Tuesday, March 24, 2026 Last Updated 4 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 26 May 2025 09.11 AM

വെഞ്ഞാറമൂട് കൂട്ടക്കുരുതി: അഫാന്റെ ആരോഗ്യനില അതീവ ഗുരുതരം ; ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെ

uploads/news/2025/05/783056/afan.jpg

തിരുവനന്തപുരം: ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ച വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ ആരോഗ്യനില അതീവഗുരുതരം. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് അഫാന്‍ ചികിത്സയിലുള്ളത്. നിലവില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അയാള്‍ ജീവന്‍ നിലനിര്‍ത്തുന്നത്. അഫാന്റെ ആത്മഹത്യാ ശ്രമത്തില്‍ ജയില്‍ വകുപ്പ് പ്രാഥമിക അന്വേഷണം തുടങ്ങി.

സുരക്ഷാ വീഴ്ച ഉണ്ടായെന്നാണു നിഗമനം. ഇന്നലെ രാവിലെ 11 നാണു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍വെച്ച് അഫാന്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിലില്‍ ഒറ്റയ്ക്ക് ഒരു സെല്ലിലാണു അയാളെ താമസിപ്പിച്ചിരുന്നത്. ഞായറാഴ്ച ജയിലില്‍ പ്രതികളെ സിനിമ കാണിക്കുന്ന പതിവുണ്ട്.

ഇതനുസരിച്ചു ജയില്‍ ഉദ്യോഗസ്ഥര്‍ അഫാനെ ടിവി കാണിക്കാനായി കൊണ്ടുപോകുന്നതിനിടെയാണ് അയാള്‍ ശൗചാലയത്തില്‍ കയറി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നു ജയില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി പറയുന്നു. ടിവി കാണിക്കാന്‍ കൊണ്ടുപോകുന്നതിനിടെ ശൗചാലയത്തില്‍ കയറിയ അഫാന്‍ അവിടെ ഉണക്കാനിട്ടിരുന്ന മുണ്ട് ഉപയോഗിച്ചാണു തൂങ്ങിമരിക്കാന്‍ ശ്രമം നടത്തിയത്. ശൗചാലയത്തില്‍നിന്നു പ്രതിയുടെ നിലവിളി കേട്ടതോടെയാണ് ഉദ്യോഗസ്ഥര്‍ സംഭവമറിയുന്നത്. തുടര്‍ന്നു കുരുക്കഴിച്ചു പ്രതിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

എന്നാല്‍, അഫാനൊപ്പം ഒരു സഹതടവുകാരന്‍ ഉണ്ടായിരുന്നെന്നും ഇയാള്‍ ഫോണ്‍ വിളിക്കാന്‍ പോയപ്പോഴായിരുന്നു ആത്മഹത്യാ ശ്രമമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ ജയില്‍ സുരക്ഷ അടക്കം സംശയത്തിലായി. അതുകൊണ്ടാണ് വിശദ പരിശോധന നടത്തുന്നത്. മുമ്പും ആത്മഹത്യയ്ക്കു ശ്രമിച്ച വ്യക്തിയാണ് അഫാന്‍. ഇതു തിരിച്ചറിഞ്ഞുള്ള സുരക്ഷ ഒരുക്കിയില്ലെന്നതാണു വിമര്‍ശനം.

ഫെബ്രുവരി 24-നാണു റഹീം-- ഷെമി ദമ്പതിമാരുടെ മൂത്തമകനായ അഫാന്‍(23) കുടുംബത്തിലെ നാലുപേരെയും പെണ്‍സുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തിയത്. മുത്തശി സല്‍മാ ബീവി(95), സഹോദരന്‍ അഫ്‌സാന്‍(14), പിതൃസഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാന്‍ മണിക്കൂറുകളുടെ ഇടവേളകളില്‍ കൊലപ്പെടുത്തിയത്. അമ്മ ഷെമിയെയും അഫാന്‍ ക്രൂരമായി ആക്രമിച്ചിരുന്നു. മാതാവ് മരിച്ചെന്നു കരുതി അഫാന്‍ ഇവരെ മുറിയില്‍ പൂട്ടിയിട്ടു. എന്നാല്‍ ഷെമി അത്ഭുതകരമായി രക്ഷപ്പെട്ടു.

എലിവിഷം കഴിച്ച ശേഷമാണ് അഫാന്‍ പോലീസ് സ്‌റ്റേഷനില്‍ എത്തി കീഴടങ്ങിയത്. അഫാനില്‍നിന്നാണു കൊലപാതക വിവരങ്ങളും പോലീസ് അറിഞ്ഞത്. പോലീസ് കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും അഫാന്‍ ആത്മഹത്യാ ഭീഷണികള്‍ മുഴക്കിയിരുന്നു.

Ads by Google
Monday 26 May 2025 09.11 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW