-->
സഹോദരിയുടെ സ്ഥാപനത്തില്‍ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട കേസുകളും വിവാദങ്ങളും ഉയര്‍ന്നിരിക്കെ പ്രതികരണവുമായി അഹാന കൃഷ്ണ. സഹോദരി ദിയ കൃഷ്ണയ്ക്കും കുടുംബത്തിനും മലയാളി സമൂഹം നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അഹാനയുടെ കുറിപ്പ്. തനിക്കും തന്റെ കുടുംബത്തിനും മേൽ എല്ലാവരും ചൊരിഞ്ഞ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ടെന്നും അഹാന പറഞ്ഞു. കേസിൽ നിയമപരമായി തന്നെ മുന്നോട്ട് പോകുമെന്നും നമ്മുടെ നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും അഹാന സോഷ്യൽ മീഡിയയിൽ കുറിച്ചു.
'ഈ പ്രശ്നങ്ങള്‍ക്കിടയില്‍ ഒരു നിമിഷം നിങ്ങളോട് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. കഴിഞ്ഞ 3,4 ദിവസങ്ങൾ സ്വാഭാവികമായും ജീവിതത്തിലെ ഇരുണ്ട ദിനങ്ങളായി തോന്നിയിരിക്കാം. എന്നാൽ നിങ്ങൾ എല്ലാവരും എന്നിലും എന്റെ കുടുംബത്തിലും ചൊരിഞ്ഞ ഉപാധികളില്ലാത്തതും പക്ഷപാതമില്ലാത്തതുമായ സ്നേഹം കാരണം, ഞങ്ങൾക്ക് വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടില്ല. നിങ്ങളുടെ സ്നേഹത്തിന്റെ വെളിച്ചം വളരെ തിളക്കമുള്ളതായിരുന്നു, അതിലൂടെ ഞങ്ങൾക്ക് സുരക്ഷിതത്വവും സ്നേഹവും സംരക്ഷണവും തോന്നി!. മനുഷ്യത്വത്തിലും സത്യത്തിലും ഞങ്ങളുടെ വിശ്വാസം പുനഃസ്ഥാപിച്ചതിന് കേരളത്തിന് നന്ദി. കേസിനെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ നിയമപരമായി തന്നെ മുന്നോട്ട് പോകുന്നു. നമ്മുടെ നിയമവ്യവസ്ഥയിലും നീതി നടപ്പാക്കപ്പെടുമെന്ന വസ്തുതയിലും ഞങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ട്', അഹാന കുറിച്ചു.
ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഒ ബൈ ഓസി എന്ന ആഭരണങ്ങളും സാരിയും വില്‍ക്കുന്ന ഓണ്‍ലൈന്‍-ഓഫ് ലൈന്‍ പ്ലാറ്റ്‌ഫോമിലെ സ്ഥാപനത്തിലാണ് ജീവനക്കാരികൾ തട്ടിപ്പ് നടത്തിയെന്ന പരാതിയുമായി കൃഷ്ണകുമാറും ദിയയും രംഗത്ത് വന്നത്. 69 ലക്ഷം രൂപ നഷ്ടമായത് കൂടാതെ സ്റ്റോക്കുകളിലും കുറവ് കാണുന്നുണ്ടെന്ന് ദിയയുടെ അച്ഛനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ വ്യക്തമാക്കി. മുന്‍ ജീവനക്കാരികളായ വിനിത ജൂലിയസ്, ദിവ്യ ഫ്രാങ്ക്‌ലിന്‍, രാധു എന്നിവര്‍ക്കെതിരെയാണ് ദിയ പരാതി നൽകിയത്.
തുടർന്ന് അന്വേഷണത്തിൽ മുൻ ജീവനക്കാര്‍ പണം മാറ്റിയെന്നതിന് പോലീസിന് തെളിവ് ലഭിച്ചു. ബാങ്ക് അക്കൗണ്ട് സ്‌റ്റേറ്റ്‌മെന്റ് പരശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. ഡിജിറ്റൽ തെളിവുകളും ജീവനക്കാർക്ക് എതിരാണെന്നാണ് കണ്ടെത്തൽ. ജീവനക്കാര്‍ പണം എങ്ങനെ ചിലവഴിച്ചുവെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, ദിയയും കൃഷ്ണകുമാറും തങ്ങളെ തട്ടിക്കൊണ്ടുപോയെന്നും കുറ്റസമ്മത വീഡിയോ ഭീഷണിപ്പെടുത്തി എടുത്തതാണെന്നും കാണിച്ച് ജീവനക്കാരികള്‍ പരാതി നല്‍കിയിട്ടുണ്ട്.