-->
അരങ്ങേറ്റം ഒരേ സിനിമയിൽ കൂടിയല്ലെങ്കിലും ഒരേ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഒരുപാട് താരങ്ങളുണ്ട്. അവരിൽ ചിലർ തമ്മിൽ നല്ല സൗഹൃദമുണ്ടാകും. എന്നാൽ മറ്റു ചിലർ തമ്മിൽ അത്രകണ്ട് അടുപ്പവും ഉണ്ടാവില്ല താനും.
ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലവ് എന്ന സിനിമയിലെ പ്രകടനത്തിലൂടെ ഏവരുടെയും മനസില്‍ കയറി പറ്റിയ രണ്ട് പേരുകളാണ് പ്രിയ പ്രകാശ് വാര്യരും നൂറിൻ ഷെരീഫും. ആ സിനിമ എത്രത്തോളം ശ്രദ്ധിക്കപ്പെട്ടോ അത്ര തന്നെ ചർച്ചകളിൽ പെട്ടതായിരുന്നു അവർക്കിടയില്‍ നടന്ന വിവാദങ്ങളും. അന്ന് സോഷ്യല്‍ മീഡിയയില്‍ അതെല്ലാം വൈറലായിരുന്നു. ഇപ്പോഴിതാ ആ പഴയ കാര്യത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ് നൂറിൻ. തങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്നവും ഇല്ലെന്നും ഒന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ തങ്ങള്‍ തമ്മില്‍ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കിയപ്പോള്‍ വിഷമം തോന്നിയെന്നും നൂറിൻ ഷെരീഫ് പറഞ്ഞു.
"ഞാനും പ്രിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ സംഭവിക്കുന്നത് വർഷങ്ങള്‍ക്ക് മുമ്ബാണ്. അന്ന് എന്താണ് സംഭവിക്കുന്നത് എന്നോ, സംഭവിച്ചതിന് ശേഷം ഉണ്ടാകാനിടയുള്ള ഭവിഷ്യത്തുക്കള്‍ എന്തെല്ലാം ആയിരിക്കുമെന്നോ ചിന്തിക്കാനുള്ള പക്വത ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ, എന്തെങ്കിലും മനസില്‍ തോന്നിയാലോ, ചെയ്യണമെന്ന് തോന്നിയാലോ പെട്ടന്ന് റിയാക്‌ട് ചെയ്ത് പോകുന്ന ഒരു രീതിയായിരുന്നു എനിക്ക് ഉണ്ടായിരുന്നത്.
ഇപ്പോള്‍ ആ പഴയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, അല്ലെങ്കില്‍ കാണുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്. 'അയ്യോ, അതിന്റെയൊക്കെ ആവശ്യം ഉണ്ടായിരുന്നോ' എന്ന്. നമുക്കൊന്നും ചെയ്യാൻ പറ്റില്ല, സോഷ്യല്‍ മീഡിയ ആണ്. എത്രകാലം കഴിഞ്ഞാലും അത് അവിടെത്തന്നെ ഉണ്ടാകും.
പിന്നീട് ഞങ്ങള്‍ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. ഒന്ന് കണ്ട് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ എന്ന് മനസിലാക്കിയപ്പോള്‍ പിന്നീട് വിഷമം തോന്നി. അതുകാരണം എത്ര നല്ല നിമിഷങ്ങളാണ് നമ്മള്‍ ഇല്ലാതാക്കിയത് എന്നും ഓർത്തു. ഇപ്പോള്‍ നമുക്കിടയില്‍ പ്രശ്നങ്ങളൊന്നും ഇല്ല... "നൂറിന്‍ പറഞ്ഞു.
അഡാർ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തില്‍ ആദ്യം നായികയായി തീരുമാനിച്ചിരുന്നത് നൂറിനെയായിയിരുന്നു. എന്നാല്‍ റിലീസിന് മുമ്പായി ഒരു ഗാനരംഗത്തിലൂടെ പ്രിയ വൈറലായി. അതോടെ സിനിമയുടെ കഥയില്‍ ചില മാറ്റങ്ങള്‍ സംഭവിച്ചു. പ്രിയയുടെ കഥാപാത്രത്തിന് നൂറിന്റെ കഥാപാത്രത്തേക്കാള്‍ പ്രാധാന്യം കൂടി. നൂറിനെ ഇത് ഏറെ വിഷമിപ്പിച്ചു. ഇത് ഇവർക്കിടയിലെ അകല്‍ച്ചയ്ക്ക് കാരണമായി. പ്രിയയുമായുള്ള അകല്‍ച്ച അക്കാലത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ നൂറിൻ തുറന്നു പറഞ്ഞിട്ടുണ്ട്.