-->
ഇടുക്കി : അടിമാലിയില്‍ കാന്‍സര്‍ രോഗിയെ കട്ടിലില്‍ കെട്ടിയിട്ട് പണം കവര്‍ന്ന സംഭവത്തില്‍ വീട്ടമ്മയ്ക്ക് സഹായവുമായി ദുബായിലെ ഡോക്ടർ. നഷ്ടപ്പെട്ട 16,500 രൂപയാണ് ഡോക്ടർ അയച്ചു കൊടുത്തത്. അടിമാലി എസ്എൻ പടിയിൽ വാടകവീട്ടിൽ താമസിക്കുന്ന കളരിക്കൽ ഉഷ സന്തോഷ് (47) ആണ് വ്യാഴാഴ്ച രാവിലെ ഏഴരയോടെ മോഷണത്തിനും ആക്രമണത്തിനും ഇരയായത്.
അതേസമയം പണം കവര്‍ന്നയാള്‍ നേരത്തെ വീട്ടില്‍ വന്നിട്ടുണ്ടെന്ന് ഉഷ സന്തോഷ് പറഞ്ഞു. ചേച്ചിയുടെ ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ ഞങ്ങള്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ടെന്ന് അന്ന് പറഞ്ഞെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നത്, വീട്ടില്‍ ആരെല്ലാമുണ്ട്, കഴുത്തിലെ മാല സ്വര്‍ണമാണോ എന്നെല്ലാം യുവാവ് ചോദിച്ചെന്നും ഉഷ സന്തോഷ് മാധ്യമങ്ങളോട് പറഞ്ഞു . ആദ്യം വീട്ടിലെത്തിയപ്പോൾ യുവാവ് തൊപ്പിയും മാസ്‌കും ധരിച്ചിരുന്നുവെന്നും ഉഷ ഓർമ്മിച്ചു. 'ഞാന്‍ കീമോ കഴിഞ്ഞ് മയക്കത്തിലായിരുന്നു. നല്ല ക്ഷീണമുണ്ടായിരുന്നു. എന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച 6 ലക്ഷം രൂപ ഇവിടെയുണ്ട്. എടുത്തുതന്നില്ലെങ്കില്‍ കൊല്ലും എന്നാണ് വന്നയാള്‍ ഭീഷണി മുഴക്കിയത്. പൈസ പിരിച്ചിട്ട് എത്ര ലക്ഷം കിട്ടി എന്ന് ചോദിച്ചിരുന്നു. എനിക്കറിയില്ലെന്നും അക്കൗണ്ടിലാണ് പണമിരിക്കുന്നതെന്നും ഞാന്‍ പറഞ്ഞു' പരാതിക്കാരി വ്യക്തമാക്കി.
സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചു. ഇടുക്കി ഡിവൈഎസ്പിയുടെ കീഴില്‍ പത്തംഗ സംഘം ഇന്നുമുതല്‍ അന്വേഷണം തുടങ്ങും. വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വിപുലീകരിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി