-->
തൊണ്ണൂറുകളിലും മറ്റും മലയാളത്തില്‍ റിലീസ് ചെയ്തിരുന്ന മിക്കതും ഇന്നും റിപ്പീറ്റ് വാല്യൂവില്‍ മുന്നില്‍ തന്നെയാണ്. കാമ്പുള്ള കഥയും കരുത്തുള്ള കഥാപാത്രങ്ങളും മികച്ച സംഗീതവും പ്രഗല്ഭരായ അഭിനേതാക്കളും ലെജന്‍ഡറി സംവിധായകരും അണിയറപ്രവര്‍ത്തകരും ഒത്തുചേര്‍ന്ന മികച്ച സിനിമകള്‍ അന്ന് റിലീസ് ചെയ്തിരുന്നു. അക്കൂട്ടത്തില്‍ മലയാളികള്‍ എക്കാലത്തും ഓർത്തുവെക്കുന്ന സിനിമയാണ് ഹരിഹരൻ സംവിധാനം ചെയ്ത് 1992ല്‍ പുറത്തിറങ്ങിയ സർഗം. വിനീത്, മനോജ് കെ ജയൻ എന്നീ പ്രതിഭകളെ അടയാളപ്പെടുത്തിയ സിനിമയായിരുന്നു അത്.
മലയാളത്തില്‍ മാത്രമല്ല അന്യഭാഷകളിലും സര്‍ഗം റിലീസ് ചെയ്തിരുന്നു. സരിഗമലു എന്നായിരുന്നു സര്‍ഗത്തിന്റെ തെലുങ്ക് റീമേക്കിന്റെ പേര്. ക്രാന്തി കുമാർ സംവിധാനം ചെയ്ത സിനിമയുടെ രചന ഹരിഹരന്‍ തന്നെയായിരുന്നു.
ഇപ്പോഴിതാ സരിഗമലു ഷൂട്ട് ചെയ്യാൻ വിനീതും മനോജ് കെ ജയനും ഈസ്റ്റ് ഗോദാവരിയിലേക്ക് പോയ കഥ ക്യു പങ്കുവെക്കുകയാണ് ഇരു താരങ്ങളും. അവിടെ തങ്ങള്‍ക്ക് താമസിക്കാൻ കുഗ്രാമത്തിനുള്ളിലെ ഒരു വീടിന്റെ ഒന്നാം നിലയായിരുന്നു കിട്ടിയിരുന്നത് എന്നും അവിടെ വെള്ളം പോലും ഇല്ലായിരുന്നു എന്നും പറയുകയാണ് വിനീതും മനോജ് കെ ജയനും.
‘‘സർഗത്തിന്റെ തെലുങ്ക് ചെയ്യാൻ ഞാനും വിനീതും പോയത് ഈസ്റ്റ് ഗോദാവരിയിലായിരുന്നു. ഞങ്ങളുടെ രണ്ടുപേരുടേയും ആദ്യ തെലുങ്ക് സിനിമയായിരുന്നു അത്. അവിടെ പോയപ്പോള്‍ ഒരു കുഗ്രാമത്തിനകത്ത് ഒരു വീട്, അതിന്റെ ഫസ്റ്റ് ഫ്ലോറില്‍ ഞങ്ങള്‍ക്ക് താമസിക്കാൻ ഒരു മുറി. അത് വിനീത് അഡ്ജസ്റ്റ് ചെയ്തില്ല. മാത്രമല്ല, അവിടെ വെള്ളം പോലുമില്ലായിരുന്നു. ഞങ്ങളെ നോക്കാൻ അവിടെ ഒരാളുണ്ടായിരുന്നു. അയാളാണെങ്കില്‍ രാവിലെ ഒരു തോർത്തും ഉടുത്ത് കിണറില്‍ നിന്നും വെള്ളവും കോരി, കയ്യും കെട്ടി അവിടെ നില്‍പ്പുണ്ടാകും. അയാള്‍ക്ക് ആണെങ്കില്‍ തെലുങ്ക് മാത്രമേ അറിയൂ, ഞങ്ങള്‍ക്കാണെങ്കില്‍ അത് അറിയാനും പാടില്ല. പിന്നെ വിനീത് ഡാൻസ് കളിച്ച്, മുദ്രയൊക്കെ കാണിച്ചാണ് അയാള്‍ക്ക് പറഞ്ഞു കൊടുത്തത്, ‘ചൂടുവെള്ളം വേണം’ എന്ന്.
വിനീത് വളരെ ധീരമായ ഒരു തീരുമാനം എടുത്തു, ഇവിടെ നിന്നും മാറണം എന്ന് പ്രൊഡക്ഷനെ വിളിച്ച് പറയാം എന്ന്. ആദ്യത്തെ തെലുങ്ക് പടം ആയതുകൊണ്ട് എനിക്ക് പേടിയുണ്ട്. പക്ഷെ, വിനീത് വിളിച്ച് പറഞ്ഞു...’’ മനോജ് കെ. ജയന്‍ പറഞ്ഞു.
‘‘അവസാനം ഞങ്ങളെ കൊണ്ടുപോയത് ഒരു ലോഡ്ജിലേക്കായിരുന്നു. വെങ്കിടേശ്വരാ ലോഡ്ജ്. അവിടെയാണെങ്കില്‍, മഞ്ഞ നിറത്തിലുള്ള കലങ്ങിയ വെള്ളമാണ് വരുന്നത്. ഞങ്ങള്‍ എന്നിട്ട് ആ വെള്ളത്തില്‍ ഡെറ്റോള്‍ ഒഴിച്ചാണ് കുളിച്ചുകൊണ്ടിരുന്നത്. ഭാഷ പോലും അറിയാതെ, ഇത്രയും കഷ്ടപ്പാടും നിറഞ്ഞ ആ ഷൂട്ടിങ് അനുഭവം മറക്കാൻ ആവാത്തതായിരുന്നു...’’ വിനീത് പറഞ്ഞു.