-->
തിരുവനന്തപുരം : സംഘി വിസി അറബിക്കടലിൽ എന്ന ബാനർ ഉയർത്തി എസ്എഫ്ഐയുടെ രാജ്ഭവൻ മാർച്ച്. പ്രതിഷേധ മാർച്ച് തടയുന്നതിനായി പോലീസ് വെച്ച ബാരിക്കേഡിന്റെ ഒരുഭാഗം പൊളിച്ചാണ് പ്രവർത്തകർ അതിനു മുകളിലേക്ക് കയറിയത് .പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ജലപീരങ്കിയിലെ വെള്ളം തീർന്നത് അനിഷ്ട സംഭവങ്ങൾക്കിടയിലും കൗതുകമുള്ള കാഴ്ചയായി
എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ അനിഷ്ട സംഭവങ്ങൾ. അഞ്ച് തവണയാണ് പോലീസ് പ്രതിഷേധക്കാർക്കെതിരെ ജലപീരങ്കി പ്രയോഗിച്ചത്. ഇതിനിടെ തകർത്ത ബാരിക്കേഡിന് മുകളിൽ കയറി നിന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കാൻ തുടങ്ങിയതോടെ ടിയർഗ്യാസ് അല്ലെങ്കിൽ ഗ്രനേഡ് പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
അതേസമയം ബാരിക്കേഡിന് മുകളിൽ പ്രതിഷേധിക്കുന്ന പ്രവർത്തകർക്കൊപ്പം എസ്എഫ്ഐ സംസ്ഥാന പ്രസിഡൻറ് ശിവപ്രസാദും ഉണ്ടായിരുന്നു. ഇതിനിടെ മുന്നറിയിപ്പ് നൽകിയ പോലീസുകാരോട് ടിയർ ഗ്യാസ് എറിയാൻ എസ്എഫ്ഐ പ്രവർത്തകർ പോലീസിനോട് ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഞങ്ങൾ പേടിച്ച് ഓടുന്നവരല്ലെന്നും കൂത്തുപറമ്പിൽ ഭയന്നിട്ടില്ല പിന്നാണോ ഇവിടെയെന്നും എസ്എഫ്ഐ സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകിയ പോലീസിനോട് വിളിച്ച് പറയുന്നുണ്ടായിരുന്നു.