംഗ് സ്റ്റാറെന്ന പേരും താരം നേടിയെടുത്തു.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഒരു രസകരമായ അനുഭവം പങ്കുവെയ്ക്കുകയാണ് സുരേഷ് കൃഷ്ണ. തനിക്ക് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നുവെന്ന് പറയുകയാണ് സുരേഷ് കൃഷ്ണ.
"നമ്മളുടെ വാവ സുരേഷ് ഉണ്ടല്ലോ അതുപോലെ എനിക്കും പണ്ട് പാമ്പ് സുരേഷ് എന്നൊരു പേരുണ്ടായിരുന്നു. ചെന്നൈയില്‍ ആയിരുന്നപ്പോള്‍. ഒരിക്കല്‍ ബൈക്കില്‍ ട്രാവല്‍ ചെയ്യുന്ന സമയത്ത് തിരിച്ചെന്റെ വീട്ടിലേക്ക് വരുന്ന വഴിക്ക് അപ്പുറത്തെ വീട്ടില്‍ ഭയങ്കര ആള്‍കൂട്ടം.
എന്താ സംഭവം എന്ന് നോക്കിയപ്പോള്‍ അവിടെ ഒരു പാമ്പ് ഉണ്ട്. അവിടെ തൊട്ടപ്പുറത്തെ വീട്ടിലുള്ള പെണ്‍കൂട്ടിയെ വളയ്ക്കാനുള്ള ശ്രമം ഞാന്‍ നടത്തികൊണ്ടിരിക്കുന്ന സമയമാണത്. അപ്പോള്‍ ഹീറോയിസം കാണിക്കാന്‍ പറ്റിയ ചാന്‍സാണല്ലോ. അവള്‍ മുകളില്‍ ബാല്‍ക്കണിയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. അതോടെ ഞാൻ ഷൈൻ ചെയ്യാൻ തീരുമാനിച്ചു. എന്ത് പാമ്പാണെന്ന് ഒന്നും എനിക്കറിയില്ല. ഞാന്‍ ആളുകളെ മാറ്റിയിട്ട് നേരെ പോയി. പാമ്പിന്റെ വാല്‍ഭാഗം മാത്രമെ പുറത്തുള്ളു. ബാക്കി ഹോളിലാണ്. ഞാൻ അങ്ങോട്ട് പോയപ്പോൾ അവിടെ നിന്ന് മറ്റുള്ളവര്‍ പോകണ്ട എന്നൊക്ക വിളിച്ച് പറയുന്നുണ്ട്. ആദ്യം പോയി ഞാന്‍ വാലില്‍ പിടിച്ചു. ആ സമയം മറ്റേ കക്ഷി മുകളില്‍ നില്‍പ്പുണ്ട്. നല്ലൊരു ചാന്‍സാണ്. പാമ്പിനെ പിടിച്ചും പോയി, വിടാനും പറ്റില്ല. അത്രയും ആളുകള്‍ നോക്കി നില്‍ക്കുകയാണ്. ഞാൻ പിന്നേം വാലിൽ വലിച്ചു. എത്ര വിളിച്ചിട്ടും തല മാത്രം പുറത്തു വന്നില്ല. നല്ല നീളത്തിൽ ബാക്കിയുള്ള ഭാഗം വന്നു. തലയല്ലാത്ത ഭാഗം മാത്രം നീളത്തിൽ പുറത്തുണ്ട്. അവസാനത്തെ ഒറ്റ വലിയില്‍ വന്നു. ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.
തൊട്ടടുത്തുള്ള ഒരു തെങ്ങ് ഉണ്ടായിരുന്നു. തെങ്ങിന് പോയി പാമ്പ് അടിച്ചു. ആളുകളൊക്കെ വലിയ ബഹളമായി. അവളെ ഇംപ്രസും ചെയ്തു. ഞാന്‍ വളരെ കൂളായിട്ട് തിരിച്ചുപോയി. രണ്ട് ദിവസം കഴിഞ്ഞ് കുറച്ചാളുകള്‍ വീട്ടിലേക്ക് വന്ന് എന്നെ അന്വേഷിച്ചു. അപ്പുറത്തൊരു പാമ്പുണ്ടെന്നു പറഞ്ഞ്. അതോടെ ചെന്നൈയിൽ എനിക്ക് വിളിപ്പേരും വന്നു... " സുരേഷ് കൃഷ്ണ പറയുന്നു.