-->
കരണ്‍ ജോഹര്‍ ചിത്രമായ ‘സ്റ്റുഡന്റ് ഓഫ് ദ ഇയര്‍’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ബോളിവുഡ് സിനിമാപ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര. പിന്നീടിങ്ങോട്ട് മികച്ച ഒരുപാട് കഥാപാത്രങ്ങളിലൂടെ സിദ്ധാര്‍ത്ഥ് ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചു. താരത്തിന്റെ മികച്ച സിനിമകളിലൊന്നായിരുന്നു കാർഗിൽ യുദ്ധവീരന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ഷേർഷാ’. ഈ ജീവചരിത്ര സിനിമയിൽ ക്യാപ്റ്റൻ വിക്രം ബത്രയെ അവതരിപ്പിച്ചത് സിദ്ധാർത്ഥ് മൽഹോത്രയാണ്.
ഇപ്പോഴിതാ തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ വിക്രം ബത്രയെ ഓര്‍ക്കുകയാണ് സിദ്ധാര്‍ത്ഥ്. വിക്രം ബത്രയുടെ ചിത്രം പങ്കിട്ടാണ് വൈകാരികമായ കുറിപ്പ് താരം പങ്കിട്ടിരിക്കുന്നത്.
‘‘ക്യാപ്റ്റൻ വിക്രം ബത്ര, നിങ്ങളുടെ കഥ ഞങ്ങളെ ഇപ്പോഴും ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു. യഥാർത്ഥ ശക്തിയുടെ അർത്ഥം ഞങ്ങൾക്ക് കാണിച്ചുതന്നതിന് നന്ദി. രാഷ്ട്രത്തിനുവേണ്ടി എല്ലാം സമർപ്പിച്ച ദിവസമായ ഇന്ന് നിങ്ങളെ ഓർക്കുന്നു....’’ എന്ന ക്യാപ്ഷന്‍ നല്‍കി വിക്രം ബത്രയുടെ ചിത്രം പങ്കിട്ടാണ് സിദ്ധാര്‍ത്ഥിന്റെ പോസ്റ്റ്.
മരണാനന്തരം ഇന്ത്യയുടെ ഏറ്റവും ഉയർന്ന യുദ്ധകാല ധീരതാ അവാർഡായ പരമവീർ ചക്ര ലഭിച്ച ഇന്ത്യൻ ആർമിയിലെ ക്യാപ്റ്റനായിരുന്നു വിക്രം ബത്ര. 1999ലെ കാർഗിൽ യുദ്ധകാലത്ത്, പാക് പട്ടാളം കയ്യേറിയ പോയിന്റ് 5140 തിരികെപ്പിടിക്കാൻ നിയോഗിക്കപ്പെട്ടത്, ക്യാപ്‌റ്റൻ വിക്രം ബത്രയുടെ സംഘമാണ്. അസാമാന്യധൈര്യത്തിന്റെപേരിൽ ‘ഷേർഷാ’ എന്ന വിളിപ്പേരുനേടിയിരുന്നു വിക്രം. രാജ്യത്തിനുവേണ്ടി സ്വജീവൻ നഷ്ടപ്പെടുത്തി, വീരസ്വർഗ്ഗംനേടിയ വിക്രം ബത്രയ്ക്ക് 1999 ഓഗസ്റ്റ് 15ന് മരണാനന്തരബഹുമതിയായി പരമവീരചക്രം നൽകപ്പെട്ടു.
2021 ലാണ് ബത്രയെക്കുറിച്ച് ഷേർഷാ എന്ന സിനിമയിറങ്ങിയത്. ഈ സിനിമ മികച്ച സ്വീകാര്യത നേടി, ഇതിഹാസ സൈനികന്റെ ജീവിതം കൃത്യമായി പകർത്തിയതിന് സിദ്ധാർത്ഥ് മൽഹോത്രയുടെ പ്രകടനത്തിന് ഏറെ പ്രശംസയും ലഭിച്ചിരുന്നു.
ഈ ചിത്രത്തിലൂടെ തന്നെയാണ് സിദ്ധാര്‍ത്ഥിന് തന്റെ റിയല്‍ ലൈഫ് പ്രണയവും ലഭിച്ചത്. ഇതില്‍ നായികയായ കിയാരയെ പ്രണയിക്കുകയും പിന്നീട് ജീവിതപങ്കാളിയാക്കുകയും ചെയ്തു താരം. ഇപ്പോള്‍ താരദമ്പതിമാര്‍ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ്.