-->
പാലക്കാട് : റാപ്പര്‍ വേടനെതിരെ അധിക്ഷേപവുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ പി ശശികല . വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു . ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങൾ അവസാനിപ്പിക്കാൻ സമയമായെന്നും കെ.പി ശശികല പറഞ്ഞു. ഭരണകൂടത്തിന് മുന്നിൽ കെഞ്ചാനല്ല, ആജ്ഞാപിക്കാൻ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും പാലക്കാട്ടെ പരിപാടിയില്‍ സംസാരിക്കവേ കെ പി ശശികല വേടനെതിരെ രംഗത്തെത്തിയത്.
റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും തനതായ കലാരൂപം?സംഗീതമാണോെന്നും ശശികല ചോദിച്ചു. തനതായ എത്ര കലാരൂപങ്ങളുണ്ട്. സർക്കാർ ഫണ്ട് ചിലവഴിച്ച് പാലക്കാട് ഒരു പരിപാടി നടത്തുമ്പോൾ പട്ടികജാതിക്കാരുമായി പുലബന്ധം പോലുമില്ലാത്ത റാപ്പ് സംഗീതമാണോ വേണ്ടത്. വിഘടനവാദത്തിലേക്ക് ഒരു സമൂഹത്തെ തള്ളിവിടണമെങ്കിൽ അവരിൽ അവശതയുണ്ടാക്കണം, അവസരങ്ങൾ ഇല്ലാതെയാക്കണം. വേടന്റെ തുണിയില്ലാ ചാട്ടങ്ങൾക്ക് മുമ്പിൽ സമാജം അപമാനിക്കപ്പെടുകയാണന്ന് ശശികല പറഞ്ഞു.
ഭരണകൂടത്തിന്റെ ഒത്താശയോടുകൂടിയാണ് മദ്യവും മയക്കുമരുന്നും സമാജത്തിൽ പ്രചരിക്കുന്നത്. വിദ്യാലയങ്ങൾ തുറക്കണം എന്ന് പറഞ്ഞവർ അത് പൂട്ടിക്കൊണ്ടിരിക്കുകയാണ്. ലാഭകരമല്ലാത്ത സ്കൂളുകൾ എന്ന് പറഞ്ഞ് വിദ്യാലയങ്ങളുടെ കടക്കൽ കത്തിവെക്കുമ്പോൾ പെട്ടിക്കടപോലെയാണ് ബാറുകൾ തുറക്കുന്നതെന്നും കെ പി ശശികല പറഞ്ഞു.
നേരത്തെ ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവും വേടനെതിരെ വിദ്വേഷ പ്രസംഗവുമായി രംഗത്തുവന്നിരുന്നു. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നും വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളെന്നുമായിരുന്നു മധു പറഞ്ഞത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിത്. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കും. വേടന്റെ പിന്നിൽ ശക്തമായ സ്പോൺസർ ശക്തികൾ ഉണ്ടെന്നും എൻ ആർ മധു പറഞ്ഞിരുന്നു. തുടർന്ന് മധുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.