-->
കോട്ടയം: വീട് നോക്കിയിരുന്നത് ഭാര്യയായിരുന്നെന്നും താന്‍ പോയാല്‍ മതിയായിരുന്നെന്ന് ഗദ്ഗദപ്പെട്ട് മെഡിക്കല്‍ കോളേജില്‍ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ ഭര്‍ത്താവ് വിശ്രുതന്‍. രക്ഷാപ്രവര്‍ത്തനം നേരത്തേ തുടങ്ങിയിരുന്നെങ്കില്‍ ചിലപ്പോള്‍ ബിന്ദുവിനെ രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെന്നും പറഞ്ഞു. ഉത്തരവാദിത്വരഹിതമായി മന്ത്രിമാര്‍ നടത്തിയ പ്രതികരണമാണ് തെരച്ചില്‍ വൈകിച്ചതെന്നും പറഞ്ഞു.
ഉപയോഗശൂന്യമായ കെട്ടിടമെന്ന് മന്ത്രി പറഞ്ഞത് എന്ത് അടിസ്ഥാനത്തിലാണെന്നും മന്ത്രി ഇല്ലാത്ത കാര്യം പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചെന്നും പറഞ്ഞു. ഉണ്ടായത് കടുത്ത അനാസ്ഥയാണെന്നും വിശ്രുതന്‍ മാധ്യമങ്ങളോട് പറഞ്ഞു. വീഴ്ച മറച്ചു വയ്ക്കാന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ ശ്രമിച്ചു. ആശ്വാസ വാക്കുമായി ആരും വന്നില്ല. കളക്ടറോ അധികാരികളോ മന്ത്രിമാരോ ബന്ധപ്പെട്ടില്ല. മകളുടെ തുടര്‍ ചികിത്സ ഉറപ്പാക്കാമെന്ന് സിപിഐഎം നേതാക്കള്‍ അറിയിച്ചുവെന്നും ബിന്ദുവിന്റെ ഭര്‍ത്താവ് പറഞ്ഞു.
തകര്‍ന്നുവീണ 13-ാം വാര്‍ഡിലാണ് ബിന്ദു പോയതെന്നും 13, 14 വാര്‍ഡിലുള്ളവര്‍ 14-ാം വാര്‍ഡിലാണ് പ്രാഥമിക കൃത്യങ്ങള്‍ക്കായി പോകുന്നതെന്നുമായിരുന്നു ബന്ധുക്കള്‍ ആരോപിച്ചത്. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയ ബിന്ദു. രാവിലെ കുളിക്കാനായാണ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ശുചിമുറിയിലേക്ക് പോയത്. അപ്പോഴായിരുന്നു അപകടം. ബിന്ദു രണ്ട് മണിക്കൂറോളം കെട്ടിടാവശിഷ്ടത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.