Monday, March 16, 2026 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Wednesday 02 Jul 2025 09.48 AM

30 വര്‍ഷമായി ഒളിവില്‍പോയ പ്രതി അബൂബക്കര്‍ സിദ്ദിഖ് അറസ്റ്റില്‍ ; ആന്ധ്രയില്‍ നിന്നും തമിഴ്നാട് പോലീസ് പൊക്കിയത് സ്‌ഫോടനക്കേസ് പ്രതി

uploads/news/2025/07/789036/arrested.jpg

ചെന്നൈ: 30 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന സ്‌ഫോടനക്കേസ് പ്രതി പിടിയില്‍. നിരവധി സ്‌ഫോടനക്കേസുകളിലെ പ്രതിയും തമിഴ്‌നാട് നാഗൂര്‍ സ്വദേശിയുമായ അബൂബക്കര്‍ സിദ്ദിഖ്(60) ആണ് അറസ്റ്റിലായത്. തമിഴ്‌നാട് പോലീസിന്റെ ഭീകരവിരുദ്ധ വിഭാഗം ആന്ധ്രാപ്രദേശിലെ ഒളിയിടത്തില്‍നിന്നാണ് അബൂബക്കറിനെ പിടികൂടിയത്.

സ്‌ഫോടനക്കേസുകളിലെ പോലീസിന്റെ അന്വേഷണം തന്നിലേക്കെത്തിയപ്പോള്‍ 1995 മുതല്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. നിരോധിത സംഘടനയായ തമിഴ്‌നാട്ടിലെ അല്‍-ഉമ അടക്കമുള്ള സംഘടനകളിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തിയ കേസില്‍ പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലായി ഒട്ടേറെ സ്‌ഫോടനക്കേസുകളില്‍ പ്രതിയാണ് അബൂബക്കര്‍ സിദ്ദിഖ്. 1999ലെ ബംഗളുരു സ്‌ഫോടനം, 2011ല്‍ മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ രഥയാത്രയെ ലക്ഷ്യമിട്ട് മധുരയിലുണ്ടായ പൈപ്പ് ബോംബ് സ്‌ഫോടനം, 1991-ലെ ചെന്നൈ ഹിന്ദു മുന്നണി ഓഫീസ് സ്‌ഫോടനം തുടങ്ങിയ കേസുകളില്‍ ഇയാള്‍ പ്രതിയാണ്.

നാഗൂരിലുണ്ടായ പാഴ്‌സല്‍ ബോംബ് സ്‌ഫോടനം, 1997-ല്‍ ചെന്നൈ, തിരുച്ചിറപ്പള്ളി, കോയമ്പത്തൂര്‍ അടക്കം ഏഴു സ്ഥലങ്ങളിലുണ്ടായ സ്‌ഫോടനപരമ്പര, ചെന്നൈ എഗ്മൂര്‍ പോലീസ് കമ്മിഷണര്‍ ഓഫീസ് സ്‌ഫോടനം, 2012-ലെ വെല്ലൂര്‍ അരവിന്ദ് റെഡ്ഡി കൊലപാതകം, 2013-ല്‍ ബംഗളുരുവിലെ മല്ലേശ്വരം ബി.ജെ.പി. ഓഫീസ് സ്‌ഫോടനം തുടങ്ങി നിരവധി സ്‌ഫോടനങ്ങളുടെ സൂത്രധാരനും അബൂബക്കര്‍ സിദ്ദിഖാണെന്നു പോലീസ് പറയുന്നു. ഇയാള്‍ക്കൊപ്പം ഒളിവില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് അലി എന്നയാളെയും തമിഴ്‌നാട് പോലീസ് പിടികൂടിയിട്ടുണ്ട്.

നിരവധികേസുകളില്‍ പ്രതിയായ ഇയാള്‍ 1999 മുതല്‍ ഒളിവിലായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ആന്ധ്രാപ്രദേശിലെ അന്നമയ ജില്ലയില്‍നിന്ന് അബൂബക്കര്‍ സിദ്ദിഖ് പിടിയിലായത്.

Ads by Google
Ads by Google
TRENDING NOW