-->
പലപ്പോഴും തന്റെ നിലപാടുകളിലൂടെയും മുഖം നോക്കാതെയുള്ള പ്രതികരണങ്ങളിലൂടെയും എപ്പോഴും വാർത്തകളിൽ നിറഞ്ഞു നിൽക്കാറുള്ള താരവും ബിജെപി എംപിയുമാണ് കങ്കണ റണാവത്ത്. കങ്കണയുടെ വിവാദ പ്രസ്താവനകൾ സിനിമ ലോകത്ത് വലിയ ചർച്ചകൾക്കും കോളിളക്കങ്ങൾക്കും വരെ കാരണമായിട്ടുണ്ട്.
ഇപ്പോഴിതാ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള വിവാദ പരാമർശത്തിന്റെ പേരിൽ കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്ത വിദ്യാർത്ഥിനി ശർമിഷ്ഠ പനോലിയെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് കങ്കണ. ഇന്ത്യ-പാകിസ്ഥാൻ സംഘർഷാവസ്ഥയ്ക്കിടെ നടന്ന ഓപ്പറേഷനിൽ ബോളിവുഡ് താരങ്ങൾ മൗനം പാലിച്ചതിനെ വിമർശിച്ച ആളാണ് ശർമിഷ്ഠ പനോലി. അതേ ശർമിഷ്ഠ പനോലിയെയാണ് കങ്കണ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെ പിന്തുണച്ച് രംഗത്തെത്തിയത്. "ശർമിഷ്ഠ തന്റെ വാക്കുകളിൽ ചില അസുഖകരമായ വാക്കുകൾ ഉപയോഗിച്ചുവെന്ന് ഞാൻ സമ്മതിക്കുന്നു, എന്നാൽ ഇക്കാലത്ത് മിക്ക യുവാക്കളും അത്തരം വാക്കുകൾ ഉപയോഗിക്കുന്നു, അവർ തന്റെ പ്രസ്താവനകൾക്ക് ക്ഷമാപണം നടത്തി, അത് മതിയാകും, അവളെ കൂടുതൽ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യേണ്ടതില്ല, അവളെ ഉടൻ വിട്ടയക്കണം..." കങ്കണ കുറിച്ചു.
താരത്തിന്റെ ഈ അഭിപ്രായം വൻ തോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ചിലർ താരത്തെ പിന്തുണയ്ക്കുമ്പോൾ മറ്റു ചിലർ വലിയ തോതിൽ എതിർക്കുന്നുമുണ്ട്.
2025 മെയ് 14 ന് പഹൽഗാം ഭീകരാക്രമണത്തോടുള്ള ഇന്ത്യയുടെ സൈനിക പ്രതികരണത്തെക്കുറിച്ച് ചോദ്യം ചെയ്ത ഒരു പാകിസ്ഥാൻ അനുയായിക്ക് മറുപടിയായി പനോലി ഒരു വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.
ഇതിനൊക്കെ പുറമേ, ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദിനെയും കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്, ഇത് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ഒപ്പം ഓപ്പറേഷൻ സിന്ദൂരിൽ 'നിശബ്ദത' പാലിച്ചതിന് ബോളിവുഡ് സെലിബ്രിറ്റികളെയും അവർ വിമർശിച്ചു. വീഡിയോ വൈറലായതിനെത്തുടർന്ന്പ പനോലിയുടെ വീഡിയോ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് ഇല്ലാതാക്കി. എക്‌സിൽ അവർ പൊതു ക്ഷമാപണവും നടത്തി. "ഒരിക്കലും മനഃപൂർവ്വം ആരെയും വേദനിപ്പിക്കാൻ ആഗ്രഹിച്ചിട്ടില്ല" എന്ന് പ്രസ്താവിച്ചുകൊണ്ടാണ് അവർ "നിരുപാധിക ക്ഷമാപണം" നടത്തിയത്. “എന്റെ നിരുപാധികമായ ക്ഷമാപണം ഞാൻ ഇതിനാൽ സമർപ്പിക്കുന്നു, അതിൽ പറഞ്ഞിരിക്കുന്നതെല്ലാം എന്റെ വ്യക്തിപരമായ വികാരങ്ങളാണ്, ആരെയും വേദനിപ്പിക്കാൻ ഞാൻ മനഃപൂർവ്വം ആഗ്രഹിച്ചിട്ടില്ല, അതിനാൽ ആരെയും വേദനിപ്പിച്ചിട്ടുണ്ട്. ഞാൻ അതിന് ഖേദിക്കുന്നു. സഹകരണവും മനസ്സിലാക്കലും പ്രതീക്ഷിക്കുന്നു. ഇനി മുതൽ, എന്റെ പൊതു പോസ്റ്റിൽ ഞാൻ ജാഗ്രത പാലിക്കും. വീണ്ടും എന്റെ ക്ഷമാപണം സ്വീകരിക്കുക... " എന്നാണ് പനോലി കുറിച്ചത്.
എന്നാൽ കൊൽക്കത്തയിൽ അവർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എഫ്‌ഐആറിനെ തുടർന്ന് കൊൽക്കത്ത പോലീസ് ഹരിയാനയിലെ ഗുരുഗ്രാമിൽ വെച്ച് അവരെ കണ്ടെത്തി അറസ്റ്റ് ചെയ്തു.