-->
തന്റെ അഭിനയമികവിലൂടെ ബോളിവുഡില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്ത അഭിനേത്രിയാണ് കങ്കണ റണാവത്ത്. അഭിനയിച്ച കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടു മാത്രമല്ല ശക്തമായ നിലപാടുകളിലൂടെയും കങ്കണ എപ്പോഴും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിട്ടുണ്ട്. താരത്തിന്റെ ചില തുറന്നു പറച്ചിലുകള്‍ സിനിമാമേഖലയില്‍ വലിയ വിവാദങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. അഭിനയത്തിനു പുറമേ തനിക്ക് രാഷ്ട്രീയവും വഴങ്ങുമെന്ന് കങ്കണ തെളിയിച്ചിട്ടുണ്ട്.
ബിജെപിയെ അനുകൂലിച്ച് പരസ്യമായ നിലപാടെടുത്ത ബോളിവുഡ് താരം കങ്കണ റണൗത്ത് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പാർലമെന്റ് അംഗമാകുന്നത്.ഹിമാചല്‍ പ്രദേശിലെ മണ്ഡി ലോക്സഭാ മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച കങ്കണ വന്‍ വിജയം നേടിയാണ് എം.പിയായത്.
ഇപ്പോഴിതാ രാഷ്ട്രീയജീവിതം താൻ ആസ്വദിക്കുന്നില്ല എന്ന് തുറന്നു പറയുകയാണ് കങ്കണ. പ്രധാനമന്ത്രിയാകാനുള്ള കഴിവ് തനിക്കില്ലെന്നും താരം തുറന്നു പറയുന്നു.
‘‘ഞാൻ രാഷ്ട്രീയപ്രവർത്തനം ആസ്വദിക്കുന്നുവെന്ന് ഒരിക്കലും പറയില്ല. അത് വളരെ വ്യത്യസ്തമായൊരു ജോലിയാണ്, സാമൂഹ്യസേവനമൊക്കെ പോലെ. എന്റെ പശ്ചാത്തലം ഇതായിരുന്നില്ല. ജനങ്ങളെ സേവിക്കുന്നതിനെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. ഞാൻ സ്ത്രീകളുടെ അവകാശത്തിനായി പ്രവർത്തിച്ചിട്ടുണ്ട്. എന്നാല്‍ അത് ഇതില്‍നിന്ന് വ്യത്യസ്തമാണ്.
നാട്ടുകാർ ഓരോ പ്രശ്നങ്ങളുമായി വരും. ഓട തകർന്നെന്ന് പറഞ്ഞ് ചിലർ വരും. ഞാനൊരു എംപിയാണ്. പഞ്ചായത്ത് തലത്തിലുള്ള പ്രശ്നങ്ങളുമായാണ് ആളുകള്‍ എന്റെയടുത്തേക്ക് വരുന്നത്. അവർ ഒന്നും ശ്രദ്ധിക്കില്ല. അവർ നിങ്ങളെ കാണുമ്പോള്‍ തന്നെ പ്രശ്നങ്ങളുമായി നിങ്ങള്‍ക്കരികിലേക്ക് വരും. പൊട്ടിപ്പൊളിഞ്ഞ റോഡിനെ കുറിച്ച് പറയുന്ന എംഎല്‍എയോട് ഇത് സംസ്ഥാന സർക്കാരിന്റെ വിഷയമാണെന്ന് ഞാൻ പറയുമ്പോള്‍ അവർ പറയും, നിങ്ങളുടെ പക്കല്‍ പണമുണ്ടല്ലോ, സ്വന്തം പണം ഉപയോഗിക്കൂ എന്ന്....’’ കങ്കണ പറയുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ‘‘ആ പദവിയിലിരിക്കാൻ വേണ്ടത്ര കഴിവ് എനിക്കില്ല. ഞാൻ വളരെ സ്വാർഥമായ ജീവിതമാണ് നയിച്ചത്. എനിക്ക് വലിയ വീടും വലിയ കാറും വജ്രങ്ങളുമെല്ലാം സ്വന്തമാക്കണം. അത്തരമൊരു ജീവിതമാണ് ഞാൻ നയിച്ചിരുന്നത്. ദൈവം എന്നില്‍ അർപ്പിച്ച നിയോഗമെന്താണെന്ന് എനിക്കറിയില്ല. പക്ഷേ എന്റെ ജീവിതത്തെ ഇത്ര വലിയ ത്യാഗമായി ഞാൻ കാണുന്നില്ല....’’കങ്കണ പറഞ്ഞു. എഐആർ എന്ന യൂട്യൂബ് ചാനലിലെ പോഡ്കാസ്റ്റിലാണ് കങ്കണ ഇക്കാര്യം പറഞ്ഞത്.